വാഷിങ്ടൻ : രണ്ടാം ടേം ഭരണത്തിന്റെ ഒന്നാം വാർഷികത്തിലേക്ക് കടക്കാനൊരുങ്ങുമ്പോൾ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭരണകൂടത്തിൽ വൻ അഴിച്ചുപണിക്ക് സാധ്യതയെന്ന് റിപ്പോർട്ടുകൾ. സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുന്ന കാബിനറ്റ് അംഗങ്ങളെ മാറ്റുന്നത് ഉൾപ്പെടെയുള്ള നിർണ്ണായക നീക്കങ്ങൾക്ക് വൈറ്റ് ഹൗസ് തയാറെടുക്കുന്നതായാണ് സൂചന.
നിലവിൽ കാബിനറ്റിലെ പ്രമുഖരായ ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം, എനർജി സെക്രട്ടറി ക്രിസ് റൈറ്റ് എന്നിവരുടെ സ്ഥാനങ്ങൾ ഭീഷണിയിലാണെന്നാണ് വിവരം. ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോമിനെതിരെ ഭരണതലത്തിൽ അതൃപ്തി പുകയുന്നതായാണ് റിപ്പോർട്ട്. നയപരമായ തീരുമാനങ്ങൾ നടപ്പിലാക്കുന്നതിൽ കാലതാമസം നേരിടുന്നുവെന്ന വിമർശനമുണ്ട്.
എനർജി സെക്രട്ടറി ക്രിസ് റൈറ്റും വൈറ്റ് ഹൗസും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകൾ വീണതായിട്ടാണ് റിപ്പോർട്ടുകൾ. ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നതിൽ റൈറ്റ് വേണ്ടത്ര വേഗത കാണിക്കുന്നില്ല എന്നതാണ് പ്രധാന പരാതി. വെർജീനിയ ഗവർണർ ഗ്ലെൻ യങ്?കിന്റെ പേര് സാമ്പത്തിക, വ്യാപാര മേഖലകളിലെ ഉന്നത സ്ഥാനങ്ങളിലേക്ക് പരിഗണിക്കുന്നതായി അഭ്യൂഹങ്ങളുണ്ട്.
എന്നാൽ, ഔദ്യോഗികമായി തീരുമാനങ്ങൾ ഒന്നും തന്നെ ആയിട്ടില്ലെന്നും അടുത്ത വർഷം ആദ്യത്തോടെ മാത്രമേ മാറ്റങ്ങൾ ഉണ്ടാവുകയുള്ളൂ എന്നും വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു.
Report ജയിംസ് വർഗീസ്






Leave a comment