പെൻസക്കോള(ഫ്ലോറിഡ): പത്ത് വർഷമായി റസ്റ്ററന്റിലെത്തി എല്ലാ ദിവസവും രണ്ട് നേരം ആഹാരം കഴിച്ചിരുന്ന ഒരാൾ പെട്ടെന്ന് വരാതെ ആയാൽ എന്തു ചെയ്യും?. ചോദ്യം ഫ്ലോറിഡയിലെ ‘ഷ്രിമ്പ് ബാസ്‌ക്കറ്റ്’ റസ്റ്ററന്റിലെ ഷെഫിനോടാണെങ്കിൽ അന്വേഷിച്ച് ചെല്ലുമെന്നാകും ഉത്തരം. കേവലം കസ്റ്റമറും ഷെഫും തമ്മിലുള്ള ബന്ധത്തിന്റെ കഥയല്ല, മറിച്ച് അപൂർവ സൗഹൃദത്തിന്റെ ഹൃദയസ്പർശിയായ കഥയാണ് അമേരിക്കയിൽ നിന്ന് വരുന്നത്.
ചാർലി ഹിക്ക്‌സ് (78) ‘ഷ്രിമ്പ് ബാസ്‌ക്കറ്റ്’ റസ്റ്ററന്റിലെ നിത്യസന്ദർശകനായിരുന്നു. പത്ത് വർഷമായി ദിവസം രണ്ട് നേരമാണ് ആഹാരം കഴിക്കാൻ ചാർലി ‘ഷ്രിമ്പ് ബാസ്‌ക്കറ്റ്’ റസ്റ്ററന്റിലെത്തിയിരുന്നത്. ഒരേ വിഭവം അതായത് ചോറും സൂപ്പും ആണ് ചാർലി കഴിച്ചിരുന്നത്. കുറച്ചു ദിവസമായി ചാർലി റസ്റ്ററന്റിൽ വരാതെ ആയതോടെ ഷെഫ് ഡൊനെൽ സ്റ്റാൾവർത്തിന് എന്തോ പന്തിക്കേട് തോന്നി.
ഇതേ തുടർന്ന് ഷെഫ് ഡൊനെൽ സ്റ്റാൾവർത്ത് ചാർലിയെ അന്വേഷിച്ച് അപ്പാർട്ട്‌മെന്റിലേക്ക് പോയി. വാതിലിൽ മുട്ടിയിട്ടും പ്രതികരണമില്ലാതിരുന്നു. പക്ഷേ അകത്ത് നിന്ന് ‘സഹായിക്കൂ’ എന്ന ശബ്ദം കേട്ടതിനെ തുടർന്ന് ഷെഫ് വാതിൽ തുറന്ന് അകത്ത് കയറി. ചാർലി ഹിക്ക്‌സ് നിലത്ത് വീണു കിടക്കുകയായിരുന്നു. രണ്ട് വാരിയെല്ലുകൾക്ക് ഒടിവുണ്ടായിരുന്ന ചാർലി ക്ഷീണിതനായിരുന്നു. എത്ര ദിവസമായി ചാർലി വീണുകിടക്കുകയാണെന്ന് വ്യക്തമല്ല. ഡൊനെൽ സ്റ്റാൾവർത്ത് ഉടൻ തന്നെ ചാർലിയെ ആശുപത്രിയിൽ എത്തിച്ചു. ജീവൻ രക്ഷിച്ചതിന് ശേഷം, റസ്റ്ററന്റന്റ് ജീവനക്കാർ ചാർലി ഹിക്‌സിന് റസ്റ്ററന്റന്റിനോട് ചേർന്ന് പുതിയ അപ്പാർട്ട്‌മെന്റ് കണ്ടെത്തി നൽകുകയും അത് താമസയോഗ്യമാക്കാൻ സഹായിക്കുകയും ചെയ്തു.
അപകടത്തിന് ശേഷം മൂന്ന് മാസങ്ങൾക്കിപ്പുറം, ചാർലി ഹിക്ക്‌സ് തന്റെ പ്രിയപ്പെട്ട വിഭവം കഴിക്കാൻ വീണ്ടും റസ്റ്ററന്റന്റിൽ എത്തി. ഇപ്പോൾ ചാർലി ഹിക്ക്‌സിനെ ഷെഫ് സ്റ്റാൾവർത്ത് ഒരു കുടുംബാംഗത്തെ പോലെയാണ് കാണുന്നത്.







Leave a comment