ജോഹന്നാസ്ബര്‍ഗ്: ഓസ്‌ട്രേലിയ, കാനഡ, ഇന്ത്യ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് പുതിയ സാങ്കേതിക സഹകരണ സഖ്യം രൂപീകരിക്കുന്നു. ജി20 നേതാക്കളുടെ ഉച്ചകോടിയുടെ ഭാഗമായി ഓസ്ട്രേലിയന്‍, കനേഡിയന്‍ പ്രധാനമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുതിയ സഖ്യത്തിന്റെ പ്രഖ്യാപനം നടത്തിയത്. ഓസ്ട്രേലിയ-കാനഡ-ഇന്ത്യ ടെക്‌നോളജി ആന്‍ഡ് ഇന്നൊവേഷന്‍ (ACITI) സഹകരണ സഖ്യമാണ് രൂപീകരിക്കുക. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസുമായും കാനഡയിലെ മാര്‍ക്ക് കാര്‍ണിയുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പ്രധാമന്ത്രി ഈ പ്രഖ്യാപനം നടത്തിയത്.
മൂന്ന് ഭൂഖണ്ഡങ്ങളിലുമുള്ള ജനാധിപത്യ ശക്തികള്‍ തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതാകും ഈ സംരംഭമെന്ന് മോദി വിശദീകരിച്ചു. ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍, വിതരണ ശൃംഖലകളുടെ വൈവിധ്യവല്‍ക്കരണത്തിനുള്ള പിന്തുണ, ക്ലീൻ എനർജി, എഐയുടെ ബഹുജന സ്വീകാര്യത തുടങ്ങിയ വിഷയങ്ങളില്‍ ശ്രദ്ധയൂന്നിയാകും പുതിയ സംരംഭം പ്രവര്‍ത്തിക്കുക.
ജി20 ഉച്ചകോടിക്കായി ദക്ഷിണാഫ്രിക്കയിലെത്തിയ പ്രധാനമന്ത്രി മറ്റ് ഉന്നത നേതാക്കളുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുമായും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഉച്ചകോടിയില്‍ സംസാരിക്കവേ മയക്കുമരുന്ന്-ഭീകരവാദ ബന്ധത്തെ ചെറുക്കുന്നതിന് ഒരു ജി20 സംരംഭം സ്ഥാപിക്കണമെന്ന് മോദി നിര്‍ദ്ദേശം മുന്നോട്ടുവെച്ചിട്ടുണ്ട്. ആഗോള വികസന മാനദണ്ഡങ്ങളെക്കുറിച്ച് സമൂഹലമായ പുനര്‍വിചിന്തനം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.







Leave a comment