ന്യൂഡൽഹി : തെരുവ് നായ വിഷയത്തിൽ സ്വമേധയാ എടുത്ത കേസിൽ കടുത്ത നടപടിയുമായി സുപ്രീംകോടതി. വിഷയവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നോട്ടീസിന് മറുപടി നൽകാത്ത കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും ചീഫ് സെക്രട്ടിമാരോട് നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ സുപ്രീംകോടതി നിർദേശിച്ചു.
നവംബർ മൂന്നിന് നേരിട്ട് ഹാജരായി സത്യവാങ്മൂലം ഫയൽ ചെയ്യാത്തതിനുള്ള കാരണം വിശദീകരിക്കണം എന്നാണ് സുപ്രീം കോടതി നിർദേശിച്ചിരിക്കുന്നത്.
തങ്ങൾ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിന് ശേഷവും രാജ്യത്തെ വിവിധ ഭാഗങ്ങളിൽ തെരുവ് നായ ആക്രമണങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ മൂന്ന് അംഗ സുപ്രീം കോടതി ബെഞ്ച് ചൂണ്ടിക്കാട്ടി. എന്നിട്ടും പശ്ചിമ ബംഗാൾ, തെലുങ്കാന, ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ എന്നിവ മാത്രമാണ് സത്യവാങ്മൂലം ഫയൽ ചെയ്തത്. മറ്റ് സംസ്ഥാനങ്ങളും, കേന്ദ്ര ഭരണ പ്രദേശങ്ങളും സത്യവാങ്മൂലം ഫയൽ ചെയ്യാത്തതിനെ ആണ് സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചത്.
നായ്ക്കളുടെ ആക്രമണങ്ങൾ വർധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച സുപ്രീം കോടതി, തെരുവ് നായ ശല്യം ആഗോളതലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായയെ ബാധിച്ചുവെന്ന് നിരീക്ഷിക്കുകയും ചെയ്തു.
‘തുടർച്ചയായി സംഭവങ്ങൾ ഉണ്ടാകുന്നു. വിദേശ രാജ്യങ്ങളുടെ മുന്നിൽ നമ്മുടെ രാജ്യം മോശമായി ചിത്രീകരിക്കപ്പെടുന്നു. ഞങ്ങളും വാർത്താ റിപ്പോർട്ടുകൾ വായിക്കുന്നുണ്ട്’ ജസ്റ്റിസ് വിക്രം നാഥ് നിരീക്ഷിച്ചു.
രേഖാമൂലം നോട്ടീസ് ലഭിക്കാത്തതിനെ തുടർന്നാണ് മറുപടി ഫയൽ ചെയ്യാത്തത് എന്ന് ചില സംസ്ഥാനങ്ങൾ കോടതിയെ അറിയിച്ചു. എന്നാൽ നോട്ടീസ് അയച്ച വാർത്ത ദിനപത്രങ്ങളും, സാമൂഹിക മാധ്യമങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും, അതൊന്നും ശ്രദ്ധയിൽ പെട്ടില്ലേയെന്നും സുപ്രീം കോടതി ആരാഞ്ഞു.







Leave a comment