വാഷിങ്ടൻ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന് നൽകിയത് ഒരു ‘സ്‌റ്റേറ്റ് വിസിറ്റി’ന്റെ എല്ലാ ഔപചാരികതകളോടും കൂടിയ ഉജ്ജ്വല സ്വീകരണം. ഏഴ് വർഷങ്ങൾക്കിപ്പുറം കിരീടാവകാശി വൈറ്റ് ഹൗസിലെത്തുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധം കൂടുതൽ ശക്തിപ്പെടുത്താനും സൗഹൃദത്തിൽ പുതു അധ്യായം കുറിക്കാനും ലക്ഷ്യമിട്ടുള്ള സുപ്രധാന നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. സാധാരണ വർക്കിങ് വിസിറ്റുകൾക്ക് അപ്പുറം, ഔദ്യോഗിക ‘സ്‌റ്റേറ്റ് വിസിറ്റി’ന് സമാനമായ ചുവപ്പ് പരവതാനി വിരിച്ചുള്ള വരവേൽപ്പ്, രാവിലെ ഔദ്യോഗിക സ്വീകരണ ചടങ്ങുകളും രാത്രിയിൽ വിരുന്നും ഉൾപ്പെടെയുള്ള വിപുലമായ പരിപാടികളാണ് ട്രംപ് സൽമാൻ രാജകുമാരന് ഒരുക്കിയത്.
ഈ ഉന്നതതല കൂടിക്കാഴ്ചയിൽ നിരവധി തന്ത്രപരമായ വിഷയങ്ങൾ ചർച്ചാവിഷയമായി. ഇറാന്റെ പ്രാദേശിക ഭീഷണി ചെറുക്കുന്നതിനുള്ള സംയുക്ത നീക്കങ്ങൾ, ഗൾഫ് മേഖലയിലെ പ്രാദേശിക സുരക്ഷ ഉറപ്പാക്കൽ, ഇരുരാജ്യങ്ങൾക്കുമിടയിലെ വ്യാപാരനിക്ഷേപ അവസരങ്ങൾ വർദ്ധിപ്പിക്കൽ, കൂടാതെ ഇസ്രയേലുമായുള്ള നയതന്ത്രബന്ധം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ എന്നിവ ഇതിൽപ്പെടുന്നു.
ചർച്ചകൾക്ക് ശേഷം ഒരു സുപ്രധാന പ്രതിരോധ ഇടപാട് ഡോണൾഡ് ട്രംപ് പ്രഖ്യാപിക്കുകയുണ്ടായി. ലോകത്തിലെ ഏറ്റവും നൂതനമായ യുദ്ധവിമാനങ്ങളിലൊന്നായ എഫ്35 (എ35) ഫൈറ്റർ ജെറ്റുകൾ സൗദി അറേബ്യക്ക് വിൽക്കാൻ തീരുമാനമെടുത്തതായാണ് പ്രഖ്യാപനം. കൂടാതെ, വാഷിങ്ടൻ സന്ദർശനത്തിന്റെ ഭാഗമായി അമേരിക്കൻസൗദി ബിസിനസ് നേതാക്കളെ ഒരുമിച്ച് കൊണ്ടുവരുന്ന നിക്ഷേപ ഉച്ചകോടിയും സൗദി അറേബ്യ ആസൂത്രണം ചെയ്തിട്ടുണ്ട്. ‘വെറുമൊരു കൂടിക്കാഴ്ചയ്ക്ക് അപ്പുറമാണിത്. സൗദി അറേബ്യയെ, കിരീടാവകാശിയെ ഞങ്ങൾ ആദരിക്കുകയാണ്’ എന്ന ട്രംപിന്റെ പ്രസ്താവന ഈ ഉഭയകക്ഷി ബന്ധത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണ്.
Report ജയിംസ് വർഗീസ്






Leave a comment