മുംബൈ: എന്നും പരിണാമത്തിന്റെ പാതയിലുള്ള കായികമേഖലയാണ് ക്രിക്കറ്റ്. പുത്തൻ ആശയങ്ങൾകൊണ്ട് എക്കാലവും നവീകരിക്കപ്പെടുന്നതു തന്നെയാണ് ക്രിക്കറ്റിനെ കൂടുതൽ ജനപ്രിയമാക്കിയതും. അഞ്ചുനാൾ നീണ്ടുനിൽക്കുന്ന ടൂർണമെന്റിൽ നിന്ന് 50 ഓവറും പിന്നെ 20 ഓവറുമായി ചുരുങ്ങിയ ക്രിക്കറ്റിന് ഇതാ ഒരു പുതിയമുഖം കൂടി വരുന്നു. ട്വന്റി20 ക്രിക്കറ്റും ടെസ്റ്റ് ക്രിക്കറ്റും ചേരുന്ന പുത്തൻ ഫോർമാറ്റിന്റെ പേര് ടെസ്റ്റ് 20 എന്നാണ്.
സ്‌പോർട്‌സ് വ്യവസായി ഗൗരവ് ബഹിർവാനിയുടെ വൺ വൺ സിക്‌സ് നെറ്റ്വർക്കാണ് പുത്തൻ ആശയത്തിന് പിന്നിൽ. മാത്യു ഹൈഡൻ, എ.ബി.ഡിവില്ലിയേഴ്‌സ്, ഹർഭജൻ സിങ്, സർ ക്ലൈവ് ലോയിഡും എന്നിവരടങ്ങുന്ന ഉപദേശക സംഘവും കമ്പനിക്കൊപ്പമുണ്ട്. 13നും 19 നും ഇടയിൽ പ്രായമുള്ളവരെ ലക്ഷ്യമിട്ടാണ് പുതിയ ഫോർമാറ്റെന്ന് ഇവർ വ്യക്തമാക്കുന്നു.
ഈ ഫോർമാറ്റിലുള്ള ആദ്യ ടൂർണമെന്റ് അടുത്ത വർഷം ജനുവരിയിൽ ഇന്ത്യയിൽ നടക്കും. ആറു ഫ്രാഞ്ചൈസികളാകും ടൂർണമെന്റിലുണ്ടാകുക. ഇതിൽ മൂന്നെണ്ണം ഇന്ത്യയിൽനിന്നും മറ്റു മൂന്നെണ്ണം ദുബായ്, ലണ്ടൻ, ഒരു യുഎസ് നഗരം എന്നിവിടങ്ങളിൽനിന്നാകും. ഒരു സെലിബ്രിറ്റി ‘സ്റ്റാർ കിഡ്’ ആകും ഓരോ ഫ്രാഞ്ചൈസികളുടെയും അംബാസഡർമാർ. രണ്ടാം സീസൺ മുതൽ വനിതകളുടെ ടൂർണമെന്റും ആരംഭിക്കും.
ന്മ നാലാം ഫോർമാറ്റ്‌ടെസ്റ്റ് ക്രിക്കറ്റിന്റെ തന്ത്രങ്ങളെയും ട്വന്റി20 ക്രിക്കറ്റിന്റെ ചടുലതയെയും സമന്വയിപ്പിക്കുന്നതാണ് ടെസ്റ്റ് ട്വന്റി ഫോർമാറ്റ്. പേര് സൂചിപ്പിക്കുന്നതു പോലെ 20 ഓവർ വീതമുള്ള നാല് ഇന്നിങ്‌സുകളിലായി കളിക്കുന്ന ക്രിക്കറ്റാണ് ടെസ്റ്റ് ട്വന്റി. ആകെ 80 ഓവറുകൾ. ടെസ്റ്റു പോലെ ഇരു ടീമുകൾക്കും രണ്ട് ഇന്നിങ്‌സുകൾ വീതമുണ്ടാകും. ജയം, തോൽവി, സമനില എന്നീ റിസൽറ്റുകളുണ്ടാകും. ടെസ്റ്റ്, T20 ക്രിക്കറ്റുകളുടെ നിയമങ്ങൾ പുതിയ ഫോർമാറ്റിനും ബാധകമാണെങ്കിലും അനുയോജ്യമായ രീതിയിൽ ചില നിയമങ്ങൾ പരിഷ്‌കരിക്കും.







Leave a comment