ഫ്ലോറിഡ : കൃത്രിമ ബീജസങ്കലന കിറ്റ് (Artificial insemination kit) ഉപയോഗിച്ച് ബീജദാനം നടത്തിയ വ്യക്തിക്ക് പിതൃത്വ അവകാശങ്ങൾ സ്വയമേവ നഷ്ടമാകില്ലെന്ന് ഫ്ലോറിഡ സുപ്രീം കോടതി. 4-3 എന്ന ഭൂരിപക്ഷത്തിലാണ് കോടതിയുടെ നിർണ്ണായക വിധി. ആഷ്‌ലി ബ്രിട്ടോ, ജെന്നിഫർ സാലസ് എന്നീ ദമ്പതികൾക്ക് കുഞ്ഞ് ജനിക്കുന്നതിനായിട്ടാണ് കൃത്രിമ ബീജസങ്കലന കിറ്റ് ഉപയോഗിച്ച് റിവേര ബീജം ദാനം ചെയ്തത്.
വീട്ടിൽ വച്ച് നടത്തിയ പ്രക്രിയയിലൂടെ ജെന്നിഫർ ഗർഭം ധരിക്കുകയും ദമ്പതികൾക്ക് കുഞ്ഞ് ജനിക്കുകയും ചെയ്തു. പിന്നീട് ആഷ്‌ലിയും ജെന്നിഫറും വേർപിരിഞ്ഞതോടെ കുട്ടിയുടെ നിയമപരമായ പിതാവായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് റിവേര കോടതിയെ സമീപിക്കുകയായിരുന്നു.
ഇൻ വിട്രോ ഫെർട്ടിലൈസേഷൻ (IVF) പോലുള്ള അത്യാധുനിക ലാബ് സാങ്കേതികവിദ്യകൾ ഉപയോഗിക്കുമ്പോൾ ദാതാവിന് പിതൃത്വ അവകാശം ഇല്ലാതാകുമെന്ന 1993ലെ നിയമം ഇവിടെ ബാധകമല്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതോടെ റിവേരയ്ക്ക് പിതൃത്വ അവകാശങ്ങൾ ഉള്ളതായി പരിഗണിക്കാമെന്നും ജസ്റ്റിസ് ജാമി ഗ്രോഷാൻസ് വ്യക്തമാക്കി.
വിധിയിൽ വിയോജിപ്പ് രേഖപ്പെടുത്തിയ ജഡ്ജിമാർ, ഈ തീരുമാനം ഒരു കുട്ടിക്ക് മൂന്ന് മാതാപിതാക്കൾ ഉണ്ടാകുന്ന സാഹചര്യം സൃഷ്ടിക്കുമെന്ന് ആശങ്ക പ്രകടിപ്പിച്ചു. ഒരു കുട്ടിക്ക് രണ്ട് മാതാപിതാക്കൾ എന്ന നിലവിലുള്ള നിയമസംഹിതയെ ഇത് ബാധിച്ചേക്കാമെന്നും അവർ ചൂണ്ടിക്കാട്ടി. എങ്കിലും, റിവേരയ്ക്ക് അന്തിമ പിതൃത്വ അവകാശം ലഭിക്കണമെങ്കിൽ മറ്റ് നിയമപരമായ മാനദണ്ഡങ്ങൾ കൂടി പാലിക്കേണ്ടതുണ്ട്. നിലവിൽ ഈ നിയമത്തിൻ്റെ പേരിൽ അദ്ദേഹത്തെ മാറ്റിനിർത്താനാവില്ല എന്ന് മാത്രമാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത്.







Leave a comment