ഹൂസ്റ്റൺ: മലയാളം സൊസൈറ്റിയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന ജോർജ് മണ്ണിക്കരോട്ടിനെ അനുസ്മരിക്കുന്നതിനായി മലയാളം സൊസൈറ്റി ഓഫ് അമേരിക്ക, ഹൂസ്റ്റൺ സംഘടിപ്പിച്ച സൂം യോഗം ജൂൺ 14 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് നടന്നു.

പ്രസിദ്ധ എഴുത്തുകാരനും സമൂഹ്യപ്രവർത്തകനുമായ എ. സി. ജോർജ് യോഗത്തിന്റെ മോഡറേറ്ററായിരുന്നു. ന്യൂയോർക്കിൽ മണ്ണിക്കരോട്ടുമായി നടന്ന അവരുടെ ആദ്യ കൂടിക്കാഴ്ചയും പിന്നീട് ഹൂസ്റ്റണിലേക്ക് മാറിയതുമൊക്കെയുളള ഓർമ്മകൾ അദ്ദേഹം പങ്കുവച്ചു.

യോഗം മലയാളം സൊസൈറ്റിയുടെ സെക്രട്ടറി ജി. പുത്തൻകുരിശിന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ചു. മണ്ണിക്കരോട്ടിൻറെ അതുല്യമായ ജീവിതത്തെ അനുസ്മരിക്കാൻ പങ്കെടുത്ത എല്ലാവർക്കും അദ്ദേഹം നന്ദി അറിയിച്ചു. തന്റെ പ്രസംഗത്തിൽ പുത്തൻകുരിശ്, മണ്ണിക്കരോട്ട് ഒരു അസാധാരണ എഴുത്തുകാരനും അനവധി ആളുകളുടെ ജീവിതത്തെ സ്വാധീനിച്ച അതുല്യ വ്യക്തിത്വവുമാണെന്ന് പറഞ്ഞു.

അലാസ്കയിൽ ആയതിനാൽ യോഗത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിലും മലയാളം സൊസൈറ്റിയുടെ സജ്‌ജീവാംഗമായ ടി. എൻ. സാമുവലിന്റെ സന്ദേശവും അദ്ദേഹം പങ്കുവച്ചു. ഞങ്ങളുടെ നാല്പത് വർഷത്തെ സൗഹൃദത്തിന്റെ ഒരു അധ്യായം അവസാനിക്കുന്നു. മൂത്ത സഹോദരനായി, പ്രിയപ്പെട്ട ഗുരുവായി, നേതാവായി, എന്റെ ജീവിതത്തിൽ അദ്ദേഹം നൽകിയ മാർഗ്ഗനിർദ്ദേശങ്ങൾ അനവധി. ദുഃഖിതരായ കുടുംബത്തിനും അമേരിക്കൻ മലയാള സാഹിത്യ സമൂഹത്തിനും പ്രത്യേകിച്ച് മലയാളം സൊസൈറ്റിക്കും എന്റെ ഹൃദയംഗമമായ അനുശോചനങ്ങൾ. അദ്ദേഹത്തിന്റെ വേർപാട് വലിയ നഷ്ടമാണ്; എന്നും ഓർമ്മിക്കപ്പെടും.” ടി. എൻ. സാമുവൽ മലയാളം സൊസൈറ്റിയുടെ വൈസ് പ്രസിഡന്റും പ്രശസ്ത സമൂഹ്യ പ്രവർത്തകയുമായ മിസ്. പൊന്നുപിള്ള മണ്ണിക്കരോട്ടുമായുള്ള ദീർഘകാല സൗഹൃദത്തെക്കുറിച്ച് സംസാരിച്ചു.

വിവിധ സംഘടനകളിൽ പല നിലകളിലും അവർ ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. മണ്ണിക്കരോട്ടിന്റെയും അദ്ദേഹത്തിന്റെ പരലോകസ്ഥയായ ഭാര്യ ഏല്യാമ്മയുടെയും കുടുംബബന്ധം അവർ സ്നേഹത്തോടെ നിലനിർത്തി. ആരോഗ്യപ്രശ്നങ്ങളാൽ ഭാഗികമായി കാഴ്ച നഷ്ടപ്പെട്ടിരുന്ന ഏല്യാമ്മയെ ജീവിതത്തിന്റെ അവസാന നിമിഷം വരെ അതുല്യമായ കരുതലോടെ പരിപാലിച്ചത് മണ്ണിക്കരോട്ടായിരുന്നു. അദ്ദേഹത്തിന്റെ ഈ സമർപ്പണത്തെ ആദരിച്ച്. മികച്ച ഭർത്താവ്എന്ന നിലയിൽ പൊന്നാട അണിയിച്ച് ആദരിക്കാനുള്ള മുൻകൈ മിസ്. പൊന്നുപിള്ള എടുത്തിരുന്നു.
ജി. പുത്തൻകുരിശ്, മലയാളം സൊസൈറ്റിയുടെ മണ്ണിക്കരോട്ടുൾപ്പെട്ട കഴിഞ്ഞ കാല ചിത്രങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ഒരു വീഡിയോയും അവതരിപ്പിച്ചു. അതിലെ ഗാനം പുത്തൻകുരിശ് എഴുതിയതും പ്രശസ്ത ഗായകൻ വിൽസ്വരാജ് ആലപിച്ചതുമായിരുന്നു.

വീഡിയോയ്ക്ക് ശേഷം കോട്ടയത്ത് നിന്ന് സൂമിൽ ചേർന്ന വിൽസ്വരാജ് മണ്ണിക്കരോട്ടുമായുള്ള തന്റെ ഓർമ്മകൾ പങ്കുവച്ചു. ജനുവരി ഒന്നിന് ഫേസ്‌ടൈം വഴി സംസാരിക്കുകയും രണ്ടു ഗാനങ്ങൾ പാടിക്കൊടുക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു. രണ്ടായിരത്തി ഇരുപത്തിയാറിൽ തനിക്ക് കിട്ടിയ ഏറ്റവും നല്ല സമ്മാനമായിരുന്നു വിൽസ്വരാജിന്റെ ഗാനമെന്ന് മണ്ണിക്കരോട്ട് ആ സമയത്ത് വിൽസ്വരാജിനോട് പറയുകയുണ്ടായി നവംബർ മാസത്തിൽ അമേരിക്കയിൽ എത്തുമ്പോൾ നേരിൽ കാണാമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതീക്ഷ.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി പേർ യോഗത്തിൽ പങ്കെടുത്തു: ജോൺ ഇളമത (കാനഡ), രാജു തോമസ് (ന്യൂയോർക്ക്), എൽസി യോഹന്നാൻ (ന്യൂയോർക്ക്), സാംസി കൊടുമൺ (ന്യൂയോർക്ക്), പ്രൊ. ഫിലിപ്പ് കല്ലട (കാലിഫോർണിയ), സൂസൻ പി. ജോൺ (ഷിക്കാഗോ), രാജു ആഞ്ചേരി അച്ചൻ (മക്കാലൻ), നൈനാൻ മത്തുള്ള, ജെയിംസ് ചിറത്തടത്തിൽ, ശശിധരൻ പിള്ള, ജോസഫ് തച്ചാറ , ടോം വിരിപ്പൻ, ജോസഫ് നമ്പിമഠം, സുരേന്ദ്രൻ നായർ എന്നിവരും. അവരിൽ ചിലരുടെ ഓർമ്മകൾ അര നൂറ്റാണ്ടിലേറെ പഴക്കമുള്ളവയായിരുന്നു.

മണ്ണിക്കരോട്ട് പത്ത് മലയാള പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവയിൽ ഏറ്റവും ശ്രദ്ധേയമായത് ‘അമേരിക്കയിലെ ആധുനിക മലയാള സാഹിത്യചരിത്രം’ എന്ന കൃതി. ജിൻസ്മോൻ സഖറിയയും ആശ ബെന്നോയും ചേർന്ന് ഇംഗ്ലീഷ് വിവർത്തനം നിർവഹിച്ചു.


1960-കളിൽ തുടങ്ങി അമേരിക്കയിലെ അമ്പത് സംസ്ഥാനങ്ങളിലുമുള്ള മലയാള എഴുത്തുകാരെയും പ്രസിദ്ധീകരണങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് ഒരു സമഗ്ര ചരിത്രരേഖയായി രൂപപ്പെടുത്തിയത് അത്യന്തം പ്രയാസകരമായ ഒരു ദൗത്യമായിരുന്നു.


വിവർത്തനം, മൂലകൃതിയുടെ വികാരനിറവും സാംസ്കാരിക സൂക്ഷ്മതയും ശൈലിയും സംരക്ഷിച്ചുകൊണ്ട് ഇംഗ്ലീഷ് വായനക്കാർക്കും അതിനെ സമീപിക്കാനാകുന്ന വിധത്തിലാണ്.
യോഗം വൈകുന്നേരം 7:30-ന് സമാപിച്ചു.
വിട, മണ്ണിക്കരോട്ടേ. സമാധാനത്തിൽ വിശ്രമിക്കൂ.
- Report ജി. പുത്തൻകുരിശ്






Leave a comment