തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽനിന്ന് പുറത്താക്കി. പീഡനക്കേസിൽ കോടതി മുൻകൂർ ജാമ്യഹർജി തള്ളിയതിന് പിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പാർട്ടിയിൽനിന്ന് പുറത്താക്കിയതായി കെപിസിസി അധ്യക്ഷൻ അറിയിച്ചത്.
യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിയെന്നകേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർജാമ്യാപേക്ഷ തള്ളി. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.
രാഹുലിന്റെ ആവശ്യപ്രകാരം, കഴിഞ്ഞദിവസം അടച്ചിട്ട മുറിയിൽ ഒന്നരമണിക്കൂറോളം മുൻകൂർ ജാമ്യാപേക്ഷയിൽ വാദം നടന്നിരുന്നു. തുടർന്ന് തുടർവാദം കേൾക്കാൻ വ്യാഴാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു. ഇന്ന് തുടർവാദം കേട്ട കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
കൂടുതൽ തെളിവുകൾ സമർപ്പിക്കാൻ സമയം വേണമെന്ന് കഴിഞ്ഞ ദിവസം പ്രോസിക്യൂഷൻ അനുമതിചോദിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ന് തുടർവാദത്തിന് മുന്നോടിയായി പ്രോസിക്യൂഷൻ രാഹുലിനെതിരേ കൂടുതൽ തെളിവുകൾ ഹാജരാക്കി. യുവതിയുമായുള്ള ചാറ്റിന്റെ പൂർണ്ണ രൂപമടക്കം പ്രോസിക്യൂഷൻ കോടതിയി. സമർപ്പിച്ചതായാണ് വിവരം.
അതിജീവിതയുടെ ചാറ്റുകളും വിവാഹ ഫോട്ടോയും അടക്കമാണ് പ്രതിഭാഗം കോടതിക്ക് മുമ്പാകെ ഹാജരാക്കിയത്. അതിജീവിതയെ ഗർഭച്ഛിദ്രത്തിന് സമ്മർദംചെലുത്തുന്ന വാട്‌സാപ്പ് ചാറ്റുകളെയിരുന്നു പ്രോസിക്യൂഷൻ കൂടുതലായും ആശ്രയിച്ചത്. കോടതി അനുമതിയോടെ പിന്നീട് കൂടുതൽ വാട്‌സാപ്പ് ചാറ്റുകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തു.
രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയെന്നാണ് കെപിസിസി അധ്യക്ഷൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നത്. നിലവിൽ സസ്‌പെൻഷനിലുള്ള രാഹുൽ മാങ്കൂട്ടത്തിലിനെ ഉയർന്ന പരാതികളുടെയും രജിസ്റ്റർ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തിൽ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ അറിയിച്ചു.
യുവതിയെ പീഡിപ്പിച്ചതിനും നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയതിനുമാണ് രാഹുലിനെതിരേ പോലീസ് കേസെടുത്തിരുന്നത്. യുവതി നേരിട്ട് പരാതി നൽകുകയും മൊഴി രേഖപ്പെടുത്തി പോലീസ് കേസെടുക്കുകയും ചെയ്തതോടെ രാഹുലിനെ പാർട്ടിയിൽനിന്ന് പുറത്താക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാക്കൾ നേരത്തെ ആവശ്യമുന്നയിച്ചിരുന്നു. കെ. മുരളീധരനടക്കമുള്ള പല നേതാക്കളും കഴിഞ്ഞദിവസങ്ങളിൽ രാഹുലിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു.
തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഹുൽ വിഷയം കോൺഗ്രസിനെയും പ്രതിരോധത്തിലാക്കി. ഇതോടെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കാമെന്ന തീരുമാനത്തിലെത്തിയത്. തുടർന്ന് കെപിസിസി അധ്യക്ഷൻ തീരുമാനം ഹൈക്കമാൻഡിനെ അറിയിച്ചു. കോടതി ജാമ്യാപേക്ഷ തള്ളിയതോടെ രാഹുലിനെ പുറത്താക്കിയുള്ള അറിയിപ്പും വന്നു.







Leave a comment