കേരള വാർത്തപ്രധാന വാർത്ത

മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷ: വിദഗ്‌ധസമിതിയിൽ നിന്ന് കേരള പ്രതിനിധിയെ നീക്കി

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സമഗ്രസുരക്ഷാ പരിശോധനയ്ക്കായി ഇക്കൊല്ലം ജനുവരിയിൽ രൂപവത്കരിച്ച വിദഗ്‌ധസമിതിയിലേക്ക് കേരളം നിർദേശിച്ച വിദഗ്‌ധനെ ഏകപക്ഷീയമായി നീക്കി കേന്ദ്രസർക്കാർ. സുപ്രീംകോടതിയുടെ ഉത്തരവുപ്രകാരമുള്ള തുടർനടപടികളനുസരിച്ചുണ്ടാക്കിയ സമിതിയിൽനിന്നാണ്‌ കേരളപ്രതിനിധി ടി.കെ. ശിവരാജനെ കേന്ദ്ര അണക്കെട്ട് സുരക്ഷാ അതോറിറ്റി (എൻ.ഡി.എസ്.എ.) നീക്കിയത്. കേന്ദ്ര ജലകമ്മിഷൻ മുൻ ചീഫ്‌ എൻജിനിയറാണ് ശിവരാജൻ. ഇദ്ദേഹത്തിനുപകരം ഐ.ഐ.ടി. റൂർക്കിയിലെ ഇന്റർനാഷണൽ സെന്റർ ഓഫ്‌ എക്സലൻസ്‌ ഫോർ ഡാംസ്‌ മേധാവി പ്രൊഫ. എം.എൽ. ശർമയെ ഉൾപ്പെടുത്തി ഈമാസം 16-ന് പുതിയ ഉത്തരവിറക്കി. വ്യക്തിപരമായ കാരണങ്ങളാൽ ശിവരാജനെ ലഭ്യമാകുന്നില്ല എന്നാണ് ഉത്തരവിൽ ചൂണ്ടിക്കാട്ടിയ കാരണം. എന്നാൽ, ശിവരാജനെ മാറ്റിയത് കേരളം അറിഞ്ഞിട്ടില്ലെന്ന്‌ ഇതേക്കുറിച്ച്‌ ആരാഞ്ഞപ്പോൾ സംസ്ഥാനസർക്കാർവൃത്തങ്ങൾ പറഞ്ഞു.

വിദഗ്‌ധസമിതിയിലെ ചെയർമാനെയും മറ്റംഗങ്ങളെയും മാറ്റിയിട്ടില്ല. നാഷണൽ ഹൈഡ്രോ ഇലക്‌ട്രിക്‌ പവർ കോർപ്പറേഷൻ മുൻ സി.എം.ഡി. ബൽരാജ്‌ ജോഷിയാണ്‌ ചെയർമാൻ.

2022-ലെ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ 2025 നവംബറിൽ ചേർന്ന മുല്ലപ്പെരിയാർ മേൽനോട്ടസമിതിയാണ്‌ സമഗ്ര സുരക്ഷാപരിശോധനയ്ക്ക് തമിഴ്‌നാടും കേരളവും നിർദേശിച്ച അണക്കെട്ട്‌ വിദഗ്‌ധരെക്കൂടി ഉൾപ്പെടുത്തി സ്വതന്ത്ര വിദഗ്‌ധസമിതി രൂപവത്കരിക്കാൻ തീരുമാനിച്ചത്‌. ഇതിലേക്കാണ്‌ കേരളം ടി.കെ. ശിവരാജനെ നിർദേശിച്ചത്‌. ജനുവരി ആറിനിറക്കിയ ഉത്തരവിൽ ഇദ്ദേഹത്തിന്റെ പേരുണ്ടായിരുന്നു. സമിതി നേരിട്ട്‌ അണക്കെട്ടും പരിസരപ്രദേശങ്ങളും സമഗ്രമായി പരിശോധിച്ച് നാലുമാസത്തിനകം എൻ.ഡി.എസ്.എ.യ്ക്ക് റിപ്പോർട്ട്‌ നൽകാനായിരുന്നു ആ ഉത്തരവിലെ നിർദേശം. എന്നാൽ, ഇന്നേവരെ സമിതിയുടെ ഭാഗത്തുനിന്ന്‌ അതിനുള്ള നീക്കമുണ്ടായില്ല. കേരള പ്രതിനിധിയോടുള്ള വിയോജിപ്പുകാരണം തമിഴ്‌നാട്‌ നടത്തിയ സമ്മർദനീക്കമാണ്‌ ഇതിനു കാരണമെന്നാണു സൂചന. പുനഃസംഘടനാ ഉത്തരവു വന്നതിനുപിന്നാലെ സമിതിയുടെ നീക്കങ്ങൾ വേഗത്തിലാക്കാനും തമിഴ്‌നാട്‌ ശ്രമമാരംഭിച്ചതായറിയുന്നു.

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയെച്ചൊല്ലിയുള്ള ആശങ്ക നിരന്തരം ഉയർത്തുന്ന കേരളത്തെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണ്‌ സുരക്ഷാപരിശോധന. നൂറുവർഷത്തിനുമേൽ പഴക്കമുള്ള അണക്കെട്ടുകളിൽ 10 വർഷത്തിലൊരിക്കൽ സുരക്ഷാപരിശോധന വേണമെന്ന ദേശീയ ജലകമ്മിഷന്റെ നിബന്ധന കേരളം ചൂണ്ടിക്കാട്ടിയത്‌ പരിഗണിച്ചാണ്‌ സുപ്രീംകോടതി സുരക്ഷാപരിശോധനയ്ക്ക്‌ ഉത്തരവിട്ടത്‌.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

കൗതുകങ്ങൾപ്രധാന വാർത്തശാസ്ത്രീയം

ആന്ധ്രാപ്രദേശ് ഇന്ത്യയുടെ പ്രധാന സ്വർണ്ണ ഖനന കേന്ദ്രമാകുന്നു

വിശാഖപട്ടണം: ആന്ധ്രപ്രദേശ് വരും വർഷങ്ങളിൽ ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ്ണ ഉൽപ്പാദക സംസ്ഥാനമായി മാറാനൊരുങ്ങുന്നു. ഖനന...

അമേരിക്കൻ വാർത്തപ്രധാന വാർത്ത

മോഹിനിയാട്ടത്തിന് കേന്ദ്ര പുരസ്കാരം: അമേരിക്കൻ പ്രവാസി ഇന്ത്യക്കാർക്ക് അഭിമാനമായി ഡോ. സുനന്ദ നായർ

ഹൂസ്റ്റൺ : മോഹിനിയാട്ട രംഗത്തെ സമഗ്ര സംഭാവനകൾക്ക് ഇന്ത്യയിലെ പരമോന്നത കലാബഹുമതികളിലൊന്നായ 2024-ലെ സംഗീത നാടക...

കേരള വാർത്തപ്രധാന വാർത്തസിനിമ

ശ്വേത മേനോന്റെ രാജിക്ക് പിന്നാലെ ‘അമ്മ’യെ നയിക്കാൻ അഡ്ഹോക്ക് കമ്മിറ്റി,​ രമേഷ് പിഷാരടി നേതൃത്വം നൽകും

കൊച്ചി: ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള അമ്മ ഭരണസമിതി രാജി വച്ചതിന് പിന്നാലെ താരസംഘടനയെ നയിക്കാൻ അഡ്ഹോക്ക്...

കേരള വാർത്തകൗതുകങ്ങൾപ്രധാന വാർത്ത

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗിൽ നിന്ന് ശബ്ദം; പരിശോധനയിൽ കസ്റ്റംസ് കണ്ടത് അപൂർവ ഇനം പക്ഷി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി അനധികൃതമായി അപൂർവ ഇനം വേഴാമ്പലിനെ കടത്താൻ ശ്രമം. തായ്ലൻഡിൽ നിന്ന്...