ഡിജിറ്റൽ ഗോൾഡ് നിയന്ത്രണ പരിധിക്ക് പുറത്താണെന്ന് ഇന്ത്യയിൽ സെബി മുന്നറിയിപ്പ് നൽകിയതോടെ നിക്ഷേപം പിൻവലിക്കുന്നവരുടെ എണ്ണത്തിൽ വൻവർധന. ഫിൻടെക് പ്ലാറ്റ് ഫോമുകളിൽനിന്നുള്ള പിൻവലിക്കൽ മൂന്നിരട്ടിയായതായാണ് റിപ്പോർട്ടുകൾ.
നിക്ഷേപം സെബിയുടെ നിയന്ത്രണത്തിന് കീഴില്‍ വരുന്നില്ല. അതിനാല്‍ പണം തിരികെ കിട്ടുന്നത് സംബന്ധിച്ച് പരിരക്ഷ ഉറപ്പാക്കാന്‍ സാധിക്കാത്ത സാഹചര്യമുണ്ട്. ഇതാണ് നിക്ഷേപകരെ ആശങ്കയിലാക്കിയത്. സെബിയുടെ നിയന്ത്രണത്തിലുള്ള ഗോള്‍ഡ് ഇടിഎഫ് (Gold ETF), ഗോള്‍ഡ് ഫണ്ട് (Gold Fund) എന്നിവയിലേക്ക് ഏറെപ്പേരും നിക്ഷേപം മാറ്റുകയാണ്.
നവംബര്‍ എട്ടിന് പുറത്തിറക്കിയ അറിയിപ്പിലാണ് ഫിന്‍ടെക് പ്ലാറ്റ്‌ഫോമുകള്‍ വാഗ്ദനം ചെയ്യുന്ന ഡിജിറ്റല്‍ ഗോള്‍ഡ് മാര്‍ക്കറ്റ് റെഗുലേറ്ററുടെ പരിധിയില്‍ വരുന്നില്ലെന്ന് സെബി വ്യക്തമാക്കിയത്.
സ്വർണത്തിന് ബദലായി അവതരിപ്പിച്ച ഡിജിറ്റൽ ഗോൾഡിനെ സെക്യൂരിറ്റികളായോ കമ്മോഡിറ്റി ഡെറിവേറ്റീവുകളായോ തരംതിരിക്കാത്തതിനാൽ അവ സെബിയുടെ നിയന്ത്രണ പരിധിക്ക് പുറത്താണ്. കെവൈസി മാനദണ്ഡങ്ങൾ കമ്പനികൾ പാലിക്കുന്നുണ്ടോയന്നകാര്യത്തിലും വ്യക്തയില്ല. മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ നടത്തുന്ന ഇടപാടുകളുടെ സാമ്പത്തിക ഉറവിടത്തെക്കുറിച്ചും ആശങ്കകളുണ്ട്.
ഉപഭോക്താക്കളുടെ നിക്ഷേപത്തിന് ആനുപാതികമായി കമ്പനികൾ സ്വർണം ലോക്കറുകളിൽ സൂക്ഷിക്കുന്നുണ്ടോയന്നകാര്യത്തിലും സംശയം നിലനിൽക്കുന്നു. 2021ലും സെബി സമാനമായ മുന്നറിയിപ്പ് നൽകിയിരുന്നു. സ്വർണത്തിന്റെ വില ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ സ്വർണത്തിൽ നിക്ഷേപിക്കുന്നവരുടെ എണ്ണം കൂടിയ സാഹചര്യത്തിലാണ് സെബിയുടെ മുന്നറിയിപ്പ്.







Leave a comment