ന്യൂഡൽഹി: ലോക്സഭയിൽ എംപിമാർക്ക് മലയാളമടക്കം 22 ഭാഷകളിൽ സംസാരിക്കാനും തത്സമയം വിവർത്തനം ചെയ്യാനുമുള്ള സംവിധാനം പൂർണമായി നടപ്പായെന്ന് ലോക്സഭ സ്പീക്കർ ഓം ബിർല.
ലോക്സഭാനടപടികൾ അതത് ദിവസം അര മണിക്കൂറിനകം എംപിമാർക്ക് അവരുടെ വാട്സാപ്പിൽ ലഭ്യമാക്കും. നിർമിതബുദ്ധിയുടെ (എഐ) ഉപയോഗം കൂടുതൽ ഫലപ്രദമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സ്പീക്കർ വ്യക്തമാക്കി.
ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ പട്ടികപ്പെടുത്തിയിരിക്കുന്ന 22 ഭാഷകളിൽ പ്രവർത്തിക്കുന്ന പ്രത്യേക വിവർത്തന സംവിധാനം ആരംഭിച്ചത് ഇന്ത്യൻ പാർലമെന്റിനെ ലോകത്തുതന്നെ സവിശേഷമാക്കുന്നുവെന്ന് സ്പീക്കർ പറഞ്ഞു.
എംപിമാർ അവരുടെ മാതൃഭാഷയിൽ സംസാരിക്കുന്പോൾ ജനങ്ങളുടെ ശബ്ദം കൂടുതൽ വ്യക്തമായി കേൾക്കാനാകും. ഇതുവഴി ജനാധിപത്യം കൂടുതൽ ശക്തമാകും. വൈവിധ്യമാർന്ന ജനാധിപത്യരാജ്യമായ ഇന്ത്യയുടെ പാർലമെന്റ് ലോകത്തിനുതന്നെ മാതൃകയാകും-സ്പീക്കർ പറഞ്ഞു.
ചരിത്രത്തിലാദ്യമായി ഇത്തവണത്തെ കേന്ദ്രബജറ്റ് ഞായറാഴ്ചയായ ഫെബ്രുവരി ഒന്നിന് ധനമന്ത്രി ലോക്സഭയിൽ അവതരിപ്പിക്കുമെന്ന് സ്പീക്കർ വ്യക്തമാക്കി. ജനപ്രതിനിധിസഭ എന്ന നിലയിൽ അവധിദിവസമെന്നതു നോക്കാതെ ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കാൻ സഭ തയാറാണെന്ന് പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ഡൽഹിയിൽ നാളെ ആരംഭിക്കുന്ന കോമണ്വെൽത്ത് രാജ്യങ്ങളിലെ സ്പീക്കർമാരുടെ സമ്മേളനത്തിനു മുന്നോടിയായാണ് സ്പീക്കർ പത്രസമ്മേളനം നടത്തിയത്.
ആശയങ്ങളിലെ യോജിപ്പും വിയോജിപ്പുമാണ് ജനാധിപത്യത്തിന്റെ യഥാർഥ ശക്തി. അതിനാൽ പാർലമെന്റിൽ ഫലവത്തായ ചർച്ചകൾക്ക് എല്ലാ പാർട്ടികളും എംപിമാരും സഹകരിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
പാർലമെന്റിന്റെ അന്തസും മാന്യതയും തകർക്കാൻ ആരെയും അനുവദിക്കില്ല. സഭയ്ക്കുള്ളിൽ ഇ-സിഗരറ്റ് വലിച്ചവർക്കെതിരേ കർശന നടപടിയുണ്ടായേക്കുമെന്നും സ്പീക്കർ സൂചിപ്പിച്ചു.







Leave a comment