ആഡിസ് അബാബ(ഇത്യോപ്യ): കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ഇത്യോപ്യയിൽ വടക്കുകിഴക്കൻ മേഖലയിലെ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. 12,000 വർഷത്തിനിടെ ആദ്യമായാണ് ഈ അഗ്നി പർവ്വതം പൊട്ടിത്തെറിക്കുന്നത്.
ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ വിമാന സർവീസിനെ ബാധിച്ചു. അഡിസ് അബാബയിൽ നിന്ന് 500 മൈൽ അകലെയുള്ള ഹെയ്‌ലി ഗുബ്ബി അഗ്നിപർവ്വതമാണ് പൊട്ടിത്തെറിച്ചത്. അഗ്നിപർവ്വതത്തിൽ നിന്നുള്ള ചാരമേഘങ്ങൾ ഇന്ത്യ, യമൻ, ഒമാൻ, വടക്കൻ പാകിസ്താൻ എന്നിവിടങ്ങളിലേക്കാണ് നീങ്ങിയത്. ഇതോടെ രാജ്യത്തെ വ്യോമഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി.
ഹയ്‌ലി ഗുബ്ബി പൊട്ടിത്തെറിച്ചതിനെ തുടർന്നുള്ള പുകപടലം ഇന്ത്യൻ മേഖലയ്ക്കു നേരെ സഞ്ചരിക്കുന്നത് മണിക്കൂറിൽ 100 മുതൽ 120 വരെ കി.മീ വേഗത്തിൽ. 15,000നും 45,000നും അടി ഉയരത്തിലുമാണ് ചാരവും സൾഫർ ഡയോക്സൈഡും പൊടിയും ഉൾപ്പെടുന്ന പുകപടലം നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇതേത്തുടർന്നാണ് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വിമാനങ്ങൾക്കു മുന്നറിയിപ്പു നൽകിയത്. സർവിസുകൾ തടസ്സപ്പെടുന്ന സാഹചര്യം കൈകാര്യം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നിർദേശം. അന്തരീക്ഷത്തിൽ ചാരത്തിന്റെ അളവ് വർധിക്കുന്നത് വിമാന എൻജിനുകളുടെ പ്രവർത്തനത്തെ വരെ ബാധിക്കുമെന്നതിനാലാണ് മുൻകരുതൽ നടപടികൾ.
പുകപടലം ഗുജറാത്തിനു മുകളിലേക്കു കടന്നിരിക്കുകയാണ്. തുടർന്ന് കിഴക്കുഭാഗത്തേയ്ക്ക് രാജസ്ഥാൻ, ഡൽഹി, ഹരിയാന, പഞ്ചാബ് ഭാഗങ്ങളിലേക്ക് നീങ്ങും. ശേഷം ഹിമാലയൻ മേഖലയിലേക്കു കടക്കുമെന്നാണു നിഗമനം. കടുത്ത വായുമലിനീകരണത്തിൽ പ്രയാസത്തിലുള്ള ഡൽഹിക്കു മേൽ പുകപടലം കൂടിയെത്തുന്നതോടെ സ്ഥിതി രൂക്ഷമാകുമെന്ന ആശങ്കയുണ്ട്.
റൺവേകളിലും ടാക്സിവേകളിലും നിരന്തര നിരീക്ഷണം നടത്താനും അമിതമായ ചാരത്തിന്റെ അളവ് കണ്ടാൽ ഉടൻ വൃത്തിയാക്കാനും വിമാനത്താവളങ്ങൾക്കു നിർദേശമുണ്ട്. കണ്ണൂരിൽ നിന്ന് അബുദാബിയിലേക്ക് പറക്കുകയായിരുന്ന ഇൻഡിഗോ വിമാനം അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടിരുന്നു. വൈകിട്ട് 6.25ന് ജിദ്ദയിൽ നിന്ന് കൊച്ചിയിലെത്തേണ്ട ആകാശ എയർ വിമാനം, 6.30ന് കൊച്ചിയിലെത്തേണ്ട ഇൻഡിഗോയുടെ ദുബായ് വിമാനം എന്നിവ റദ്ദാക്കി.
കണ്ണൂരില്‍നിന്ന് അബൂദബിയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടു. 6E1433 എയര്‍ബസ് വിമാനം സുരക്ഷിതമായി അഹമ്മദാബാദില്‍ ഇറങ്ങി. യാത്രക്കാര്‍ക്ക് കണ്ണൂരിലേക്ക് തിരിച്ചുപോകാനുള്ള വിമാനം സജ്ജമാക്കിക്കൊടുത്തുവെന്ന് ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു.
നെടുമ്പാശ്ശേരിയിൽനിന്നുള്ള രണ്ട് വിമാന സർവിസുകൾ റദ്ദാക്കി. വൈകീട്ട് 6.30ന് ജിദ്ദക്കുള്ള ആകാശ് എയർ, 5.10നുള്ള ഇൻഡിഗോയുടെ ദുബൈ സർവിസ് എന്നിവയാണ് റദ്ദാക്കിയത്. വൈകീട്ട് ദുബൈയിൽനിന്ന് എത്തേണ്ടിയിരുന്ന ഇൻഡിഗോ വിമാനം എത്തിയില്ല. ആകാശ് എയറിൽ നിരവധി ഉംറ തീർഥാടകരുണ്ടായിരുന്നു. ഇൻഡിഗോ യാത്രക്കാരെ ചൊവ്വാഴ്ച ദുബൈയിലെത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.






Leave a comment