കൗതുകങ്ങൾസിനിമ

‘ശിങ്കാര വേലനെ ദേവാ’: ക്ലാസിക്കല്‍ പഠിക്കാത്ത ജാനകി അമ്മ ‘ആഭേരി’ രാഗത്തില്‍ തെന്നിന്ത്യയെ ഞെട്ടിച്ച കഥ!

മൈസുരു: തെന്നിന്ത്യന്‍ സംഗീത ലോകത്ത് ഏഴു പതിറ്റാണ്ടിലേറെയായി ‘വാനമ്പാടി’യായി തിളങ്ങിനില്‍ക്കുന്ന പ്രതിഭയായിരുന്നു എസ്. ജാനകി അഥവാ നമ്മുടെ പ്രിയപ്പെട്ട ജാനകി അമ്മ. ഒട്ടനവധി പുരസ്‌കാരങ്ങളും നാല്‍പ്പതിനായിരത്തിലേറെ ഗാനങ്ങളും പാടിയ ജാനകിയുടെ സംഗീത ജീവിതത്തിലെ ഏറ്റവും വലിയ നാഴികക്കല്ലാണ് അഞ്ച് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ ‘ശിങ്കാര വേലനെ ദേവാ’ എന്ന തമിഴ് ഗാനം. ശാസ്ത്രീയ സംഗീതത്തില്‍ ഔദ്യോഗിക പരിശീലനമില്ലാത്ത ഒരു ഗായിക, ലോകപ്രശസ്തരായ പല ഗായകരും പാടാന്‍ മടിച്ച ഒരു പാട്ട് ഏറ്റെടുത്ത് എങ്ങനെ ചരിത്രമാക്കി മാറ്റിയെന്നതിന്റെ ആവേശകരമായ കഥയാണിത്.

കഥാപാത്രങ്ങളുടെ പ്രായത്തിനനുസരിച്ച് ശബ്ദം ക്രമീകരിക്കാനുള്ള അസാധാരണമായ കഴിവ് ജാനകി അമ്മയ്ക്ക് എപ്പോഴുമുണ്ടായിരുന്നു. ’16 വയതിനിലേ’ എന്ന ചിത്രത്തിലെ ‘സെന്തൂര പൂവേ’ എന്ന ഗാനം പാടുമ്പോള്‍ അവര്‍ക്ക് നാല്‍പ്പതുകളിലായിരുന്നു പ്രായം. എന്നാല്‍ നായികയായ ശ്രീദേവിയുടെ കൗമാരപ്രായത്തിന്റെ പ്രസരിപ്പ് മുഴുവന്‍ ആ ശബ്ദത്തില്‍ കൊണ്ടുവരാന്‍ ജാനകിയ്ക്ക് കഴിഞ്ഞു. ഈ ഗാനത്തിനാണ് അവര്‍ക്ക് ആദ്യമായി മികച്ച ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് ലഭിക്കുന്നത്.

ഒരു സാധാരണക്കാരിയില്‍ നിന്ന് യുഗപ്രഭാവയായ ഗായികയിലേക്കുള്ള ജാനകിയുടെ വളര്‍ച്ചയ്ക്ക് പിന്നില്‍ ഭര്‍ത്താവ് വി. രാംപ്രസാദിന്റെ (രാമു) വലിയ പങ്കുണ്ടായിരുന്നു. ജാനകി ഒരു വേദിയില്‍ പാടുന്നത് കണ്ട് ഇഷ്ടപ്പെട്ട അദ്ദേഹം, പിന്നീട് പ്രശസ്തമായ എ.വി.എം സ്റ്റുഡിയോയിലേക്ക് ജാനകിയെക്കുറിച്ച് കത്തെഴുതാന്‍ തന്റെ പിതാവിനോട് ആവശ്യപ്പെടുകയായിരുന്നു. 1956-ലായിരുന്നു ഇവരുടെ വിവാഹം. വിവാഹശേഷം ജാനകിയുടെ എല്ലാ റെക്കോഡിംഗ് സെഷനുകളിലും അദ്ദേഹം കൂടെപ്പോകുകയും അവരുടെ സംഗീത ജീവിതത്തിനായി സ്വന്തം ജീവിതം മാറ്റിവെക്കുകയും ചെയ്തു.

സംഗീത സംവിധായകന്‍ ചലപതി റാവുവിന്റെ ‘വിധിയിന്‍ വിളയാട്ട്’ എന്ന സിനിമയിലാണ് ജാനകിക്ക് ആദ്യമായി പാടാന്‍ അവസരം ലഭിച്ചതെങ്കിലും ആ ചിത്രം പുറത്തിറങ്ങിയില്ല. തുടര്‍ന്ന് 1957 ഡിസംബറില്‍ പുറത്തിറങ്ങിയ ‘മഹദള നാട്ടു മേരി’ എന്ന ചിത്രത്തില്‍ പി.ബി. ശ്രീനിവാസിനൊപ്പം പാടിയ ‘കണ്ണുക്കു നേരേ, മിന്നിടും താരൈ’ എന്ന പാട്ടാണ് ജാനകിയുടെ പുറത്തിറങ്ങിയ ആദ്യ തമിഴ് ഗാനം.

‘ശിങ്കാര വേലനെ ദേവാ’ എന്ന പാട്ടിന്റെ ജനനം

1962 ജനുവരിയില്‍ പുറത്തിറങ്ങിയ ‘കൊഞ്ചും സലങ്കൈ’ എന്ന ഭീമന്‍ ബജറ്റ് ചിത്രത്തിലെ സോളോ ഗാനമാണ് ജാനകിയെ ഒറ്റരാത്രികൊണ്ട് പ്രശസ്തിയിലേക്ക് ഉയര്‍ത്തിയത്. എം.വി. രാമന്‍ സംവിധാനം ചെയ്ത ഈ ചിത്രം ശാസ്ത്രീയ സംഗീതത്തിനും നൃത്തത്തിനുമുള്ള ഒരു സമര്‍പ്പണമായിരുന്നു. ജെമിനി ഗണേശനും സാവിത്രിയുമായിരുന്നു പ്രധാന വേഷങ്ങളില്‍. എസ്.എം. സുബ്ബയ്യ നായിഡു ആയിരുന്നു ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

തുടക്കത്തില്‍, തിരുജ്ഞാനസംബന്ധരുടെ പ്രശസ്തമായ ‘മന്തിരമാവത് നീറു…’ എന്ന ഭക്തിഗാനം സിനിമയില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനിച്ചിരുന്നത്. ഇതിനായി പ്രശസ്ത നാദസ്വര വിദ്വാന്‍ കാരുക്കുറിച്ചി അരുണാചലത്തെ സ്റ്റുഡിയോയിലേക്ക് ക്ഷണിക്കുകയും അദ്ദേഹം ‘ആഭേരി’ രാഗത്തില്‍ ഈ ഗാനത്തിന്റെ ട്യൂണ്‍ നാദസ്വരത്തില്‍ വായിച്ച് റെക്കോര്‍ഡ് ചെയ്യുകയും ചെയ്തു.

നാദസ്വര സംഗീതം റെക്കോര്‍ഡ് ചെയ്തതിന് ശേഷമാണ് ഇതിനൊപ്പം പാടാന്‍ അനുയോജ്യമായ ഒരു ശബ്ദം സംഗീത സംവിധായകന്‍ തിരഞ്ഞത്. ഉയര്‍ന്ന പിച്ചിലുള്ള പാട്ടായതിനാല്‍ അക്കാലത്തെ പ്രമുഖ ഗായകരായ പി. ലീല, പി. സുശീല, എം.എല്‍. വസന്തകുമാരി എന്നിവരെല്ലാം ഈ പാട്ട് പാടാന്‍ മടിച്ച് ഒഴിഞ്ഞുമാറി. തമിഴ് ഉച്ചാരണം ശരിയാകില്ലെന്ന് പറഞ്ഞ് സാക്ഷാല്‍ ലതാ മങ്കേഷ്‌കര്‍ പോലും ഈ അവസരം നിരസിക്കുകയുണ്ടായി. ഒടുവില്‍ വിഖ്യാത ഗായിക പി. ലീല തന്നെയാണ് അക്കാലത്ത് അത്രയൊന്നും അറിയപ്പെടാതിരുന്ന എസ്. ജാനകിയുടെ പേര് നിര്‍ദ്ദേശിക്കുന്നത്.

കര്‍ണാടക സംഗീതത്തില്‍ ഔപചാരിക പരിശീലനമില്ലാതിരുന്നിട്ടും തെലുങ്ക് മാതൃഭാഷയായ ജാനകി ചടുലമായ തമിഴിലുള്ള ഈ വെല്ലുവിളി ധൈര്യത്തോടെ ഏറ്റെടുത്തു. പിന്നീട് സിനിമയിലെ രംഗത്തിന് അനുയോജ്യമാക്കാന്‍ ‘തിരുനീറിനെ’ കുറിച്ചുള്ള വരികള്‍ മാറ്റി പകരം കു. മാ. ബാലസുബ്രഹ്‌മണ്യത്തോട് പുതിയ വരികള്‍ എഴുതാന്‍ ആവശ്യപ്പെട്ടു. അങ്ങനെയാണ് ആ ഈണത്തിന് അനുയോജ്യമായി പ്രശസ്തമായ ഭക്തിയും ശൃംഗാരവും കലര്‍ന്ന ‘ശിങ്കാര വേലനെ ദേവ’ എന്ന ഗാനം ജനിക്കുന്നത്. ജാനകി അത് അതിമനോഹരമായി പാടി.

ഇന്നത്തെ കാലത്ത് ഗായകരുടെയും സംഗീതജ്ഞരുടെയും ട്രാക്കുകള്‍ പ്രത്യേകം റെക്കോര്‍ഡ് ചെയ്ത് മിക്‌സ് ചെയ്യുന്നത് സര്‍വ്വസാധാരണമാണ്. എന്നാല്‍ അക്കാലത്ത് എല്ലാവരും ഒരുമിച്ച് സ്റ്റുഡിയോയില്‍ അവതരിപ്പിച്ച് റെക്കോര്‍ഡ് ചെയ്യണമായിരുന്നു.

ഈ ഗാനത്തില്‍ ജാനകി പാടിയ പാട്ടും കാരുക്കുറിച്ചി അരുണാചലത്തിന്റെ നാദസ്വര സംഗീതവും വെവ്വേറെയാണ് റെക്കോര്‍ഡ് ചെയ്തിരുന്നത്. ഇവ രണ്ടും ഒരുമിപ്പിക്കാന്‍ വിദ്വാനെ വീണ്ടും വിളിച്ചെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം അദ്ദേഹത്തിന് വരാന്‍ കഴിഞ്ഞില്ല. ഈ ഘട്ടത്തിലാണ് സ്റ്റുഡിയോയിലെ സൗണ്ട് എഞ്ചിനീയറായ രാജു ഒരു പരീക്ഷണം നടത്തിയത്. അദ്ദേഹം രണ്ട് ടേപ്പുകളും സ്വന്തം കൈകൊണ്ട് കൃത്യമായി മുറിച്ചൊട്ടിച്ച് ഒരൊറ്റ ഗാനമാക്കി മാറ്റി. മാനുവലായി എഡിറ്റ് ചെയ്ത ഈ പതിപ്പ് ഒരു വലിയ അദ്ഭുതമായി മാറുകയും ജാനകി എന്ന ഗായികയെ ലോകപ്രശസ്തയാക്കുകയും ചെയ്തു.

വര്‍ഷങ്ങള്‍ക്കിപ്പുറം ടൊറന്റോയില്‍ നടന്ന ഒരു സംഗീത പരിപാടിയില്‍ ജാനകി അമ്മ ഈ ഗാനം വേദിയില്‍ പാടുകയുണ്ടായി. സന്ധിവാതം കാരണം തറയില്‍ ഇരിക്കാന്‍ കഴിയാത്തതിനാല്‍ കസേരയിലിരുന്ന് പാടിയതിന് അന്ന് കൂടെ നാദസ്വരം വായിച്ച വിദ്വാനോടും സദസ്സിനോടും അവര്‍ ക്ഷമ ചോദിച്ചിരുന്നു.

അഞ്ച് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും തലമുറകളെ ഭേദിച്ച് ഇന്നും ഈ ഗാനം ജനഹൃദയങ്ങളില്‍ നിലനില്‍ക്കുന്നു. ഇന്നത്തെ കാലത്തെ പുതിയ യുവ ഗായകര്‍ പോലും തങ്ങളുടെ പാടാനുള്ള കഴിവിന്റെയും ശബ്ദനിയന്ത്രണത്തിന്റെയും ആത്യന്തിക പരീക്ഷണമായി തിരഞ്ഞെടുക്കുന്നത് ജാനകി അമ്മ പാടി അനശ്വരമാക്കിയ ഈ ‘ശിങ്കാര വേലനെ ദേവാ’ എന്ന വിസ്മയ ഗാനത്തെയാണ്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഗായകനായി സൂര്യ, ചടുലച്ചുവടുകളുമായി മമിത; ‘വിശ്വനാഥ് ആന്‍ഡ് സണ്‍സിലെ വെഡ്ഡിങ് സോങ്

സൂര്യയെ നായകനാക്കി സൂപ്പർഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന ‘വിശ്വനാഥ് ആൻഡ് സൺസ്’ എന്ന...

അമേരിക്കൻ വാർത്തസിനിമ

പുരസ്കാരത്തിളക്കത്തിൽ ‘ദ ബെറ്റർ ഹാഫ്’; അറ്റ്ലാന്റ സിനിമ ടാക്കീസിന്റെ 15-ാം ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു

അറ്റ്ലാന്റ: വ്യത്യസ്തമായ പ്രമേയവും അവതരണത്തിലെ പുതുമയും സാങ്കേതിക മികവും കൊണ്ട് ശ്രദ്ധ നേടുകയാണ് സച്ചിത് റാം...

ആനുകാലികംകൗതുകങ്ങൾപ്രധാന വാർത്തശാസ്ത്രീയം

കോക്രോച്ച് പാർട്ടിയുടെ സമരം: നിരീക്ഷണത്തിന് മെറ്റാ ഗ്ലാസുമായി ഡൽഹി പോലീസ് 

നീറ്റ് പരീക്ഷാ ക്രമക്കേടിൽ രാജ്യതലസ്ഥാനത്ത് യുവാക്കളുടെ പ്രതിഷേധ സമരം നിരീക്ഷിക്കാൻ ഡൽഹി പോലീസ് മെറ്റ ഗ്ലാസും...

കേരള വാർത്തകൗതുകങ്ങൾപ്രധാന വാർത്തസിനിമ

രാജ്യാന്തര പശ്ചാത്തലത്തിൽ വികസിക്കുന്ന നിഗൂഢത; ജയസൂര്യ ചിത്രം ‘മായൻ’ ചിത്രീകരണം റഷ്യയിൽ തുടങ്ങി

മലയാള ചലച്ചിത്ര ലോകത്ത് വേറിട്ട പ്രമേയങ്ങൾ കൊണ്ടും ആഖ്യാനശൈലി കൊണ്ടും ശ്രദ്ധേയമാകുന്ന പ്രോജക്റ്റുകൾക്കിടയിലേക്ക്, സിനിമാപ്രേമികളും സിനിമാ...