തൃശ്ശൂർ: തൃശ്ശൂരിൽ 1958 മാർച്ച് എട്ടിന് തുറന്ന കേരളത്തിലെ ആദ്യത്തെ ഇന്ത്യൻ കോഫി ഹൗസിന്റെ സ്ഥാപകരിലൊരാളായ കെ.എൻ. ലളിത (88) അന്തരിച്ചു. തൃശ്ശൂർ മുതൽ തിരുവനന്തപുരം വരെയുള്ള കോഫീ ഹൗസുകളെ നിയന്ത്രിക്കുന്ന തൃശ്ശൂർ ആസ്ഥാനമായ ഇന്ത്യാ കോഫീ ബോർഡ് സഹകരണ സംഘത്തിൽ രണ്ടുതവണ ഡയറക്ടറുമായിരുന്നു. 1957-ൽ ഇന്ത്യാ കോഫീ ബോർഡ് സഹകരണ സംഘം പ്രവർത്തനം തുടങ്ങിയപ്പോളും പിന്നീട് 80-ാമത്തെ വയസ്സിലും. ഇന്ത്യൻ കോഫീ ഹൗസുകളുടെ സ്ഥാപക നേതാക്കളിലൊരാളും തൃശ്ശൂർ ആസ്ഥാനമാക്കിയുള്ള ഇന്ത്യാ കോഫീ ബോർഡ് സഹകരണ സംഘത്തിന്റെ പ്രഥമ സെക്രട്ടറിയുമായിരുന്ന പരേതനായ എൻ.എസ്. പരമേശ്വരൻ പിള്ളയുടെ ഭാര്യയാണ്. തൃശ്ശൂർ പ്ലാക്കാട്ട് ലെയിനിലെ ലളിതാ മന്ദിരത്തിലായിരുന്നു താമസം.
1957-ൽ എ.കെ.ജി. മുൻകൈയെടുത്ത് തൃശ്ശൂർ ആസ്ഥാനമാക്കി ഇന്ത്യാ കോഫീ ബോർഡ് സഹകരണ സംഘമുണ്ടാക്കിയപ്പോൾ വനിതാ പ്രതിനിധിയില്ലാതെ വന്നു. പ്രൊമോട്ടർമാരിൽ ഒരാളാകാൻ സന്നദ്ധയായി ലളിത രംഗത്തെത്തി. 16 സ്ഥാപകരിൽ ഒരാളായ ലളിത താലിമാല വിറ്റ് സംഘത്തിന് മൂലധനമായി 200 രൂപ നൽകി. സംഘത്തിന് ഇന്ത്യൻ കോഫീ ഹൗസ് തുറക്കാൻ പണം തികയാതെ വന്നപ്പോഴും ലളിത സഹായിച്ചു.
മക്കൾ : എൻ.പി. ചന്ദ്രശേഖരൻ (ന്യൂസ് കൺസൾട്ടന്റ്, കൈരളി ചാനൽ), എൻ.പി. ഗിരീശൻ (ഇന്ത്യൻ കോഫീ ഹൗസ്), എൻ.പി. മുരളി (ഇറ്റലി), എൻ.പി. സുനിത. മരുമക്കൾ: കെ. ഗിരിജ, എ. ജയ, എം. മായ, എൻ. രമേഷ്.






Leave a comment