അറ്റ്ലാന്റ: ഫിഫ ലോകകപ്പ് 2026-ലെ ഏറ്റവും ആവേശകരമായ രണ്ടാം സെമിഫൈനലിൽ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ഫൈനലിൽ പ്രവേശിച്ചു. മത്സരത്തിന്റെ ഭൂരിഭാഗം സമയവും മുന്നിട്ടുനിന്ന ഇംഗ്ലണ്ടിനെ അവസാന നിമിഷങ്ങളിൽ അർജന്റീന അവിശ്വസനീയമായി കീഴ്പ്പെടുത്തുകയായിരുന്നു. 55-ാം മിനിറ്റിൽ ആന്റണി ഗോർഡനിലൂടെ ഇംഗ്ലണ്ടാണ് മത്സരത്തിൽ ആദ്യ ഗോൾ നേടി മുന്നിലെത്തിയത്. ഗോൾ വഴങ്ങിയതോടെ പ്രതിരോധത്തിലായ അർജന്റീന പിന്നീട് മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവരുന്നതാണ് കളിമൈതാനം കണ്ടത്. മെസ്സിയുടെ മാന്ത്രികതയും ലൗട്ടാരോയുടെ വിജയഗോളും .

മത്സരത്തിൽ ലയണൽ മെസ്സി നേരിട്ട് സ്കോർ ബോർഡിൽ ഇടം പിടിച്ചില്ലെങ്കിലും, ടീമിന്റെ രണ്ട് ഗോളുകൾക്ക് പിന്നിലും ആ ഇടങ്കാലിന്റെ മാന്ത്രികതയുണ്ടായിരുന്നു. 85-ാം മിനിറ്റിൽ മെസ്സിയുടെ പാസിൽ നിന്നും എൻസോ ഫെർണാണ്ടസ് ഉതിർത്ത തകർപ്പൻ ഷോട്ടിലൂടെ അർജന്റീന ആദ്യം സമനില പിടിച്ചു. തുടർന്ന് ഇഞ്ചുറി ടൈമിലാണ് (90+2′ മിനിറ്റ്) ഫുട്ബോൾ ലോകം കാത്തിരുന്ന ആ സുപ്രധാന നിമിഷം പിറന്നത്. വലതുവശത്തുനിന്നും പന്തുമായി മുന്നേറിയ ലയണൽ മെസ്സി, ഇംഗ്ലീഷ് പ്രതിരോധനിരയെ അമ്പരപ്പിച്ചു കൊണ്ട് ബോക്സിന്റെ ബാക്ക്-പോസ്റ്റിലേക്ക് അളന്നു മുറിച്ച ഒരു മനോഹരമായ ക്രോസ്സ് നൽകി. കൃത്യമായ സമയത്ത് ഉയർന്ന ചാടിയ പകരക്കാരൻ താരം ലൗട്ടാരോ മാർട്ടിനസ് ഒരു ബുള്ളറ്റ് ഹെഡ്ഡറിലൂടെ പന്ത് ഇംഗ്ലീഷ് ഗോൾകീപ്പർ ജോർദാൻ പിക്ക്ഫോർഡിന് ഒരു അവസരവും നൽകാതെ വലയിലാക്കി!
മെസ്സിയുടെ ഈ മനോഹരമായ അസിസ്റ്റും ലൗട്ടാരോയുടെ ഫിനിഷിംഗും അർജന്റീനയ്ക്ക് നാടകീയമായ വിജയവും ഫൈനൽ ടിക്കറ്റും സമ്മാനിച്ചു.
ഫൈനലിൽ സ്പെയിൻ കാത്തിരിക്കുന്നു
ഞായറാഴ്ച ന്യൂയോർക്കിൽ നടക്കുന്ന ഫൈനലിൽ യൂറോപ്യൻ ചാമ്പ്യന്മാരായ സ്പെയിൻ ആണ് അർജന്റീനയുടെ എതിരാളികൾ. ലയണൽ മെസ്സിയുടെ കരിയറിലെ അവസാന ലോകകപ്പ് മത്സരം കൂടിയായിരിക്കും ഇത് എന്ന പ്രത്യേകതയും ഈ കലാശപ്പോരാട്ടത്തിനുണ്ട്.
കഴിഞ്ഞ 38 മത്സരങ്ങളിൽ പരാജയം അറിയാത്ത സ്പെയിനും ഫുട്ബോൾ മാന്ത്രികൻ മെസ്സിയുടെ അർജൻ്റീനയും. ആരാധകർ കാത്തിരുന്ന ആ മത്സരം തുടങ്ങുന്നതിന് ഇനി ഏതാനും ദിനങ്ങൾ മാത്രം. ഒന്നുറപ്പ്. ആ അവസാന അങ്കത്തിൽ ആര് ജയിച്ചാലും ജയിക്കുന്നത് ഫുട്ബോൾ എന്ന ഏറ്റവും ജനകീയമായ കായിക വിനോദം കൂടിയാവും . കാരണം ഏറ്റുമുട്ടുന്നത് ലോകത്തെ ഏറ്റവും ശക്തമായ രണ്ട് ടീമുകൾ ആണ് എന്നത് തന്നെയാണ്.






Leave a comment