വാഷിങ്ടൻ: യുഎസിലെ ജന്മാവകാശ പൗരത്വം ശരിവെച്ച സുപ്രീംകോടതി നടപടിയെ ദൗർഭാഗ്യകരമെന്ന് വിശേഷിപ്പിച്ച് ഡോണൾഡ് ട്രംപ്. എന്നാൽ വിഷയത്തിൽ നിയമനിർമാണം കൊണ്ടുവരാൻ തയാറാണെന്ന് ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ചെലവേറിയതും അന്യായവുമായ ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാൻ കോൺഗ്രസ് ഇന്നുതന്നെ പ്രവർത്തിച്ചു തുടങ്ങണമെന്ന് ട്രംപ് ആവശ്യപ്പെട്ടു.
”ജന്മാവകാശ പൗരത്വം സുപ്രീം കോടതി ശരിവെച്ചു. ഇത് നമ്മുടെ രാജ്യത്തിന് വളരെ ദൗർഭാഗ്യകരമാണ്. എന്നാൽ പ്രസിഡന്റിന്റെ പിന്തുണയോടെ കോൺഗ്രസിൽ നിയമനിർമാണം നടത്തി നമുക്കിത് എളുപ്പത്തിൽ പരിഹരിക്കാവുന്നതേയുള്ളൂ. സങ്കീർണ്ണവും നീണ്ടതുമായ ഭരണഘടനാ ഭേദഗതിയുടെ ആവശ്യമില്ല. നമ്മുടെ രാജ്യത്തിന് ചെലവേറിയതും അന്യായവുമായ ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനായി കോൺഗ്രസ് ഇന്നുതന്നെ പ്രവർത്തനം തുടങ്ങണം. അവർക്ക് എന്റെ സമ്പൂർണ്ണ പിന്തുണയുണ്ടാകും ” – ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
യുഎസിൽ അനധികൃതമായോ അല്ലെങ്കിൽ താൽക്കാലികമായി താമസിക്കുന്നവർക്ക് ജനിക്കുന്ന കുട്ടികൾ അമേരിക്കൻ പൗരന്മാരല്ലെന്ന് പ്രഖ്യാപിച്ചുള്ള ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവാണ് കോടതി തള്ളിയത്.
ട്രംപിന്റെ ഉത്തരവ് യുഎസ് ഭരണഘടനയുടെ 14ാം ഭേദഗതിയുടെ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു. 1868ൽ നിലവിൽ വന്ന ഈ നിയമം അനുസരിച്ച്, അമേരിക്കയിൽ ജനിക്കുന്നതോ സ്വാഭാവിക പൗരത്വം ലഭിച്ചതോ ആയ വ്യക്തികൾ യുഎസ് പൗരന്മാരാണ്. 150 വർഷം പഴക്കമുള്ള ഈ ഭരണഘടനാ തത്വം മാറ്റാൻ ഒൻപതംഗ ബെഞ്ചിലെ ഭൂരിഭാഗം ജഡ്ജിമാരും തയ്യാറായില്ല.
2025 ജനുവരിയിൽ രണ്ടാമത് അധികാരമേറ്റ ട്രംപ് ആദ്യ ദിവസം ഒപ്പിട്ട എക്‌സിക്യൂട്ടീവ് ഉത്തരവുകളിലൊന്നായിരുന്നു ഇത്. അനധികൃത കുടിയേറ്റം നിയന്ത്രിക്കാനാണ് ഈ നീക്കമെന്ന് ട്രംപ് ഭരണകൂടം വാദിച്ചെങ്കിലും വിവിധ സംസ്ഥാനങ്ങളും മനുഷ്യാവകാശ സംഘടനകളും ഇതിനെതിരെ കോടതിയെ സമീപിക്കുകയായിരുന്നു.
‘അന്നുമുതൽ ഇന്നുവരെ, പൗരത്വം എന്നത് അവകാശങ്ങൾ നേടാനുള്ള അവകാശമായിരുന്നു നമ്മുടെ രാഷ്ട്രീയ സമൂഹത്തിൽ സ്വതന്ത്രമായി പങ്കാളികളാകാനുള്ള അവകാശം. പതിനാലാം ഭേദഗതിയുടെ രൂപകർത്താക്കൾ ഈ വാഗ്ദാനം ഈ നാട്ടിൽ ജനിച്ച ഓരോ വ്യക്തിക്കും വിപുലീകരിച്ചു’ യുഎസ് ചീഫ് ജസ്റ്റിസ് ജോൺ റോബർട്‌സ് വിധിപ്രസ്താവത്തിൽ എഴുതി.






Leave a comment