സമൂഹമാധ്യമങ്ങളിലൂടെയും മിനിസ്ക്രീനിലൂടെയും മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ബിന്നി സെബാസ്റ്റ്യൻ. ഒരു നടി എന്ന നിലയിലാണ് ഭൂരിഭാഗം ആളുകളും ബിന്നിയെ അറിയുന്നതെങ്കിലും താരം യഥാർത്ഥത്തിൽ ഒരു മെഡിക്കൽ ബിരുദധാരി കൂടിയാണ്. ഇപ്പോഴിതാ, ദേശീയ ഡോക്ടേഴ്സ് ഡേയിൽ തന്റെ മെഡിക്കൽ ജീവിതത്തെക്കുറിച്ചും ആതുരരംഗത്തു നിന്ന് അഭിനയരംഗത്തേക്ക് മാറാനുണ്ടായ സാഹചര്യത്തെക്കുറിച്ചും ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് താരം. പഠനത്തിന്റെ നാൾ വഴികളിൽ താൻ നേരിട്ട പ്രതിസന്ധികളെക്കുറിച്ചും, എന്തുകൊണ്ടാണ് ഇപ്പോൾ വെള്ളക്കുപ്പായം അണിയാതിരിക്കുന്നത് എന്നതിനെക്കുറിച്ചും ബിന്നി സമൂഹമാധ്യമങ്ങളിൽ കുറിച്ച വാക്കുകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഒരു ഡോക്ടറാകാൻ താൻ നടത്തിയ നിശബ്ദ പോരാട്ടങ്ങളെക്കുറിച്ചാണ് ബിന്നിയുടെ തുറന്നു പറച്ചിൽ.
താൻ ഒരിക്കലും ഒരു ഡോക്ടർ ബിരുദം സ്വാർഥതാല്പര്യങ്ങൾക്കോ അംഗീകാരങ്ങൾക്കോ വേണ്ടി ഉപയോഗിച്ചിട്ടില്ലെന്ന് ബിന്നി പറയുന്നു. രോഗികളുടെ വിശ്വാസവും അവരെ സേവിക്കാൻ കഴിഞ്ഞതിലുള്ള ആത്മസംതൃപ്തിയുമാണ് തനിക്ക് ലഭിച്ച ഏറ്റവും വലിയ പ്രതിഫലം. ഓൺലൈനിലൂടെ അറിയുന്ന കാര്യങ്ങൾ മാത്രം കണ്ട് തന്നെ വിലയിരുത്തുന്നതിന് മുൻപ് തനിക്കൊരു നിശബ്ദമായ പോരാട്ടത്തിന്റെ കഥയുണ്ടെന്ന് ഓർക്കണമെന്നും, എല്ലാ പോരാട്ടങ്ങളും ഇന്റർനെറ്റിൽ പ്രദർശിപ്പിക്കാനുള്ളതല്ലെന്നും ബിന്നി കൂട്ടിച്ചേർത്തു. മറ്റൊരാളുടെ വിജയത്തിന് പിന്നിലെ ത്യാഗങ്ങളെക്കുറിച്ച് അറിയാത്തവരാണ് പലപ്പോഴും അസൂയയോടെ സംസാരിക്കുന്നതെന്നും താരം കുറിച്ചു.
ബിന്നി സെബാസ്റ്റ്യന്റെ വാക്കുകൾ:
“വിദേശത്ത് മെഡിസിൻ പഠിച്ച വിദ്യാർത്ഥി എന്ന നിലയിലുള്ള എന്റെ പോരാട്ടങ്ങൾ, എം.ബി.ബി.എസ് ബിരുദം നേടിയെടുക്കാൻ അനുഭവിച്ച ബുദ്ധിമുട്ടുകൾ, എഫ്.എം.ജി.ഇ പരീക്ഷ പാസായത്, അല്ലെങ്കിൽ ഒരു സർക്കാർ ആശുപത്രിയിലെ റസിഡന്റ് ഡോക്ടർ എന്ന നിലയിലുള്ള എന്റെ ജീവിതം ഇതിനെക്കുറിച്ചൊന്നും ഞാൻ ഇതുവരെ എവിടെയും തുറന്നുപറഞ്ഞിട്ടില്ല.
സോഷ്യൽ മീഡിയയിലെ വലിയൊരു വിഭാഗം ആളുകൾക്കും എന്നെ ഒരു നടി എന്ന നിലയിലാണ് അറിയാവുന്നത്. എന്നാൽ ഒരു ഡോക്ടറായി മാറാൻ ഞാൻ എത്രത്തോളം പ്രയത്നിച്ചിട്ടുണ്ടെന്ന് വളരെ കുറച്ചുപേർക്ക് മാത്രമേ അറിയൂ. ഉറക്കമില്ലാത്ത രാത്രികളും, അവസാനിക്കാത്ത ഡ്യൂട്ടികളും, ത്യാഗങ്ങളും, പരാജയങ്ങളും, ഒപ്പം രോഗികളെ പരിചരിക്കാൻ എനിക്ക് ലഭിച്ച ഭാഗ്യവുമൊക്കെയാണ് വാക്കുകൾക്ക് അതീതമായി എന്നെ ഇന്നത്തെ ഞാനാക്കി മാറ്റിയത്.
ഒരു അംഗീകാരത്തിനായി ഞാൻ ഒരിക്കലും എന്റെ പദവി ഉപയോഗിക്കുകയോ എന്നെ ഒരു ‘ഡോക്ടർ’ എന്ന് പരിചയപ്പെടുത്തുകയോ ചെയ്തിട്ടില്ല. രോഗികളുടെ വിശ്വാസവും അവരെ സേവിക്കാൻ കഴിഞ്ഞതിലുള്ള ആത്മസംതൃപ്തിയുമാണ് എനിക്ക് ലഭിച്ച ഏറ്റവും വലിയ പ്രതിഫലം. അതുകൊണ്ട്, എന്നെക്കുറിച്ച് ഓൺലൈനിൽ കാണുന്ന കാര്യങ്ങൾ മാത്രം കണ്ട് വിലയിരുത്തുന്നതിന് മുൻപ് ഒന്നുമാത്രം ഓർക്കുക, നിങ്ങൾക്ക് എന്റെ പൂർണ്ണമായ കഥ അറിയില്ല. ചില യാത്രകൾ നിശബ്ദമായി ജീവിച്ചുതീർക്കേണ്ടവയാണ്, എല്ലാ പോരാട്ടങ്ങളും ഇന്റർനെറ്റിൽ പ്രദർശിപ്പിക്കാനുള്ളതുമല്ല.
മറ്റൊരാളുടെ വിജയത്തിന് പിന്നിലെ ത്യാഗങ്ങളെക്കുറിച്ച് അറിയാത്തവരാണ് പലപ്പോഴും അസൂയയോടെ സംസാരിക്കുന്നത്. കൂടാതെ, ഞാൻ എന്തുകൊണ്ടാണ് മെഡിക്കൽ രംഗത്തുനിന്ന് അഭിനയത്തിലേക്ക് മാറിയതെന്നതിനെക്കുറിച്ച് നിങ്ങളിൽ പലർക്കും സംശയങ്ങളുണ്ടെന്ന് എനിക്കറിയാം. ഇത്രയൊക്കെ കഷ്ടപ്പെട്ട് ഒരു ഡോക്ടറായതിന് ശേഷം, എന്തുകൊണ്ടാണ് ഞാൻ ഇപ്പോൾ പ്രാക്ടീസ് ചെയ്യാത്തതെന്നും ആദരണീയമായ ആ വെള്ളക്കുപ്പായത്തിന് പകരം അഭിനയം തിരഞ്ഞെടുത്തതെന്നും ഒരു ദിവസം ഞാൻ നിങ്ങളോട് പങ്കുവയ്ക്കും. അത് പെട്ടെന്നെടുത്ത ഒരു തീരുമാനമല്ല, വളരെയധികം ചിന്തിച്ച്, തികച്ചും വ്യക്തിപരമായ കാരണങ്ങളാൽ എടുത്ത തീരുമാനമാണ്.
ചിലപ്പോഴൊക്കെ നമ്മൾ വഹിക്കുന്ന പദവികളേക്കാൾ പ്രധാനം മനസ്സിന്റെ സമാധാനവും, ലക്ഷ്യബോധവും, ആത്മസംതൃപ്തിയുമാണ്. എന്നെങ്കിലുമൊരിക്കൽ ഞാൻ എന്റെ കഥ പറയുമ്പോൾ, സ്വന്തം സന്തോഷത്തിനായി ഒരു തീരുമാനമെടുക്കുക എന്നാൽ എന്താണെന്ന് നിങ്ങളിൽ ചിലരെങ്കിലും മനസ്സിലാക്കുമെന്ന് ഞാൻ കരുതുന്നു.
ഓരോ ദിവസവും രോഗികളെ സുഖപ്പെടുത്തുകയും, സേവിക്കുകയും, ജീവൻ രക്ഷിക്കുകയും ചെയ്യുന്ന എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കൾക്ക് ഹൃദയം നിറഞ്ഞ ഡോക്ടേഴ്സ് ഡേ ആശംസകൾ. നിങ്ങളിൽ ഓരോരുത്തരെയും ഓർത്ത് ഞാൻ ഏറെ അഭിമാനിക്കുന്നു. നിങ്ങൾക്ക് കരുത്തും സന്തോഷവും അനന്തമായ വിജയങ്ങളും നേരുന്നു. ഹാപ്പി ഡോക്ടർസ് ഡേ.”






Leave a comment