വാഷിങ്ടൻ: ലോകത്തെ ഞെട്ടിച്ച ജെഫ്രി എപ്സ്റ്റീൻ കേസിലെ അതീവ രഹസ്യമായ രേഖകൾ പുറത്തുവിടാനുള്ള നീക്കത്തിന് അമേരിക്കൻ സെനറ്റിന്റെ പൂർണ്ണ പിന്തുണ. എപ്സ്റ്റീൻ രേഖകൾ വെളിപ്പെടുത്താൻ ആവശ്യപ്പെടുന്ന ബില്ലിന് സെനറ്റ് ഏകകണ്ഠമായി അംഗീകാരം നൽകിയതോടെ നടുക്കുന്ന പല വിവരങ്ങളും പുറത്ത് വരുമെന്നാണ് റിപ്പോർട്ടുകൾ. ഈ ബിൽ ഇനി പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അംഗീകാരത്തിനായി അയയ്ക്കും. ട്രംപ് ഇതിൽ ഒപ്പുവെക്കുന്നതോടെ ബിൽ നിയമമാവുകയും എപ്സ്റ്റീന്റെ ഇടപാടുകളുമായി ബന്ധപ്പെട്ട രഹസ്യങ്ങൾ 30 ദിവസത്തിനുള്ളിൽ പൊതുജനങ്ങൾക്ക് ലഭ്യമാവുകയും ചെയ്യും.
ജനപ്രതിനിധി സഭയിൽ വൻ ഭൂരിപക്ഷത്തോടെ പാസാക്കിയ ബില്ലിനെയാണ് ഇപ്പോൾ സെനറ്റും എതിരില്ലാതെ പിന്തുണച്ചിരിക്കുന്നത്. 427 വോട്ടുകൾ അനുകൂലമായി ലഭിച്ചപ്പോൾ ഒരാൾ മാത്രമാണ് എതിർത്ത് വോട്ട് രേഖപ്പെടുത്തിയത്. ബിൽ തന്റെ അടുത്തെത്തിയാലുടൻ ഒപ്പുവയ്ക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധമുണ്ടായിരുന്ന പല ഉന്നതരുടെയും പേരുകൾ ഈ രേഖകളിൽ ഉണ്ടെന്നാണ് സൂചന.
ഈ രേഖകൾ പുറത്തുവരുന്നതോടെ ലോകമെമ്പാടുമുള്ള പല പ്രമുഖരുടെയും യഥാർഥ മുഖം വെളിപ്പെടുമെന്ന് കരുതുന്നു. മുൻ പ്രസിഡന്റുമാരായ ബിൽ ക്ലിന്റൺ, പ്രസിഡന്റായ ഡോണൾഡ് ട്രംപ് എന്നിവരുടെ പേരുകൾ ഈ വിവാദത്തിൽ പലതവണ കേട്ടിട്ടുണ്ട്. ട്രംപ് ഭരണകൂടം ക്ലിന്റൺ ഉൾപ്പെടെയുള്ളവർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ഇത് ഒരു രാഷ്ട്രീയ ആയുധമായി മാറാൻ സാധ്യതയുണ്ട്. കൂടാതെ, ബ്രിട്ടിഷ് രാജകുടുംബാംഗമായ ആൻഡ്രു മൗണ്ട്ബാറ്റൻ വിൻഡ്‌സർ, ശതകോടീശ്വരന്മാരായ ബിൽ ഗേറ്റ്‌സ്, പീറ്റർ തീൽ, സിനിമാ സംവിധായകൻ വുഡി അലൻ തുടങ്ങിയവർ എപ്സ്റ്റീനുമായി പുലർത്തിയിരുന്ന ബന്ധങ്ങളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നേക്കാം.
കുറ്റകൃത്യങ്ങളിൽ നേരിട്ട് പങ്കില്ലെങ്കിൽ പോലും എപ്സ്റ്റീനുമായുള്ള അടുത്ത സൗഹൃദം പലരുടെയും പൊതുജീവിതത്തെയും പ്രതിച്ഛായയെയും ദോഷകരമായി ബാധിക്കും. എന്നാൽ തുടരന്വേഷണങ്ങൾ നടക്കുന്നതിന്റെ പേരിൽ ചില രേഖകൾ തടഞ്ഞുവെക്കാൻ സാധ്യതയുണ്ടെന്നും ആശങ്കയുണ്ട്. എങ്കിലും, ഈ രേഖകൾ പുറത്തുവരുന്നത് അമേരിക്കൻ രാഷ്ട്രീയത്തിലും സാമൂഹിക തലത്തിലും വലിയ ചർച്ചകൾക്ക് വഴിവയ്ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Report: ജയിംസ് വർഗീസ്






Leave a comment