വാഷിങ്ടൻ : 2026ലെ ഫിഫാ ലോകകപ്പിന് മുന്നോടിയായി, ടിക്കറ്റ് ഉടമകളായ രാജ്യാന്തര ആരാധകർക്ക് യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് വീസ ഇന്റർവ്യൂകൾ വേഗത്തിൽ ലഭിക്കാൻ സഹായിക്കുന്ന ‘ഫിഫാ പ്രയോറിറ്റി അപ്പോയിന്റ്‌മെന്റ് ഷെഡ്യൂളിങ് സിസ്റ്റം’ എന്ന പുതിയ സംവിധാനം യുഎസ് സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റും ഫിഫയും ചേർന്ന് പ്രഖ്യാപിച്ചു.
കൊളംബിയ പോലുള്ള ചില പ്രധാന ഫുട്‌ബോൾ രാജ്യങ്ങളിലെ ആരാധകർക്ക് നിലവിൽ ഒമ്പത് മാസമോ അതിലധികമോ വീസ ഇന്റർവ്യൂ കാത്തിരിപ്പ് സമയം നേരിടുന്നുണ്ട്. ഈ പ്രശ്‌നം ലഘൂകരിക്കാനാണ് പുതിയ സംവിധാനം. 2026 ലോകകപ്പിനുള്ള ടിക്കറ്റുകൾ കൈവശമുള്ള ആരാധകർക്ക് 2026ന്റെ തുടക്കത്തിൽ ഫിഫ പാസ് വഴി ടിക്കറ്റ് ഉടമകൾക്ക് വീസ ഇന്റർവ്യൂകൾ വേഗത്തിൽ ഷെഡ്യൂൾ ചെയ്യാനാകും. കാത്തിരിപ്പ് സമയം ഏകദേശം 6 മുതൽ 8 ആഴ്ചയായി കുറയ്ക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
ഫിഫാ പാസ് വീസ ഇന്റർവ്യൂ നടപടിക്രമങ്ങൾ വേഗത്തിലാക്കുമെങ്കിലും, വീസ ലഭിക്കാനുള്ള സാധാരണ സുരക്ഷാ പരിശോധനകൾക്ക് മാറ്റമുണ്ടാവില്ലെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. ടിക്കറ്റ് വീസയായി കണക്കാക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎസ്, മെക്‌സിക്കോ, കാനഡ എന്നിവിടങ്ങളിലായി നടക്കുന്ന ലോകകപ്പിനായി 6 ദശലക്ഷത്തിലധികം ടിക്കറ്റുകൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ലോകകപ്പ് രാജ്യവ്യാപകമായി 30.5 ബില്യൻ ഡോളറിന്റെ സാമ്പത്തിക ഉത്തേജനമുണ്ടാക്കുമെന്നും കണക്കാക്കുന്നു. വീസ ആവശ്യമുള്ള ആരാധകർ യുഎസ് സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ ഫിഫാനിർദ്ദിഷ്ട അപേക്ഷാ പേജ് വഴി ഇപ്പോൾ തന്നെ നടപടികൾ ആരംഭിക്കണമെന്ന് അധികൃതർ അറിയിച്ചു.






Leave a comment