വത്തിക്കാന്‍ സിറ്റി: സാർവത്രികസഭയിലെ പ്രത്യാശയുടെ ജൂബിലിവർഷാചരണം ഇന്ന് ഔദ്യോഗികമായി സമാപിക്കും. ഇന്നു രാവിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ വിശുദ്ധ വാതില്‍ ലെയോ പതിനാലാമൻ മാർപാപ്പ അടയ്ക്കുന്നതോടെയാണ് 2025 ജൂബിലിവര്‍ഷത്തിന് സമാപനമാകുക. ഈശോമിശിഹായുടെ പ്രത്യക്ഷീകരണ തിരുനാള്‍ ദിനമായ ഇന്ന് മാർപാപ്പയുടെ മുഖ്യകാർമികത്വത്തിൽ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ആഘോഷമായ വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും.
സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ വിശുദ്ധ വാതിൽ തുറന്ന് 2024 ഡിസംബര്‍ 24ന് ഫ്രാന്‍സിസ് മാര്‍പാപ്പയാണ് ജൂബിലിവർഷാചരണം ഉദ്ഘാടനം ചെയ്തത്.
ജൂബിലിവര്ഷത്തിൽ 12 മാസത്തിനിടെ ഏകദേശം മൂന്നു കോടി തീര്‍ഥാടകർ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ വിശുദ്ധ വാതിലിലൂടെ കടന്നുപോയതായി കണക്കാക്കുന്നു.
ഈശോമിശിഹായുടെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഉത്ഥാനത്തിന്റെയും 2000-ാം വാർഷികാചരണത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച അസാധാരണ ജൂബിലിവർഷമായ 2033ലായിരിക്കും ഇനി വിശുദ്ധ വാതിലുകൾ തുറക്കപ്പെടുക.
സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ തുറക്കപ്പെട്ട വിശുദ്ധ വാതിലിനുപുറമെ ജൂബിലിവർഷത്തിൽ റോമിൽ മറ്റു നാല് വിശുദ്ധ വാതിലുകൾകൂടി തുറക്കപ്പെട്ടിരുന്നു.
സെന്റ് ജോൺ ലാറ്ററൻ ബസിലിക്കയിലും മേരി മേജർ ബസിലിക്കയിലും സെന്റ് പോൾ ബസിലിക്കയിലും റോമിലെ റെബിബിയ ജയിലിലുമാണ് വിശുദ്ധ വാതിൽ തുറന്നത്. തടവുകാരെ അവരുടെ ഹൃദയം തുറക്കാൻ ക്ഷണിച്ചുകൊണ്ട്, അവരുടെ മോചനത്തിന്റെയും വീണ്ടെടുപ്പിന്റെയും പ്രത്യാശയുടെയും പ്രതീകമായാണു പരമ്പരാഗത പേപ്പൽ ബസിലിക്കകളുമായി ബന്ധിപ്പിച്ച് ആദ്യമായി റോമിലെ റെബിബിയ ജയിലിൽ വിശുദ്ധ വാതിൽ സ്ഥാപിക്കപ്പെട്ടത്.
ജൂബിലിവര്‍ഷത്തിന്റെ സമാപനത്തോടനുബന്ധിച്ച് ആദ്യം അടച്ചത് സെന്റ് മേരി മേജര്‍ ബസിലിക്കയിലെ വിശുദ്ധ വാതിലാണ്. ക്രിസ്മസ് ദിനത്തിലായിരുന്നു ചടങ്ങ്.
രണ്ടു ദിവസത്തിനുശേഷം ഡിസംബര്‍ 27ന് സെന്റ് ജോണ്‍ ലാറ്ററന്‍ ബസിലിക്കയിലെ വിശുദ്ധ വാതിലും ഡിസംബര്‍ 28ന് സെന്റ് പോള്‍ ബസിലിക്കയുടെ വിശുദ്ധ വാതിലും അടച്ചു.
തിരുക്കുടുംബത്തിന്റെ തിരുനാൾദിനമായിരുന്ന ഡിസംബർ 28ന് ലോകമെങ്ങും ജൂബിലി വർഷാചരണം സമാപിച്ചിരുന്നു.






Leave a comment