ന്യൂഡൽഹി: ഷാങ്ഹായ് വിമാനത്താവളത്തിൽ ചൈനീസ് അധികൃതർ ഇന്ത്യൻ പാസ്പോർട്ട് അംഗീകരിക്കാതെ അരുണാചൽ സ്വദേശിനിയായ യുവതിയെ തടഞ്ഞു വെച്ച സംഭവത്തിൽ പ്രതിഷേധവുമായി ഇന്ത്യ. ചൈനയുടെ ഈ നടപടിയിൽ ശക്തമായ പ്രതിഷേധം ചൈനയെ അറിയിച്ചു. ഇരു രാജ്യങ്ങളും ബന്ധങ്ങൾ സാധാരണ നിലയിലാക്കാൻ ശ്രമിക്കുന്ന ഈ സമയത്ത് ഇത്തരം പ്രവൃത്തികൾ അനാവശ്യമായ തടസ്സങ്ങൾ സൃഷ്ടിക്കുന്നതായി ഇന്ത്യ വ്യക്തമാക്കി.
ഷാങ്ഹായിലെ ഇന്ത്യൻ കോൺസുലേറ്റ് വിഷയത്തിൽ പ്രാദേശികമായി ഇടപെട്ട് സംസാരിച്ചു. യാത്രക്കാരിയെ അടിസ്ഥാനരഹിതമായ കാരണങ്ങളാലാണ് തടഞ്ഞുവെച്ചതെന്ന് ഇന്ത്യ ചൈനയെ ഔദ്യോഗികമായി അറിയിച്ചു. അരുണാചൽ പ്രദേശ് തർക്കമില്ലാത്ത ഇന്ത്യൻ ഭൂപ്രദേശമാണെന്നും അവിടുത്തെ താമസക്കാർക്ക് ഇന്ത്യൻ പാസ്പോർട്ട് കൈവശം വെക്കാനും യാത്ര ചെയ്യാനും പൂർണ്ണ അവകാശമുണ്ടെന്നും ചൈനയോട് ഇന്ത്യ ഊന്നിപ്പറഞ്ഞുതായും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.ചൈനീസ് അധികൃതരുടെ നടപടികൾ സിവിൽ ഏവിയേഷൻ സംബന്ധിച്ച ചിക്കാഗോ, മോൺട്രിയൽ കൺവെൻഷനുകൾക്ക് വിരുദ്ധമാണെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
കോൺഗ്രസ് പാർട്ടിയും വിഷയത്തിൽ പ്രതികരിച്ചു. “ഇത്തരം പെരുമാറ്റം ഒരു ഇന്ത്യക്കാരനോടും അംഗീകരിക്കാനാവില്ല. മോദി സർക്കാർ ചൈനയെ ശക്തമായ പ്രതിഷേധം അറിയിക്കണം. ചൈനയോട് രോഷം അറിയിക്കാനും പ്രതികരിക്കാനുമുള്ള ശരിയായ സമയമാണിതെന്നും കോൺഗ്രസ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഈ വർഷമാദ്യം ചൈന അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് പുതിയ പേരുകൾ പുറത്തിറക്കിയിരുന്നു. ഇതിനെതിരെ വിദേശകാര്യ മന്ത്രാലയം മേയിൽ പ്രതികരിച്ചിരുന്നു. ഇത്തരം പേരുകൾ നൽകുന്നത് ‘ദുർബലവും പരിഹാസ്യവുമാണെന്നും’ കൃത്രിമമായി കുറെ പേരുകളിട്ടാൽ അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന നിഷേധിക്കാനാവാത്ത യാഥാർത്ഥ്യത്തെ മാറ്റാനാകില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു.
ഇന്ത്യ ചൈനയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. നവംബർ 21നാണ് വിവാദങ്ങൾക്കിടയാക്കിയ സംഭവം നടന്നത്.
ഷാങ്ഹായ് വിമാനത്താവളത്തിൽ തടഞ്ഞു വെക്കപ്പെട്ട അരുണാചൽകാരിയായ പെമ തോങ്‌ഡോക് പറയുന്നത് ഇമിഗ്രേഷൻ, എയർലൈൻ ജീവനക്കാർ തന്നോട് പരുഷവുമായി പെരുമാറിയെന്നാണ്. അരുണാചൽ പ്രദേശ് ചൈനയുടെ ഭാഗമാണെന്ന് പറഞ്ഞ് അവർ പരിഹസിച്ചു. ഇരു രാജ്യങ്ങളും ബന്ധങ്ങൾ മെച്ചപ്പെടുത്താൻ ശ്രമിക്കുന്ന ഈ ഘട്ടത്തിൽ ഇത്തരം നടപടികൾ അനാവശ്യമായ തടസ്സങ്ങൾ സൃഷ്ടിക്കുന്നതായി വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ അറിയിച്ചു.
ലണ്ടനിൽ ഫിനാൻഷ്യൽ സർവീസസ് മേഖലയിൽ ജോലി ചെയ്യുന്നയാളാണ് പെമ തോങ്‌ഡോക്. ഷാങ്ഹായ് വിമാനത്താവളത്തിൽ 18 മണിക്കൂറോളമാണ് പെമയെ തടഞ്ഞുച്ചത്. കഴിഞ്ഞ 14 വർഷമായി യുകെയിൽ താമസിക്കുകയാണ് പെമ. 2024 ഒക്ടോബറിൽ ചൈന വഴി ട്രാൻസിറ്റ് ചെയ്തപ്പോൾ യാതൊരു പ്രശ്നവും നേരിട്ടിരുന്നില്ലെന്നും അവർ ഓർക്കുന്നു.
“ഞാൻ ലണ്ടനിൽ നിന്ന് ജപ്പാനിലേക്ക് യാത്ര ചെയ്യുകയായിരുന്നു. ഷാങ്ഹായിൽ മൂന്ന് മണിക്കൂർ ട്രാൻസിറ്റ് നിശ്ചയിച്ചിരുന്നു. യാത്രയ്ക്ക് മുമ്പ് 24 മണിക്കൂറിൽ താഴെയുള്ള ട്രാൻസിറ്റിന് വിസ ആവശ്യമില്ലെന്ന് ചൈനീസ് എംബസിയുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തിയിരുന്നു. എന്നാൽ, നവംബർ 21ന് രാവിലെ 6 മണിയോടെ ഷാങ്ഹായിൽ എത്തിയപ്പോൾ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ എന്റെ ട്രാൻസിറ്റ് നിഷേധിക്കുകയും എന്റെ ജനനസ്ഥലം അരുണാചൽ പ്രദേശ് ആയതിനാൽ ഇന്ത്യൻ പാസ്പോർട്ട് അസാധുവായി പ്രഖ്യാപിക്കുകയും ചെയ്തു. അരുണാചൽ പ്രദേശ് ചൈനയുടെ ഭാഗമാണെന്നും അതിനാൽ എന്റെ ഇന്ത്യൻ പാസ്പോർട്ട് യാത്രയ്ക്ക് സ്വീകാര്യമല്ലെന്നും അവർ ആവർത്തിച്ചു,” പെമ പറഞ്ഞു.അതെസമയം ഇന്ത്യയുടെ ഉന്നത സർക്കാർ വൃത്തങ്ങൾ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.






Leave a comment