ഫോമാ ഇലക്ഷനിൽ ഇത്തവണയും ഇലക്ട്രോണിക്ക് വോട്ടിംഗ് ആയിരിക്കും. പേപ്പർ ബാലറ്റ് എന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി നേരത്തെ നിർദേശിച്ചതാണെങ്കിലും പിന്നീട് ഇലക്ട്രോണിക് വോട്ടിംഗ് മതി എന്ന് തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ മൂന്നു തവണയും ഇലക്ട്രോണിക്ക് ബാലറ്റ് ആണ് ഉപയോഗിച്ചതെന്നും അപ്പോഴൊന്നും പരാതികൾ ഉയർന്നിരുന്നില്ലെന്നും മുഖ്യ ഇലക്ഷൻ കമീഷണർ മാത്യു ചെരുവിൽ പറഞ്ഞു. ‘സിംപ്ലി വോട്ടിംഗ്’ എന്ന കമ്പനിയുടെ പ്രോഗ്രാമാണ് ഇത്തവണയും ഉപയോഗിക്കുക.
മാത്യു ചെരുവിലിനു പുറമെ മുൻ ഫോമാ പ്രസിഡന്റ് ജോർജ് മാത്യു (ഫിലഡൽഫിയ) , മാത്യു ജോഷ്വ (ന്യു യോർക്ക്) എന്നിവരാണ് ഇലക്ഷൻ കമീഷണര്മാർ.
ജൂലൈ 31- വെള്ളിയാഴ്ചയാണ് ഇലക്ഷൻ.
ജൂൺ 1 ബുധൻ (നാളെ) ആണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. രണ്ടാം തീയതിയോ മൂന്നാം തീയതിയോ സ്ഥാനാർഥി പട്ടികയും ഡെലിഗേറ്റുകളുടെ ലിസ്റ്റും പ്രസിദ്ധീകരിക്കും. അഞ്ചാം തീയതി വരെ അത് സംബന്ധിച്ച പരാതികളോ നിർദ്ദേശങ്ങളോ നൽകാം.
ഇത്തവണ 800-ൽ പരം വോട്ടർമാരാണുള്ളത്. എക്സിക്യുട്ടിവിലേക്ക് രണ്ടു പാനലിലും ഉള്ളവർ എല്ലാ സ്ഥാനത്തേക്കും മത്സരിക്കുന്നു. എന്നാൽ ആർ.വി.പി, നാഷണൽ കമ്മിറ്റി എന്നിവയിൽ ചില സ്ഥാനങ്ങളിൽ ചിലർക്ക് എതിരില്ല.
വിമൻസ് ഫോറത്തിൽ 6 പേർ വേണ്ടിടത്ത് 7 പേർ മത്സരിക്കുന്നതിനാൽ ഇലക്ഷൻ വരും. അതുപോലെ അഡ്വൈസറി കൗൺസിൽ ചെയർ ആയി രണ്ടു പേർ മത്സരിക്കുന്നു.
ഇലക്ഷൻ നിഷ്പക്ഷമായും പ്രശ്നങ്ങളിലല്ലാതെയും നടത്താൻ ഒരുക്കങ്ങൾ ഭംഗിയായി നടക്കുന്നതായി മാത്യു ചെരുവിൽ പറഞ്ഞു.
മുൻകാല റിപ്പോർട്ടുകളിൽ നിന്ന്
വോട്ട് ചെയ്യാൻ സർക്കാർ നൽകിയ ഐഡി ഓരോ വോട്ടറും കാണിക്കണം. ഡ്രൈവിംഗ് ലൈസൻസ്, ഫോട്ടോ ഐഡി, പാസ്‌പോർട്ട് അല്ലെങ്കിൽ പാസ്‌പോർട്ട് കാർഡ് തുടങ്ങിയവ .
ഓരോ വോട്ടർക്കും ഓരോ യൂസർ ഐഡിയും പാസ്‌വേഡും നൽകും. തുടർന്ന് അവർ അവരുടെ നിയുക്ത ബൂത്തിൽ വോട്ട് രേഖപ്പെടുത്തും.
സ്ഥാനാർഥി പട്ടിക കംപ്യുട്ടർ സ്ക്രീനിൽ ദൃശ്യമാകും. അക്ഷരമാലാക്രമത്തിൽ ആണ് സ്ഥാനാർത്ഥികളുടെ പേര് നൽകിയിരിക്കുന്നത് .
ആർ.വി.പി., നാഷണൽ കമ്മിറ്റി അംഗം എന്നിവക്ക് അതാത് റീജിയനിൽ നിന്നുള്ളവർക്ക് മാത്രമാണ് വോട്ട്.
നാഷണൽ അഡ്വൈസറി കൗൺസിലിലേക്കും അതിനു നിയോഗിച്ച ഡെലിഗേറ്റുകൾക്കു മാത്രമാണ് വോട്ട്.
വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞാൽ കണ്ടിന്യു ബട്ടണിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ ബാലറ്റ് പുനഃപരിശോധന ചെയ്യാം. തെറ്റുണ്ടെങ്കിൽ പിറകോട്ട് പോയി മാറ്റം വരുത്താം
തുടർന്ന് സബ്മിറ്റ് ബാലറ്റ് എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. അതിനു ശേഷം കൺഫേം സബ്മിറ്റ് എന്ന് ക്ലിക്ക് ചെയ്യുക.
ബാലറ്റ് സ്വീകരിച്ചിട്ടുണ്ടെന്നും സുരക്ഷിതമായി സമർപ്പിച്ചിട്ടുണ്ടെന്നും ഉറപ്പാക്കുക.
ബാലറ്റ് സമർപ്പിച്ചു കഴിഞ്ഞാൽ പാസ്‌വേഡ് അസാധുവാകും. അത് പിന്നെ ഉപയോഗിക്കാനാവില്ല.
വോട്ടിങ് സോഫ്റ്റ്‌വെയർ കമ്പനിയുടെ അധികൃതർ സദാ സമയം വോട്ടിംഗ് ഓൺലൈനിൽ നിരീക്ഷിക്കും.
പൂര്‍ണമായും കംപ്യൂട്ടറൈസ്ഡ് ആയതിനാല്‍ ഇലക്ഷന്‍ കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളില്‍ ഫലം പ്രഖ്യാപിക്കാനാവും.
ഐഡി നമ്പര്‍ വച്ച് വോട്ട് ചെയ്തതിന്റെ വിവരങ്ങള്‍ ഒക്കെ വോട്ട് ചെയ്തയാള്‍ക്ക് പിന്നീട് വേണമെങ്കിലും പരിശോധിക്കാം. ഇലക്ഷന്‍ കമ്മീഷനോ കംപ്യൂട്ടര്‍ കമ്പനിക്കോ അതു പരിശോധിക്കാനാവില്ല. എന്നു മാത്രമല്ല നമ്പര്‍ മാത്രമായതിനാല്‍ ആര് ആർക്കാണ് വോട്ട് ചെയ്തതെന്ന് വോട്ടര്‍ക്കല്ലാതെ മറ്റൊരാള്‍ക്ക് അറിയാനും വഴിയില്ല.
കംപ്യൂട്ടര്‍ വഴി ആയതിനാല്‍ ഒരു വോട്ടും അസാധു ആകില്ല. കൂടുതല്‍ വോട്ട് ചെയ്യാനോ തെറ്റായി വോട്ട് ചെയ്യാനോ പറ്റില്ല.
അമ്പതോളം രാജ്യങ്ങളില്‍ ഇലക്ഷന് ഉപയോഗിക്കുന്ന സോഫ്റ്റ് വെയറാണ് ഉപയോഗിക്കുന്നത്. സിംപ്ലി വോട്ടിംഗ് എന്ന സോഫ്റ്റ്‌വെയർ അത്ര വിശ്വാസയോഗ്യമാണര്‍ത്ഥം.






Leave a comment