തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലായ തദ്ദേശപ്പോരിന് ചിത്രം തെളിഞ്ഞു. സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മിഷന്റെ ആദ്യകണക്കിൽ 72,005 സ്ഥാനാർഥികൾ. സ്ത്രീകളാണ് മുന്നിൽ 37,786. പുരുഷന്മാർ 34,218. ഇത് അന്തിമ കണക്കല്ല.
ട്രാൻസ്‌ജെൻഡർ വിഭാഗത്തിലെ രണ്ടുപേരും ഇക്കുറിമത്സരത്തിനുണ്ട്. തിങ്കളാഴ്ചയായിരുന്നു പത്രിക പിൻവലിക്കാനുള്ള അവസാനദിവസം.
സർക്കാർജീവനക്കാർക്ക് പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ, വീട്ടമ്മമാർക്ക് 1000 രൂപവീതം ആശ്വാസധനം, ക്ഷേമപെൻഷൻ ഉയർത്തിയത്, വന്യമൃഗശല്യം നേരിടാനുള്ള ബിൽ എന്നിവയൊക്കെയാണ് ഇടതുമുന്നണിയുടെ മരുന്ന്.
ശബരിമലയിലെ സ്വർണക്കവർച്ചയിൽ സിപിഎം നേതാക്കളായ, ദേവസ്വംബോർഡിന്റെ രണ്ടു മുൻ പ്രസിഡന്റുമാരും ജയിലിൽ കിടക്കുന്നതും കോടതിയുടെ അഴിമതിപരാമർശവും സർക്കാർവിരുദ്ധവികാരവുമൊക്കെ ഉയർത്തിക്കാട്ടി വോട്ടുറപ്പിക്കാനാണ് യുഡിഎഫ് ശ്രമം.
വികസിതകേരളമെന്ന മുദ്രാവാക്യത്തിൽ തിരുവനന്തപുരം കോർപ്പറേഷനിലടക്കം ഭരണം പിടിക്കാനും വോട്ടുവിഹിതം കൂട്ടാനുമുള്ള തീവ്രയത്‌നത്തിൽ ശബരിമല ബിജെപിക്കും ആയുധമാണ്.
1200 തദ്ദേശസ്ഥാപനങ്ങളിലായി 23,612 വാർഡുകളാണ് സംസ്ഥാനത്താകെയുള്ളത്. കണ്ണൂർ ജില്ലയിലെ മട്ടന്നൂർ നഗരസഭയിൽ ഭരണസമിതിയുടെ കാലാവധി കഴിയാത്തതിനാൽ തിരഞ്ഞെടുപ്പില്ല. ബാക്കി 1199 തദ്ദേശസ്ഥാപനങ്ങളിലെ 23,576 വാർഡുകളിലേക്കാണ് രണ്ടുഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഡിസംബർ ഒമ്പതിനാണ് തിരഞ്ഞെടുപ്പ്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 11നും.






Leave a comment