ന്യൂ യോർക്ക് : ആൽബനിയിൽ താമസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ ഒരു ഇന്ത്യൻ വംശജൻ കൂടി മരിച്ചു. വിദ്യാർഥിയായ അന്വേഷ് സരപ്പിള്ളിക്കു വ്യാഴാഴ്ച്ച അതീവ ഗുരുതരമായ പൊള്ളലേറ്റിരുന്നു. ശനിയാഴ്ച്ച ആശുപത്രിയിൽ അദ്ദേഹം മരണത്തിനു കീഴടങ്ങി.
ആൽബനിയിൽ മാസ്‌റ്റേഴ്‌സ് ബിരുദം കഴിഞ്ഞു അടുത്തിടെ ജോലിക്കു കയറിയ സൈബർ സെക്യൂരിറ്റി വിദഗ്ദ്ധയായ സഹജ റെഡ്‌ഡി ഉദുമല (24) വ്യാഴാഴ്ച്ച തന്നെ മരണമടഞ്ഞിരുന്നു. അവർക്കു 90% പൊള്ളലേറ്റിരുന്നതായി പോലീസ് അറിയിച്ചു.
ക്വീൽ സ്ട്രീറ്റിനടുത്തുള്ള വീട്ടിൽ ആളിക്കത്തുന്ന തീയിൽ നാലു പേരെയാണ് വ്യാഴാഴ്ച്ച രാവിലെ 11 മണിയോടെ പോലീസ് കണ്ടെത്തിയത്. എല്ലാവരെയും പ്രാഥമിക ശുശ്രുഷ നൽകിയ ശേഷം ആൽബനി മെഡിക്കൽ സെന്ററിൽ എത്തിച്ചു. ഉദുമലയുടെയും സരപ്പള്ളിയുടെയും നില കൂടുതൽ ഗൗരവമായതിനാൽ അവരെ പിന്നീട് വെസ്റ്ചെസ്റ്റർ മെഡിക്കൽ ബേൺ സെന്ററിലേക്കു മാറ്റി.
വീട് പൂർണമായി കത്തിയെന്നും ഉള്ളിൽ നാലു മുതിർന്നവർ ഉണ്ടായിരുന്നുവെന്നും ആൽബനി പോലീസ് പറഞ്ഞു. അവിടെ വച്ച് അടിയന്തര ശുശ്രുഷ നൽകിയ ശേഷം ഉദുമലയെയും സരപ്പള്ളിയെയും ഹെലികോപ്റ്ററിലാണ് ആശുപത്രിയിലേക്കു മാറ്റിയത്.
ഉദുമല തീപിടിത്തം ഉണ്ടാവുമ്പോൾ വെസ്റ്റ് അവന്യുവിലെ വീട്ടിൽ കിടന്നു ഉറങ്ങുകയായിരുന്നുവെന്നു വിശാഖപട്ടണം ആർച്ബിഷപ്പായ അടുത്ത ബന്ധു ബാല ഉദുമല പറഞ്ഞു.
താഴത്തെ നിലയിൽ ആരംഭിച്ച തീ മുകളിലത്തെ നിലയിലേക്കും തൊട്ടടുത്ത വീട്ടിലേക്കും വേഗത്തിൽ പടർന്നു. ഒരാൾ കെട്ടിടത്തിന്റെ മുകളിൽ നിന്നു ചാടിയാണ് രക്ഷപെട്ടത്.
സരപ്പള്ളിയുടെ മരണത്തിലും ന്യൂ യോർക്കിലെ ഇന്ത്യൻ കോൺസൽ ജനറൽ അനുശോചനം രേഖപ്പെടുത്തി. രണ്ടു പേരുടെയും കുടുംബങ്ങളുമായി ബന്ധപ്പെട്ടു ആവശ്യമായ സഹായം എത്തിക്കുന്നുണ്ട്.







Leave a comment