ചെന്നൈ: അഭ്യൂഹങ്ങൾക്കൊടുവിൽ ബി.ജെ.പി. മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടിവിട്ടു. ബിജെപി ദേശീയാധ്യക്ഷൻ നിതിൻ നബീൻ, അണ്ണാമലൈയുടെ രാജി സ്വീകരിച്ചു.
ബി.ജെ.പി. വിട്ട കെ. അണ്ണാമലൈയുടെ പുതിയ രാഷ്ട്രീയ നീക്കത്തിന് തമിഴ്‌നാട്ടിൽ ജനപിന്തുണയേറുന്നതായി റിപ്പോർട്ടുകൾ. ‘വി ദ ലീഡേഴ്‌സ്’ എന്ന ഓൺലൈൻ ലിങ്ക് വഴി ആരംഭിച്ച വളണ്ടിയർ രജിസ്‌ട്രേഷന്റെ ആദ്യ മണിക്കൂറിൽതന്നെ എട്ടു ലക്ഷത്തോളം പേരാണ് അണ്ണാമലൈയ്ക്ക് പിന്തുണയുമായെത്തിയത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 8,68,676 പേർ ഇതിനോടകം ഈ രാഷ്ട്രീയ മുന്നേറ്റത്തിന്റെ ഭാഗമായിക്കഴിഞ്ഞു.
പുറമേ, താഴെത്തട്ടിൽ സജീവമായി പ്രവർത്തിക്കുന്ന അൻപതോളം പ്രാദേശിക നേതാക്കളും അണ്ണാമലൈക്കൊപ്പം അണിനിരന്നിട്ടുണ്ട്. സാധാരണക്കാരെ രാഷ്ട്രീയത്തിൽ സജീവമാക്കാനും അഴിമതിരഹിതമായ ഒരു രാഷ്ട്രീയ സാഹചര്യം തമിഴ്‌നാട്ടിൽ ഒരുക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് അണ്ണാമലൈ വ്യക്തമാക്കുന്നു.
നിലവിൽ ഒരു സംഘടന എന്ന നിലയിൽ പ്രവർത്തനം ആരംഭിക്കുന്ന സംഘം വൈകാതെതന്നെ ഒരു രാഷ്ട്രീയ പാർട്ടിയായി രൂപാന്തരപ്പെട്ടേക്കും. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിച്ച് കൃത്യമായ പ്രാതിനിധ്യം ഉറപ്പാക്കുക എന്നതാണ് അണ്ണാമലൈയുടെ ലക്ഷ്യം. തമിഴ് സിനിമാ താരം രജനികാന്തിന്റെ ആശീർവാദത്തോടെയാണ് പുതിയ രാഷ്ട്രീയ പരീക്ഷണത്തിനിറങ്ങുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇതിന് സമാന്തരമായി രജനികാന്തിന്റെ ഭാര്യ ലതാ രജനികാന്ത് ‘മക്കൾ മേട’ എന്ന പേരിൽ ഒരു സാമൂഹ്യ പോരാട്ട വേദിക്ക് രൂപം നൽകിയതും തമിഴ് രാഷ്ട്രീയത്തിൽ പുതിയ മാറ്റങ്ങളുടെ സൂചനയായി കണക്കാക്കപ്പെടുന്നു.
തിങ്കളാഴ്ച ഡൽഹിയിലെത്തിയ അണ്ണാമലൈ ബി.ജെ.പി. ദേശീയ അധ്യക്ഷൻ നിതിൻ നബിനുമായും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും ചർച്ചനടത്തിയിരുന്നു. തീരുമാനം പുനഃപരിശോധിക്കണമെന്ന് ഉന്നതനേതൃത്വം അണ്ണാമലൈയോട് ആവശ്യപ്പെട്ടതായുള്ള വിവരവും പുറത്തുവന്നിരുന്നു.
ദേശീയനേതൃത്വത്തിന്റെ അനുഗ്രഹം പുതിയ സംരംഭത്തിനുവേണമെന്നതുകൊണ്ടാണ് ഡൽഹിയിൽപോയി നേതാക്കളെ കണ്ടത്. സന്നദ്ധസംഘടനയായി തുടങ്ങി പിന്നീട് രാഷ്ട്രീയകക്ഷിയായി മാറ്റാനാണ് അദ്ദേഹത്തിന്റെ ഉദ്ദേശ്യമെന്ന് അടുത്തവൃത്തങ്ങൾ പറയുന്നു.






Leave a comment