വാഷിങ്ടൺ: അമേരിക്കൻ സംസ്ഥാനമായ ഒഹിയോയിൽ പണമിടപാടുകൾക്ക് (Cash Payments) പ്രധാന്യം നൽകാനായി പുതിയ നിയമം നടപ്പാക്കാൻ ആലോചന നടക്കുന്നു. 500 ഡോളറോ അതിൽ കുറവോ ഉള്ള ഇടപാടുകൾക്ക് പണം സ്വീകരിക്കാൻ വ്യാപാരികളെയും സർക്കാർ സ്ഥാപനങ്ങളെയും നിർബന്ധിതരാക്കുന്ന ക്യാഷ് ആക്ട് (CASH Act- Currency Access to Spend Here Act) നടപ്പാക്കാനാണ് നീക്കം. സ്റ്റേറ്റ് റെപ്രസന്റേറ്റീവായ ഡേവിഡ് തോമസ് ആണ് ഇതുസംബന്ധിച്ച ബില്ല് അവതരിപ്പിച്ചത്. ഒക്ടോബറിൽ അവതരിപ്പിച്ച ഹൗസ് ബിൽ 554 പ്രകാരം, എല്ലാ ബിസിനസുകളിലും സർക്കാർ ഓഫീസുകളിലും പണം സ്വീകരിക്കുന്ന ഒരു പോയിന്റ് ഓഫ് സെയിൽ സംവിധാനം ഉറപ്പാക്കണം. ഇത് ജീവനക്കാരുള്ള കൗണ്ടറുകളോ ഓട്ടോമേറ്റഡ് സംവിധാനങ്ങളോ ആകാമെന്നും ബില്ലിൽ പറയുന്നു.ഇടപാടുകൾക്ക് പണം നൽകാൻ ശ്രമിച്ചപ്പോൾ പലരും സ്വീകരിക്കാൻ കൂട്ടാക്കിയില്ലെന്ന പരാതികളെ തുടർന്നാണ് ഒഹിയോ നിയമനിർമാതാക്കൾ പണമിടപാടിന് പ്രാധാന്യം നൽകാൻ നീക്കം നടത്തുന്നത്. പുതിയ നിയമം, ഓൺലൈൻ ഇടപാടുകൾക്കു പകരം പണമിടപാടുകളെ ആശ്രയിക്കുന്ന ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാകും എന്നാണ് വിലയിരുത്തൽ. ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങൾ വ്യാപകമാകുന്നതിനിടെ പല കടകളിലും പണം സ്വീകരിക്കാത്തത് പണം ഉപയോഗിക്കുന്നവരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. പുതിയ നിയമം പ്രാബല്യത്തിൽ വന്നാൽ ഈ പ്രശ്നത്തിന് പരിഹാരമാകുമെന്ന് കരുതുന്നു.
ക്യാഷ് ആക്ട്, സംസ്ഥാന, പ്രാദേശിക സർക്കാർ ഓഫീസുകൾക്ക് ബാധകമാകും. എന്നാൽ ബില്ലിൽ വിമാനത്താവളങ്ങൾക്ക് ഇളവ് നൽകുന്നുണ്ട്. അതേസമയം നിയമം വാൾമാർട്ട്, ടാർഗെറ്റ്, കോസ്റ്റ്കോ തുടങ്ങിയ വലിയ റീട്ടെയിലർമാരെയും ബാധിച്ചേക്കാം. ഈ സ്ഥാപനങ്ങൾ അടുത്തിടെയായി കാഷ്യർ തസ്തിക കുറച്ചുവരികയാണ്. എന്നാൽ പണമിടപാടുകൾക്ക് ഓട്ടോമേറ്റഡ് സംവിധാനം കൊണ്ടുവരാൻ സാധ്യതയുള്ളതിനാൽ അധിക ജീവനക്കാരെ നിയമിക്കേണ്ടി വന്നേക്കില്ലെന്നാണ് സൂചന.
പണം തന്നെയാണ് അമേരിക്കയിലെ ബിസിനസിൻ്റെ അടിസ്ഥാനമെന്ന് സ്റ്റേറ്റ് റെപ്രസന്റേറ്റീവായ ഡേവിഡ് തോമസ് പറഞ്ഞു. നമ്മുടെ നികുതിദായകർക്ക് അവരുടെ ദൈനംദിന ജീവിതത്തിൽ എപ്പോഴും പണം ഉപയോഗിക്കാൻ കഴിയണം. ഈ നിയമം കൊണ്ടുവരുന്നത് പണം ഉപയോഗിക്കാത്ത കടകളും മെഡിക്കൽ ഓഫീസുകളും കൂടുന്നതുകൊണ്ടാണ്. പണം രാജാവിനേക്കാൾ വലുതാണ്. നമ്മുടെ സമ്പദ്‌വ്യവസ്ഥ ചലിക്കുന്നത് അതിലാണ്. ഒരു മരുന്നു കടയിൽ അഞ്ച് കൗണ്ടറുകൾ ഉണ്ടെങ്കിൽ, അതിൽ ഒരെണ്ണം മാത്രം പണം സ്വീകരിച്ചാൽ മതിയാകും. ഇത് ബിസിനസുകൾക്ക് വലിയ ഭാരമാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ നിയമം ലംഘിക്കുന്ന കടകൾക്ക് ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം നടപടി നേരിടേണ്ടി വരുമെന്നും ഡേവിഡ് തോമസ് ചൂണ്ടിക്കാട്ടി. ഉപഭോക്താക്കൾക്ക് കേസ് കൊടുക്കാനും അറ്റോർണി ജനറലിന് ഇത് നടപ്പിലാക്കാനും കഴിയും. ഈ ആശയം സാധാരണക്കാരുടെ ഇടയിൽ നിന്നാണ് വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ബില്ലിമേലുള്ള ആദ്യ ഹിയറിങ് ഒഹിയോ ഹൗസ് ജനറൽ ഗവൺമെൻ്റ് കമ്മിറ്റിയിൽ നവംബർ 13ന് നടന്നു. ബില്ല് തുടർ ഹിയറിങ്ങുകൾക്കായി കാത്തിരിക്കുകയാണ്.






Leave a comment