ന്യൂഡൽഹി – വ്യവസ്ഥകൾ ലംഘിച്ചാലുള്ള പിഴ വ്യവസ്ഥകളടക്കം പുതുക്കിയാണ് വിദേശസംഭാവന നിയന്ത്രണ നിയമത്തിന്റെ (എഫ്‌സിആർഎ) ചട്ടങ്ങൾ ഭേദഗതി ചെയ്തിരിക്കുന്നത്.
പുതിയ വ്യവസ്ഥകളിങ്ങനെ
- എഫ്‌സിആർഎ റജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് സ്ഥാപനങ്ങൾ ഇനി അവരുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ, വെബ്‌സൈറ്റുകൾ എന്നിവ സർക്കാരിനോട് വെളിപ്പെടുത്തണം. സ്ഥാപനമോ ഭാരവാഹികളോ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ എന്തെങ്കിലും തരത്തിലുള്ള പ്രസിദ്ധീകരണ പ്രവർത്തനം നടത്തിയാൽ അതിന്റെ വിവരങ്ങൾ വാർഷിക റിട്ടേണിൽ അറിയിക്കണം. പുസ്തകം, മാസിക എന്നിവയ്ക്കു പുറമേ പത്രങ്ങളിൽ വരുന്ന ലേഖനങ്ങൾ പോലും ഇത്തരത്തിൽ വെളിപ്പെടുത്തണം. ഉള്ളടക്കത്തിന്റെ ചുരുക്കവും ഉൾപ്പെടുത്തണം.
- അനുവദിച്ച പ്രവർത്തനങ്ങൾക്കല്ലാതെ എഫ്‌സിആർഎ ഫണ്ട് ഉപയോഗിച്ചാൽ, കുറഞ്ഞത് ഒരു ലക്ഷം രൂപയായിരിക്കും പിഴ. ദുരുപയോഗിക്കപ്പെട്ട തുക ഒരു ലക്ഷത്തിനു മുകളിലെങ്കിൽ 30% വരെ പിഴയായി ഈടാക്കാം. ഭരണപരമായ ചെലവുകൾ പരിധി വിട്ടാലും ലഭിച്ച തുക ഊഹക്കച്ചവടത്തിൽ നിക്ഷേപിച്ചാലും മിനിമം ഒരു ലക്ഷം രൂപ പിഴ നൽകേണ്ടി വരും.
- ഇന്ത്യൻ വംശജരല്ലാത്ത വിദേശ പൗരർ ഭരണസമിതിയിലുള്ള സംഘടനകൾക്ക് സാധാരണ സാഹചര്യങ്ങളിൽ എഫ്‌സിആർഎ റജിസ്‌ട്രേഷൻ നൽകില്ല. എന്നാൽ, പ്രത്യേക സാഹചര്യങ്ങളിൽ കേന്ദ്രസർക്കാരിന് ഇളവു നൽകാം.
- എഫ്‌സിആർഎ റജിസ്‌ട്രേഷൻ പുതുക്കാൻ കഴിഞ്ഞ 2 സാമ്പത്തിക വർഷങ്ങളിൽ കുറഞ്ഞത് 10 ലക്ഷം രൂപ വിദേശ സഹായം ചെലവഴിച്ചിരിക്കണം. പ്രവർത്തനരഹിതമായ സ്ഥാപനങ്ങൾ എഫ്‌സിആർഎ ലൈസൻസ് കൈവശം വയ്ക്കുന്നില്ലെന്ന് ഉറപ്പാക്കാനാണിത്.
- ഒറ്റത്തവണ വിദേശ ഫണ്ട് സ്വീകരിക്കാനുള്ള മുൻകൂർ അനുമതി നൽകുന്നതിനും ഉപാധികൾ കടുപ്പിച്ചു. ആദ്യ ഗഡു സംഭാവനയുടെ 75 ശതമാനവും ഉപയോഗിച്ചുവെന്ന് പരിശോധനയിൽ ബോധ്യപ്പെട്ടാൽ മാത്രമേ തുടർ ഗഡുക്കൾ നൽകൂ.
- ആദ്യം സർക്കാരിനെ അറിയിച്ച പ്രവർത്തനമേഖലയിലോ തിരഞ്ഞെടുത്ത സംസ്ഥാനങ്ങളിലോ പിന്നീടു മാറ്റമുണ്ടായാൽ പ്രത്യേക അപേക്ഷ നൽകണം. ഇതിന് അംഗീകാരം നൽകിക്കൊണ്ട് ഗവേണിങ് ബോർഡിന്റെ പ്രമേയവും അപേക്ഷയ്‌ക്കൊപ്പം നൽകണം. സർക്കാരിന് അപേക്ഷ തള്ളാനും അധികാരമുണ്ടാകും.






Leave a comment