ന്യൂഡൽഹി: പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ വനിതാവിഭാഗം നേതാവ് ഡോ. ഷഹീൻ സയീദ് അറിയപ്പെട്ടിരുന്നത് ‘മാഡം സർജൻ’ എന്നപേരിലെന്ന് റിപ്പോർട്ട്. തീവ്രവാദശൃംഖലയിലെ കൂട്ടാളികൾക്കിടയിലാണ് ഡോ. ഷഹീൻ ‘മാഡം സർജൻ’ എന്ന പേരിൽ അറിയപ്പെട്ടിരുന്നത്. ഷഹീനും കൂട്ടാളികളും തമ്മിലുള്ള നിർണായക ചാറ്റ് വിവരങ്ങളും ചിലരുടെ നമ്പറുകളും അന്വേഷണസംഘം കണ്ടെടുത്തിട്ടുണ്ട്.
ഷഹീന്റെ ഫോണിലെ വാട്‌സാപ്പ് ചാറ്റുകളിൽനിന്നാണ് തീവ്രവാദശൃംഖലയിലെ മറ്റുചിലരെക്കുറിച്ചും വിവരങ്ങൾ ലഭിച്ചത്. ഇവരുടെ ആശയവിനിമയങ്ങളും ചാറ്റുകളിൽനിന്ന് അന്വേഷണസംഘം വീണ്ടെടുത്തു. ‘മാഡം x’, ‘മാഡം z’ എന്നീപേരുകളിൽ സേവ് ചെയ്ത രണ്ടുനമ്പറുകളിലേക്ക് ഷഹീൻ നിരന്തരം സന്ദേശം അയച്ചിരുന്നതായാണ് കണ്ടെത്തൽ. ഈ നമ്പറുകളിൽനിന്ന് ഷഹീന് തിരിച്ചും സന്ദേശങ്ങളും ഫോൺകോളുകളും വന്നിരുന്നു. ഈ രണ്ട് കോൺടാക്ടുകൾക്കും ഷഹീന്റെ ഫോണിൽ ഡിസ്‌പ്ലേ ചിത്രം ഉണ്ടായിരുന്നില്ല. ഇവരുമായുള്ള ചാറ്റിൽ സ്‌ഫോടകവസ്തുക്കൾക്ക് ‘മരുന്ന്’ എന്ന കോഡ് ഭാഷയാണ് ഉപയോഗിച്ചിരുന്നതെന്നും ദേശീയമാധ്യമങ്ങളുടെ റിപ്പോർട്ടുകളിലുണ്ട്.
മാഡം ത, മാഡം ദ എന്നിവരുമായുള്ള ചാറ്റുകളിൽ ‘മരുന്ന്’ എന്ന വാക്ക് ആവർത്തിച്ച് ഉപയോഗിച്ചിരുന്നതായാണ് കണ്ടെത്തൽ. ‘ഓപ്പറേഷന് ഒരിക്കലും മരുന്ന് കുറയരുത്’ എന്നാണ് ഒരുസന്ദേശത്തിൽ മാഡം x പറഞ്ഞിരുന്നത്. ഇതിൽ ‘ഓപ്പറേഷൻ’ എന്ന് സൂചിപ്പിക്കുന്നത് ഭീകരാക്രമണത്തെയാണെന്ന് അന്വേഷണ ഏജൻസികൾ സംശയിക്കുന്നു. ഷഹീന് ലഭിച്ച മറ്റൊരു സന്ദേശത്തിൽ ‘മാഡം സർജൻ, ഓപ്പറേഷൻ ഹംദാർദിൽ കൂടുതൽശ്രദ്ധ കൊടുക്കണം’ എന്നാണുണ്ടായിരുന്നത്. മാഡം ദ എന്ന പേരിൽ സേവ്‌ചെയ്ത നമ്പരിൽനിന്നാണ് ഈ സന്ദേശം വന്നത്. ജെയ്‌ഷെയിലേക്ക് സ്ത്രീകളെ റിക്രൂട്ട് ചെയ്യുന്നതിനെയാണ് ‘ഓപ്പറേഷൻ ഹംദാർദ്’ എന്ന പേരുകൊണ്ട് ഉദ്ദേശിച്ചതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
ചെങ്കോട്ട ഭീകരാക്രമണത്തിന് മണിക്കൂറുകൾക്ക് മുൻപാണ് ഷഹീൻ അടക്കമുള്ള ഡോക്ടർമാർ സ്‌ഫോടകവസ്തുക്കളുമായി പിടിയിലായിരുന്നത്. ഉത്തർപ്രദേശിലെ ലഖ്‌നൗ സ്വദേശിയായ ഷഹീൻ, പാക് ഭീകരസംഘടനയായ ജെയ്‌ഷെയുടെ വനിതാവിഭാഗത്തിന് ഇന്ത്യയിൽ നേതൃത്വം നൽകിയ ആളാണെന്നും അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു.
സ്‌ഫോടനത്തിനു പിന്നിലുള്ളവരെ ഏകോപിപ്പിച്ചത് അറസ്റ്റിലായ വനിതാ ഡോക്ടർ ഡോ. ഷഹീൻ ഷാഹിദാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ‘മാഡം സർജൻ’ എന്നായിരുന്നു 43 വയസ്സുള്ള വനിതാ ഡോക്ടറെ കൂട്ടാളികൾ വിശേഷിപ്പിച്ചിരുന്നത്. ഡിസംബർ ആറിനു ആറ് ഇന്ത്യൻ നഗരങ്ങളിൽ ആക്രമണം നടത്താനാണ് ഇവർ ലക്ഷ്യമിട്ടത്. ‘പ്ലാൻ ഡി 6’ എന്നായിരുന്നു ഈ പദ്ധതിയെ വിശേഷിപ്പിച്ചിരുന്നത്.
ഇന്ത്യയിൽ ഭീകരാക്രമണത്തിനു ഗൂഢാലോചന നടത്തിയവരിൽ പ്രധാനിയായ ഡോ. ഷഹീൻ ഇതിനായി ആളുകളെ കണ്ടെത്തി റിക്രൂട്ട് ചെയ്തു. പാക്കിസ്ഥാൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ജയ്‌ഷെ മുഹമ്മദുമായി ബന്ധപ്പെട്ടാണ് ഇവർ പ്രവർത്തിച്ചത്. പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര ഗ്രൂപ്പുകളുമായും ഇവർ ബന്ധപ്പെട്ടിരുന്നു. ഇന്ത്യയിൽ ഭീകരപ്രവർത്തനങ്ങൾ നടത്തുന്നതിനായി 20 ലക്ഷം രൂപയോളം ഹവാല ഇടപാടുകളിലൂടെ എത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ചെങ്കോട്ടയിൽ ചാവേർ ബോംബ് ആക്രമണം നടക്കുന്നതിനു തൊട്ടുമുൻപാണ് ഫരീദാബാദിൽ നിന്നും ഡോ. ഷഹീൻ ഷാഹിദ് അറസ്റ്റിലാവുന്നത്. പ്രതികളിൽനിന്നും പിടിച്ചെടുത്ത കുറിപ്പുകൾ, ഫോൺ ഉൾപ്പെടെയുള്ള ഡിജിറ്റൽ ഉപകരണങ്ങൾ എന്നിവയിൽനിന്നും ‘ഡി 6 മിഷനെ’ കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. ഇവർ ലക്ഷ്യമിട്ട ആറ് നഗരങ്ങൾ ഏതൊക്കെയാണെന്നും ഇവിടെ എന്തൊക്കെ തയാറെടുപ്പുകളാണ് നടത്തിയിരുന്നതെന്നുമുള്ള അന്വേഷണവും പുരോഗമിക്കുന്നുണ്ട്. ഡോ. ഷഹീൻ ഷാഹിദ് മുൻപ് ജോലി ചെയ്തിരുന്ന ആശുപത്രിയിലെ സഹപ്രവർത്തകരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ലഭിക്കുന്ന പ്രാഥമിക സൂചന പ്രകാരം സ്വയം ഭീകരപ്രവർത്തനത്തിലേക്ക് ഡോ. ഷഹീൻ ഷാഹിദ് മനസ്സുമാറ്റുകയായിരുന്നു.






Leave a comment