ജ്യോതികയ്ക്ക് പിന്നാലെ മലയാള ചിത്രം ‘ബാലൻ ദ ബോയ്’ക്കും സംവിധായകനും അണിയറപ്രവർത്തകർക്കും പ്രശംസയുമായി തമിഴ് സൂപ്പർതാരം സൂര്യ. മലയാള സിനിമയിൽനിന്നുള്ള മറ്റൊരു അമൂല്യരത്‌നമാണ് ബാലൻ എന്ന് സൂര്യ അഭിപ്രായപ്പെട്ടു. ചിത്രം കണ്ടതിന് ശേഷം തന്റെ അനുഭവം സാമൂഹികമാധ്യമങ്ങളിൽ പങ്കുവെക്കുകയായിരുന്നു അദ്ദേഹം.
‘ബാലൻ കണ്ടു. ഇപ്പോഴും ചിത്രത്തെക്കുറിച്ചാണ് ആലോചിച്ചുകൊണ്ടിരിക്കുന്നത്. മഞ്ഞുമ്മൽ ബോയ്‌സിന് ശേഷം ഇത്തരമൊരു ചിത്രം ചെയ്യാൻ തിരഞ്ഞെടുത്തത് തന്നെ ചിദംബരവും അദ്ദേഹത്തിന്റെ സംഘവും പ്രേക്ഷകർക്ക് എന്താണ് നൽകാൻ ആഗ്രഹിച്ചത് എന്ന് വ്യക്തമാക്കുന്നു. മലയാളത്തിൽനിന്നുള്ള മറ്റൊരു അമൂല്യരത്‌നമാണ് ബാലൻ. ജിത്തു മാധവന്റെ മൗലികമായ ഈ കഥ സംവിധാനത്തിനായി തിരഞ്ഞെടുത്തതിനും പുതുമുഖങ്ങളായ ഫർസാന പാലത്തിങ്കൽ, ആദിശേഷൻ, മുഹമ്മദ് സിനാൻ, അബ്ബാസ് ആയി തിളങ്ങിയ ടൊവിനോ തോമസ് എന്നിവരെ വിശ്വസിച്ച് ഇത്രയും പ്രവചനാതീതമായ സിനിമ പൂർത്തിയാക്കിയതിലും വലിയ ബഹുമാനം തോന്നുന്നു’, സൂര്യ കുറിച്ചു.
അഭിനയം, തിരക്കഥ, ഛായാഗ്രഹണം, സുഷിൻ ശ്യാമിന്റെ സംഗീതം, കലാസംവിധാനം, ശബ്ദവിന്യാസം തുടങ്ങി സിനിമയുടെ എല്ലാ മേഖലകളും മികച്ച നിലവാരം പുലർത്തി. ചിത്രം തന്നെ വൈകാരികമായി ഏറെ സ്പർശിച്ചു. പുതുമുഖങ്ങളുടെ മികച്ച പ്രകടനം കണ്ടപ്പോൾ സ്വന്തം അഭിനയ വൈദഗ്ധ്യം ഒന്നുകൂടി മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് തനിക്ക് തോന്നിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നേരത്തെ, ജ്യോതികയും സമാന അഭിപ്രായം പങ്കുവെച്ച് രംഗത്തെത്തിയിരുന്നു. ബാലനെ അതിഗംഭീരമെന്നേ വിശേഷിപ്പിക്കാനാവൂ എന്ന് ചിത്രം കണ്ട ശേഷം അവർ സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു. സഹാനുഭൂതി, നിഗൂഢത, നിഷ്‌കളങ്കത, ക്രിമിനൽ പ്രവണത എന്നിവയെല്ലാം സമന്വയിപ്പിച്ച്, കാണികളെ ആകാംക്ഷയിലും അത്ഭുതത്തിലും നിർത്തുന്ന ജീത്തു മാധവന്റെ തിരക്കഥയും ബാലൻ എന്ന ഈ ചിത്രത്തെ ഒരു മാസ്റ്റർപീസാക്കി മാറ്റിയെന്നും അവർ അഭിപ്രായപ്പെട്ടു.
‘സ്ത്രീത്വത്തിന്റെ ശക്തമായ പ്രതിരൂപമായി ഫർസാന വെള്ളിത്തിരയിൽ വിസ്മയിപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ചു. ആദിശേഷന്റെ കണ്ണുകളിലെ നിഷ്‌കളങ്കതയും ആഴവും പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് തുളഞ്ഞുകയറുന്നു. ധൈര്യശാലിയായ ഡോളി ജൂൺ എന്ന കഥാപാത്രത്തെയും പ്രത്യേകം പറയേണ്ടതാണ്. എത്ര പുതുമയുള്ള കഥാപാത്രസൃഷ്ടിയും ധൈര്യം നിറഞ്ഞ പ്രകടനവുമാണത്. സ്വന്തം താരമൂല്യത്തിന്റെ എല്ലാ അംശങ്ങളെയും ഉപേക്ഷിച്ച് ടൊവിനോ തോമസ് തന്റെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് കാഴ്ചവെച്ചിരിക്കുന്നത്. സുഷിൻ ശ്യാമിന്റെ സംഗീതം ആദ്യ പകുതിയിൽ നമ്മെ ആകാംക്ഷയുടെ മുൾ
മുനയിൽ നിർത്തുകയും, രണ്ടാം പകുതിയിൽ വൈകാരികമാക്കുകയും ചെയ്യുന്നു. ഷൈജു ഖാലിദിന്റെ ഛായാഗ്രഹണത്തിൽ കവിതാത്മകമായ ക്ലോസപ്പുകളും ചിത്രങ്ങൾപോലെ മനോഹരമായ ഫ്രെയിമുകളുമുണ്ട്. ഇത് തികച്ചും ഒരു ദൃശ്യവിരുന്ന് തന്നെ’, ജ്യോതിക കുറിച്ചു.
‘ഈ വലിയ ദുഷ്ട ലോകത്തിൽ നഷ്ടപ്പെടുന്ന നിഷ്‌കളങ്കതയുടെയും മാതൃത്വത്തിന്റെയും കഥ പറയുന്ന ഈ ചിത്രം തിയേറ്ററുകളിൽ നഷ്ടപ്പെടുത്തരുത്! മൂർച്ചയേറിയ, ബുദ്ധിപരമായ സൃഷ്ടിയാണ് ബാലൻ. മലയാള സിനിമാ ലോകത്തിൽ നിന്ന് വീണ്ടും ഒരു രത്‌നം ഉയർന്നു വരുന്നു. ഇന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ കണ്ടുമുട്ടിയതിൽ അതിയായ സന്തോഷം’, അവർ കൂട്ടിച്ചേർത്തു.
കറുപ്പ് ആണ് സൂര്യയുടെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഏറെക്കാലത്തിന് ശേഷം തിയേറ്ററിൽ വൻ ഓളം സൃഷ്ടിച്ച കറുപ്പിന് ശേഷം മമിത ബൈജു നായികയാവുന്ന വിശ്വനാഥൻ ആൻഡ് സൺസ് ആണ് സൂര്യയുടെതായി പുറത്തിറങ്ങാനിരിക്കുന്നത്. ബാലന്റെ തിരക്കഥാകൃത്ത് ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് സൂര്യയുടെതായി അണിയറയിൽ ഒരുങ്ങുന്നത്. ജ്യോതിക നിർമിക്കുന്ന ചിത്രത്തിൽ നസ്രിയ നസീം ആണ് നായിക. നസ്‌ലൻ പ്രധാനവേഷത്തിലെത്തും. സുഷിൻ ശ്യാമിന്റെതാണ് സംഗീതം. ആവേശത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ജിത്തുവിന്റെ ആദ്യ തമിഴ് ചിത്രമെന്ന പ്രത്യേകതയുമുണ്ട്.
മഞ്ഞുമ്മൽ ബോയ്‌സ് എന്ന സൂപ്പർഹിറ്റിനുശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് ബാലൻ. മുഹമ്മദ് സിനാൻ, ജീൻ പോൾ ലാൽ, ഗിരീഷ് എ ഡി, ബീന ആന്റണി എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മറ്റുതാരങ്ങൾ. കെ.വി.എൻ പ്രൊഡക്ഷൻസും തെസ്പിയൻ ഫിലിംസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ആവേശം സിനിമയുടെ സംവിധായകൻ ജിത്തു മാധവൻ ആണ് തിരക്കഥയെഴുതിയിരിക്കുന്നത്.






Leave a comment