തിരുവനന്തപുരം : കഴക്കൂട്ടത്ത് യുവതിയെ ഹോസ്റ്റൽമുറിയിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ തമിഴ്‌നാട്ടിൽനിന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെ കഴക്കൂട്ടം പോലീസ് സ്‌റ്റേഷനിൽ എത്തിച്ചു. ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി ഡിസിപി ടി. ഫറാഷ് പറഞ്ഞു. തമിഴ്‌നാട്ടിലെ മധുരയിൽനിന്നാണ് പ്രതിയെ പിടികൂടിയത്.
പ്രതിയായ മധുര സ്വദേശി ബെഞ്ചമിൻ അപകടകാരിയെന്ന് പോലീസ്. ആദ്യമായാണ് ബെഞ്ചമിൻ കേരളത്തിൽ എത്തുന്നതെന്നും ഇതിനുമുൻപ് തമിഴ്‌നാട്ടിൽ പല സ്ത്രീകളേയും ഇയാൾ പീഡിപ്പിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. അതിസാഹസികമായാണ് 35കാരനായ പ്രതിയെ പോലീസ് പിടികൂടിയത്. പീഡനശ്രമത്തിന് ശേഷം ആറ്റിങ്ങൽ ഭാഗത്തേക്കാണ് ബെഞ്ചമിൻ കടന്നത്. അവിടെനിന്ന് മധുരയിലേക്ക് രക്ഷപ്പെട്ടു. മധുരയിൽനിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. പ്രതിയെ അതിജീവിത തിരിച്ചറിഞ്ഞു.
താൻ ഒരിക്കലും പിടിക്കപ്പെടില്ലെന്ന് കരുതിയിരുന്നതായി ബെഞ്ചമിൻ പോലീസിനോട് പറഞ്ഞു. കേരളം തനിക്ക് ഇഷ്ടപ്പെട്ടെന്നും ഇനിയും വരാൻ പദ്ധതി ഇട്ടിരുന്നതായും പ്രതിയുടെ വെളിപ്പെടുത്തലുണ്ട്. കേരളത്തിൽ ആദ്യമായാണ് എത്തിയതെന്ന് പ്രതി പറഞ്ഞു. ട്രക്ക് െ്രെഡവറായ ഇയാൾ തമിഴ്‌നാട്ടിൽ നിരവധി സ്ത്രീകളെ പീഡിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു. തെരുവിൽ കഴിയുന്ന സ്ത്രീകളെയാണ് താൻ കൂടുതലും പീഡിപ്പിച്ചിട്ടുള്ളതെന്നും ബെഞ്ചമിൻ പറയുന്നു.
രാത്രി രണ്ടുമണിയോടെയാണ് കഴക്കൂട്ടത്തെ ഹോസ്റ്റലിൽ കയറി ഐടി ജീവനക്കാരിയായ യുവതിയെ ബെഞ്ചമിൻ ഉപദ്രവിച്ചത്. ഹോസ്റ്റലിൽ സിസിടിവി ഇല്ലായിരുന്നു. ഹോസ്റ്റൽ പരിസരത്തെയും റോഡിലേയും സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. ഹോസ്റ്റലിലെ പീഡനത്തിന് മുൻപ് സമീപത്തെ മൂന്ന് വീടുകളിൽ ഇയാൾ മോഷണശ്രമം നടത്തിയിരുന്നു.
സിസിടിവിയിൽ വരാതിരിക്കാൻ സമീപത്തെ ഒരു വീട്ടിൽനിന്ന് കുടയെടുത്ത് മുഖംമറച്ചായിരുന്നു ഹോസ്റ്റലിൽ ഇയാൾ കയറിയത്. ഒരു വീട്ടിൽനിന്ന് തൊപ്പിയും മറ്റൊരു വീട്ടിൽനിന്ന് ഹെഡ്‌ഫോണും പ്രതി എടുത്തു. കേരള പോലീസിന്റെ ഊർജിതമായ അന്വേഷണത്തിലൂടെയാണ് പ്രതിയെ പിടികൂടാൻ സാധിച്ചത്. പോലീസ് പിന്തുടർന്ന് അടുത്തെത്തിയപ്പോൾ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന ബെഞ്ചമിൻ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. പോലീസ് സംഘം സാഹസികമായി പിന്നാലെ ഓടിയാണ് ഇയാളെ പിടികൂടിയത്.
തമിഴ്‌നാട്ടിൽ ബഞ്ചമിന്റെ പേരിൽ നിരവധി കേസുകളുണ്ട്. അതിന്റെ വിവരങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്. പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി. തുടർന്ന് കസ്റ്റഡിയിൽ വാങ്ങി.







Leave a comment