മുംബൈ: ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് കനത്ത തീരുവ ചുമത്തിയ അമേരിക്കൻ നടപടിയെ തുടർന്ന് വലിയ തോതിൽ സമ്മർദ്ദം നേരിടുന്ന രൂപയെ പിടിച്ചുനിർത്താൻ ഓഗസ്റ്റിൽ റിസർവ് ബാങ്ക് വിറ്റഴിച്ചത് 770 കോടി ഡോളർ. വിദേശ വിനിമയ വിപണിയിലാണ് ഡോളർ വിറ്റഴിച്ച് രൂപയുടെ മൂല്യം പിടിച്ചുനിർത്താൻ റിസർവ് ബാങ്ക് ശ്രമിച്ചത്.
സെപ്റ്റംബർ 23 ന് രൂപയുടെ മൂല്യം ഏറ്റവും താഴ്ന്ന നിലയായ 88.89ലേക്ക് ഇടിഞ്ഞിരുന്നു. റിസർവ് ബാങ്കിന്റെ ഏറ്റവും പുതിയ പ്രതിമാസ ബുള്ളറ്റിൻ അനുസരിച്ചാണ് പുതിയ കണക്കുകൾ പുറത്തുവന്നത്. ഓഗസ്റ്റിൽ റിസർവ് ബാങ്ക് ഒരു ഡോളർ പോലും വാങ്ങിയിട്ടില്ല. പക്ഷേ ഓഗസ്റ്റിൽ 770 കോടി ഡോളർ വരെ വിറ്റഴിച്ചു. ഇത് ജൂലൈയിൽ വിറ്റതിന്റെ മൂന്നിരട്ടിയിലധികമാണ്. അന്ന് സ്‌പോട്ട് മാർക്കറ്റിൽ മൊത്തത്തിൽ 254 കോടി ഡോളറാണ് വിറ്റത്.
ഡോളറിനെതിരെ രൂപയുടെ മൂല്യം 88 കടന്നും റെക്കോർഡ് താഴ്ചയിലേക്ക് കൂപ്പുകുത്തുന്നതിനാണ് സെപ്റ്റംബർ മാസം സാക്ഷ്യം വഹിച്ചത്. മറ്റു ഏഷ്യൻ കറൻസികളെ അപേക്ഷിച്ച് ഏറ്റവും മോശം പ്രകടനമാണ് രൂപ കാഴ്ചവെയ്ക്കുന്നത്. ഇതുവരെയുള്ള കാലയളവിൽ 4.61 ശതമാനം നഷ്ടമാണ് രൂപ നേരിട്ടത്. സെപ്റ്റംബർ മാസമാണ് ഏറ്റവും മോശം മാസം. എന്നിരുന്നാലും, ഈ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഉയർന്ന് 87.9620ൽ എത്തി. ഒക്ടോബറിൽ രൂപ 0.39 ശതമാനം ശക്തി പ്രാപിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ 12 മാസത്തിനിടെ 4.61 ശതമാനം ഇടിവാണ് നേരിട്ടത്.







Leave a comment