ഫ്‌ളോറിഡ: സ്വകാര്യ ബഹിരാകാശ നിലയം എന്ന ലക്ഷ്യത്തിലേക്ക് നിർണായക ചുവടുവെപ്പുമായി എലോൺ മസ്കിൻ്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ്. നിർദ്ദിഷ്ട വാണിജ്യ ബഹിരാകാശ നിലയമായ ‘ഹെവൻ’ എന്നതിൻ്റെ മാതൃകയുടെ പരീക്ഷണ വിക്ഷേപണം വിജയകരമായതായി കമ്പനി അറിയിച്ചു.
ഞായറാഴ്ച പുലർച്ചെയാണ് ‘ബാൻഡ്‌വാഗൺ -4’ എന്ന് പേരിട്ടിരുന്ന ദൗത്യത്തിൻ്റെ ഭാഗമായി ഹെവൻ മാതൃകയടക്കം 18 ഉപഗ്രഹങ്ങളുമായി സ്‌പേസ് എക്‌സിൻ്റെ ഫാൽക്കൺ-9 റോക്കറ്റ് പറന്നുയർന്നത്. ഫ്ലോറിഡയിലെ കേപ് കാനവറൽ സ്‌പേസ് ഫോഴ്‌സ് സ്റ്റേഷനിൽ നിന്നായിരുന്നു വിക്ഷേപണം. അമേരിക്കൻ ബഹിരാകാശ കമ്പനിയായ വാസ്റ്റ് സ്പേസുമായി സഹകരിച്ചാണ് ഹെവൻ വികസിപ്പിക്കുന്നത്.
ബഹിരാകാശ സ്റ്റേഷനിലെ ഫ്ലൈറ്റ് കമ്പ്യൂട്ടർ, നാവിഗേഷൻ സിസ്റ്റം തുടങ്ങിയ പ്രധാന സംവിധാനങ്ങളുടെ പ്രവർത്തനം പരീക്ഷിച്ച് വിലയിരുത്തുകയായിരുന്നു ദൗത്യത്തിൻ്റെ പ്രാഥമിക ലക്ഷ്യം. 2026 മധ്യത്തോടെ സ്വകാര്യ ബഹിരാകാശ നിലയമായ ‘ഹെവൻ-1’ വിക്ഷേപിക്കുമെന്ന് സ്പേസ് എക്സ് നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രവർത്തന സജ്ജമായാൽ, ഒരേ സമയം നാല് ബഹിരാകാശ യാത്രികരെ ഉൾക്കൊള്ളാൻ കഴിയുന്ന ലോകത്തിലെ ആദ്യത്തെ വാണിജ്യ ബഹിരാകാശ നിലയമായിരിക്കും ഹെവൻ-1.
മറ്റ് പ്രധാന ഉപഗ്രഹങ്ങൾ
ഹെവൻ മാതൃകയ്‌ക്കൊപ്പം മറ്റ് രാജ്യങ്ങളിലെയും കമ്പനികളുടെയും ഉപഗ്രഹങ്ങളും ഈ ദൗത്യത്തിൽ വിക്ഷേപിച്ചിരുന്നു. ദക്ഷിണ കൊറിയയുടെ ഏജൻസി ഫോർ ഡിഫൻസ് ഡെവലപ്‌മെൻ്റ് (എ ഡി ഡി), ബെർലിനിലെ എക്സോലോഞ്ച്, തുർക്കിയിലെ ഫെർഗാനി സ്‌പേസ്, അമേരിക്കൻ കാലാവസ്ഥാ പ്രവചന കമ്പനിയായ ടുമാറോ കമ്പനീസ്, സ്റ്റാർക്ലൗഡ് എന്നിവരുടെ ഉപഗ്രഹങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
ബഹിരാകാശത്ത് നിർമ്മിത ബുദ്ധി (എ ഐ) അധിഷ്ഠിത ഡാറ്റാ സെന്റർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പരീക്ഷണങ്ങൾ ലക്ഷ്യമിടുന്നതാണ് സ്റ്റാർക്ലൗഡിൻ്റെ ഉപഗ്രഹം. ഇതിനായി പ്രത്യേകം നിർമ്മിച്ച എൻവിഡിയയുടെ എച്ച്100 എ ഐ ചിപ്പ് ഉപഗ്രഹത്തിൽ സജ്ജീകരിച്ചിരുന്നു.







Leave a comment