ന്യൂഡൽഹി: രണ്ടായിരത്തി മുപ്പതോടെ ഇന്ത്യയിൽ എ.ഐ., ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ രംഗത്തെ വികസനത്തിനായി 13 ബില്യൺ ഡോളർ (1.2 ലക്ഷം കോടി രൂപ) അധികമായി നിക്ഷേപിക്കുമെന്ന് ഇ-കൊമേഴ്‌സ് പ്രമുഖരായ ആമസോൺ. കഴിഞ്ഞവർഷം പ്രഖ്യാപിച്ച 35 ബില്യൺ ഡോളർ ഫണ്ടിങ്ങിന് പുറമേയാണിത്. ഇതോടെ 2030-ലെ ആമസോണിന്റെ ഇന്ത്യയിലെ നിക്ഷേപം 48 ബില്യൺ ഡോളറിലെത്തും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആമസോൺ സി.ഇ.ഒ. ആൻഡി ജാസിയും വ്യാഴാഴ്ച ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് പ്രഖ്യാപനം. വരുന്ന അഞ്ചുവർഷത്തിനുള്ളിൽ 48 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്നും അതിൽ 21 ബില്യൺ ഡോളറിലധികം എ.ഐ., ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ രംഗത്ത് ഉപയോഗപ്പെടുത്തുമെന്നും ജാസി സാമൂഹികമാധ്യമമായ എക്‌സിൽ കുറിച്ചു. 13 ബില്യൺ ഡോളർ നിക്ഷേപം മുംബൈ, ഹൈദരാബാദ് മേഖലകളിലെ എ.ഐ., ക്ലൗഡ് ഇൻഫ്രാസ്ട്രക്ചറിനായി ഉപയോഗിക്കുമെന്നും കമ്പനി പ്രസ്താവനയിൽ അറിയിച്ചു.
ഇന്ത്യയിൽ ഒട്ടേറെ യു.എസ്. ടെക് സ്ഥാപനങ്ങൾ ബില്യൺ കണക്കിന് ഡോളറുകൾ നിക്ഷേപിച്ചിട്ടുണ്ട്. എ.ഐ., ക്ലൗഡ് ഇൻഫ്രാസ്ട്രക്ചറിനായി മൈക്രോസോഫ്റ്റ് 17.5 ബില്യൺ ഡോളർ രാജ്യത്ത് നിക്ഷേപം നടത്തുമെന്ന് വ്യക്തമാക്കിയിരുന്നു. എ.ഐ. ഡേറ്റ സെന്ററുകൾ നിർമിക്കുന്നതിനായി ഇന്ത്യയിൽ 15 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് ഗൂഗിളും വാഗ്ദാനംചെയ്തിരുന്നു.






Leave a comment