അഹമ്മദാബാദ്: ഗുജറാത്ത് രാജ്‌കോട്ടിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ സി സി ടി വി ദൃശ്യങ്ങൾ ഹാക്ക് ചെയ്ത് പോൺ സൈറ്റുകൾക്ക് വിറ്റ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഡോക്ടർമാർ ഗർഭിണികളെ പരിശോധിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടെയാണ് ചോർത്തിയത്. സി സി ടി വി നെറ്റ് വർക്കിൻ്റെ ‘അഡ്മിൻ 123’ പോലുള്ള ദുർബലമായ പാസ്‌വേഡുകളും സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തതയുമാണ് ഈ ഗുരുതരമായ സൈബർ കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്ന് പോലീസ് കണ്ടെത്തി.
കഴിഞ്ഞ വർഷം നടന്ന സംഭവവുമായി ബന്ധപ്പെട്ട് ഫെബ്രുവരിയിൽ പ്രതികളെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും, കുറ്റകൃത്യത്തിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത് ഇപ്പോഴാണ്. 2024 ജനുവരി മുതൽ ഡിസംബർ വരെ ഏകദേശം ഒരു വർഷത്തോളം ദൃശ്യങ്ങൾ ചോർത്തിയതായാണ് വിവരം. ഗുജറാത്ത് കൂടാതെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 50,000-ൽ അധികം സി സി ടി വി ദൃശ്യങ്ങൾ ഹാക്കർമാർ മോഷ്ടിച്ചതായി പോലീസ് പറഞ്ഞു.
ടെലിഗ്രാം വഴിയുള്ള വിൽപ്പന
രാജ്‌കോട്ടിലെ ആശുപത്രിയിൽ നിന്നുള്ള ദൃശ്യങ്ങൾ ലഭ്യമാണെന്ന രീതിയിൽ ചില യൂട്യൂബ് ചാനലുകളിൽ പ്രചാരണം ഉണ്ടായതോടെയാണ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. ഗൈനക്കോളജിസ്റ്റുകൾ സ്ത്രീകളെ പരിശോധിക്കുന്നത് ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ ടെലിഗ്രാം ഗ്രൂപ്പുകൾ വഴിയാണ് പ്രതികൾ വിറ്റത്. 700 രൂപ മുതൽ 4,000 രൂപ വരെയാണ് ഈ ദൃശ്യങ്ങൾക്കായി ഇവർ ഈടാക്കിയിരുന്നത്.
പുണെ, മുംബൈ, നാസിക്, സൂറത്ത്, അഹമ്മദാബാദ്, ഡൽഹി എന്നിവിടങ്ങളിലേത് ഉൾപ്പെടെ രാജ്യവ്യാപകമായി ഏകദേശം 80 സി സി ടി വി നെറ്റ് വർക്കുകൾ ഹാക്ക് ചെയ്യപ്പെട്ടതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ആശുപത്രികൾ, സ്കൂളുകൾ, കോർപ്പറേറ്റ് സ്ഥാപനങ്ങൾ, സിനിമാ തിയറ്ററുകൾ, ഫാക്ടറികൾ, വീടുകൾ എന്നിവിടങ്ങളിലെ സി സി ടി വി കളാണ് ഹാക്ക് ചെയ്തത്.
പ്രതികളും ഹാക്കിംഗ് രീതിയും
ബികോം ബിരുദധാരിയായ പരിത് ധമേലിയായിരുന്നു പ്രധാന ഹാക്കർ. ഇയാളെ ചോദ്യം ചെയ്തപ്പോൾ, മൂന്ന് വ്യത്യസ്ത സോഫ്റ്റ്‌വെയർ പ്രോഗ്രാമുകൾ ഹാക്കിങിനായി ഉപയോഗിച്ചതായി കണ്ടെത്തി. രോഹിത് സിസോദിയ എന്ന മറ്റൊരു പ്രതിയെ ഡൽഹിയിൽനിന്നാണ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരിയിൽ പ്രധാന പ്രതികളെ അറസ്റ്റ് ചെയ്തിട്ടും മോഷ്ടിച്ച ദൃശ്യങ്ങൾ ജൂൺ വരെ ടെലിഗ്രാം ഗ്രൂപ്പുകളിൽ ലഭ്യമായിരുന്നു എന്നതും സംഭവത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.







Leave a comment