കൊച്ചി : സിഎംആർഎൽ–എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകൾ ടി.വീണയെ 10 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വിട്ടയച്ചു. അടുത്തയാഴ്ച വീണ്ടും ഹാജരാകണം. രണ്ടാം തവണയാണ് ഇ.ഡി വീണയെ ചോദ്യം ചെയ്യുന്നത്.
ഈ മാസം 29ന് ഹാജരാകണം എന്നായിരുന്നു വീണയോട് ഇ.ഡി നേരത്തേ ആവശ്യപ്പെട്ടിരുന്നത്. ഇന്നലെ എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ ഭാഗമായുള്ള 134 രേഖകൾ ഇ.ഡിക്ക് ലഭിച്ചു. ഇതോടെയാണ് ഇന്ന് ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. നേരത്തേ കോടതി ഉത്തരവിട്ടെങ്കിലും എസ്എഫ്‌ഐഒയിൽ നിന്നും രേഖകൾ ലഭിക്കാൻ താമസം നേരിട്ടിരുന്നു.
വീണ മാനേജിങ് ഡയറക്ടറായ എക്‌സാലോജിക് സൊല്യൂഷൻസ് സേവനമൊന്നും നൽകാതെ സിഎംആർഎൽ കമ്പനിയിൽനിന്നു 2.78 കോടി രൂപ കൈപ്പറ്റിയെന്നും ഇവരുടെ സഹോദര സ്ഥാപനത്തിന്റെ അക്കൗണ്ടിൽനിന്ന് 50 ലക്ഷം രൂപ വായ്പയായി നേടിയെന്നുമാണ് ഇ.ഡിയുടെ കേസ്. ഈ തുക കള്ളപ്പണനിരോധന നിയമപ്രകാരം ‘കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച പണ’ത്തിന്റെ പരിധിയിൽ! വരുമെന്നാണ് ഇ.ഡിയുടെ വാദം. പ്രതികളുടെ വീടുകളിലും സ്ഥാപനങ്ങളിലും ഇ.ഡി പരിശോധന നടത്തിയിരുന്നു. ഇ.ഡിയും സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസും (എസ്എഫ്‌ഐഒ) ഇതുവരെ സമാഹരിച്ച തെളിവുകളും മൊഴികളും വിശദമായി പരിശോധിച്ച ശേഷമാണ് ചോദ്യംചെയ്യൽ നടപടിയിലേക്കു കടന്നത്.






Leave a comment