അറ്റലാന്റ: ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട ഡേവ് ഫിജിയുടെ (26) പൊതുദർശനം ജൂൺ 5 വെള്ളിയാഴ്ചയും സംസ്കാരം ജൂൺ 6 ശനിയാഴ്ചയും നടത്തും.
വെയ്ക്ക് സർവീസ്: ജൂൺ 5 വെള്ളി വൈകിട്ട് 5 മുതൽ 10 വരെ: പ്രെയ്‌സ് കമ്യുണിറ്റി ചർച്ച്, 329 ഗ്രെയ്‌സൺ ഹൈവേ, ലോറൻസ്‌വിൽ, ജോർജിയ-30046
ഗോയിങ് ഹോം സർവീസ്: ജൂൺ 6 ശനി രാവിലെ 9:30 മുതൽ 12:30 വരെ: പ്രെയ്‌സ് കമ്യുണിറ്റി ചർച്ച്, 329 ഗ്രെയ്‌സൺ ഹൈവേ, ലോറൻസ്‌വിൽ, ജോർജിയ-30046
തുടർന്ന് സംസ്കാരം: ഗ്വിന്നറ്റ് മെമ്മോറിയൽ പാർക്ക്, 925 ലോറൻസ്‌വിൽ ഹൈവേ, ജോർജിയ – 30046

അറ്റ്ലാന്റ ഡെൽറ്റ എയർലൈൻസുമായി ബന്ധപ്പെട്ട എൻഡവർ എയറിന്റെ പൈലറ്റായ ഡേവ് ഫിജി (26) കൊല്ലപ്പെട്ട അപകടത്തിൽ മരിച്ച ഹെലികോപ്റ്റർ പൈലറ്റും ഇന്ത്യാക്കാരൻ. നിഖിൽ നർഗുണ്ട്കർ എന്ന 28-കാരനാണ് കൊല്ലപ്പെട്ടതെന്ന് കൊറോണറുടെ റിപ്പോർട്ടിൽ പറയുന്നു. ഹെലികോപ്ടറിലുണ്ടായിരുന്ന ഫിജിയുടെ ഭാര്യ ജെസ്നിയെ ഇന്നലെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതായി ഒരു ബന്ധു അറിയിച്ചു.
മൂവാറ്റുപുഴയിൽനിന്നു വർഷങ്ങൾക്കു മുൻപേ യുഎസിലേക്കു കുടിയേറിയ കടുവാക്കുഴിയിൽ ഫിജി ജോർജ് ഫേബ ഫിജി ദമ്പതികളുടെ മകൻ ഡേവ് ഫിജി (26) യാണ് മരിച്ചത്. എടത്വ തലവടി ചുടുക്കാട്ടിൽ ജെസ്‌വിൻ വില്ലയിൽ സാം ഉമ്മൻ – ഷീല സാം ദമ്പതികളുടെ മകളാണ് പരുക്കേറ്റ ജെസ്‌നി സാം.
ജോർജിയയിലെ ഡോസൺ കൗണ്ടിയിൽ 29ന് രാത്രി 10.30ന് (ഇന്ത്യൻ സമയം 30ന് രാവിലെ 8) ആയിരുന്നു അപകടം. രണ്ടു കുടുംബങ്ങളും വർഷങ്ങളായി യുഎസിലാണ് താമസം. അറ്റ്‌ലാന്റ എയർലൈൻസിൽ പൈലറ്റായി ജോലി ചെയ്യുന്ന ഡേവ് ഫിജിയും ജെസ്‌നിയും തമ്മിലുള്ള വിവാഹം 29ന് വൈകിട്ട് 4.30നാണു നടന്നത്. തലവടി സ്വദേശിയായ സാമും കുടുംബവും കഴിഞ്ഞ 20 വർഷമായി അമേരിക്കയിലാണ് താമസം. രണ്ടു വർഷം മുൻപാണ് സാം നാട്ടിൽ വന്നു മടങ്ങിയത്.
മകന്റെ വിവാഹം 6 വർഷം മുൻപ് നാട്ടിൽ നടത്തിയിരുന്നു. മകളുടെ വിവാഹം പ്രമാണിച്ച് തലവടിയിലെ ടിപിഎം സഭാഹാളിൽ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി വിരുന്ന് ഒരുക്കിയിരുന്നു. ഈ ചടങ്ങ് മാറ്റിവച്ചതോടെയാണ് അപകടത്തെക്കുറിച്ച് നാട്ടിൽ വിവരം ലഭിച്ചത്.
ഫോഗും കാറ്റുമൊക്കെ ഉള്ള ഇത്തരമൊരു കാലാവസ്ഥയിൽ താൻ വിമാനം പറപ്പിക്കില്ല എന്ന് പൈലറ്റായ ഡേവ് ഫിജി പറഞ്ഞതാണ്. എന്നാൽ സ്ഥലവും കാലാവസ്ഥയും നല്ല പരിചയവുമുള്ള ഹെലികോപ്റ്ററിന്റെ പൈലറ്റ് കൂടുതൽ ഉയരത്തിൽ പറന്ന് ഈ സ്ഥിതിയെ മറികടക്കാമെന്ന് ഉറപ്പു നൽകുകയായിരുന്നു. പക്ഷെ പറന്ന് ഉയർന്ന് അധികം താമസിയാതെ ഹെലികോപ്റ്റർ അപകടത്തിൽ പെട്ടു- ജോർജിയയിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ഡേവ് ഫിജിയുടെ പിതാവ് ജോർജ് ഫിജി പ്രാദേശിക ചാനലിനോട് പറഞ്ഞു.
ഡേവും പൈലറ്റും അപകടത്തിൽ മരിച്ചു. ഹെലികോപ്ടറിലുണ്ടായിരുന്ന നവവധു ജെസ്നിക്ക് മണിക്കൂറുകൾക്കു ശേഷമാണ് ബോധം തെളിഞ്ഞത്. ബോധം വരുമ്പോൾ ഡേവ് തൊട്ടടുത്തുണ്ട്. എന്നാൽ തൊട്ടു നോക്കുമ്പോൾ ശരീരം തണുത്തതായി കണ്ടുവെന്ന് ജസ്‌നി പറഞ്ഞതായി പിതാവ് അറിയിച്ചു.
പീച്ച്ട്രീ-ഡെകാൽബ് വിമാനത്താവളത്തിൽ നിന്ന് പ്രവർത്തിക്കുന്ന പ്രസ്റ്റീജ് ഹെലികോപ്റ്റേഴ്‌സിന്റെതായിരുന്നു ഹെലികോപ്റ്റർ. 1985 മുതൽ ഇവർ ബിസിനസ്സിലുണ്ട്. വടക്കൻ ജോർജിയയിലെ നിരവധി വിവാഹ വേദികൾക്ക് ചാർട്ടേഡ് ഫ്ലൈറ്റുകൾ നൽകുന്നു.
ഡോസൻവില്ലിനടുത്ത് ദി റെവേറെ (The Revere) ആയിരുന്നു വിവാഹ വേദി. ഒരു പതിറ്റാണ്ട് മുമ്പ് ന്യൂ ടെസ്‌റ്റമെന്റ് പള്ളിയിൽ വച്ച് കണ്ടുമുട്ടിയ ജെസ്നി അവിടെ വച്ച് ഡേവിന്റെ വധുവായി. നഴ്സ് പാക്ടീഷണർ ആണ് ജസ്‌നി.
വെള്ളിയാഴ്ച രാത്രി ഒൻപതരയ്ക്ക് പാർട്ടി സമാപിച്ച ശേഷമായിരുന്നു ഹെലികോപ്റ്റർ പുറപ്പെട്ടത്. പീച്ച് ട്രീ -ഡെകാൽബ് എയർപോർട്ട് ആയിരുന്നു ലക്‌ഷ്യം. അവിടെ ഇറങ്ങിയ ശേഷം അറ്റലാന്റയിൽ ഹോട്ടലിൽ തങ്ങാനായിരുന്നു പരിപാടി.
എന്നാൽ പുറപ്പെട്ട് അധികം വൈകാതെ ഡോസൺ കൗണ്ടിയിലെ മൗണ്ട് വെർനോൺ ഡ്രൈവിനടുത്തുള്ള വിദൂര വനപ്രദേശത്ത് റോബിൻസൺ ആർ-66 ഹെലികോപ്റ്റർ തകർന്നു വീണു. കാടായതിനാൽ 6 മണിക്കൂറുകൾക്കു ശേഷമാണ് രക്ഷാപ്രവർത്തകർക്ക് അവിടെ എത്താനായത്.

മൂവാറ്റുപുഴ കടുവാക്കുഴിയിൽ കുടുംബാംഗമാണ് ജോർജ് ഫിജി. മാതാവ് ഫെബ ഫിജി എറണാകുളം സ്വദേശി.
തലവടി സ്വദേശികളായ സാം -ഷീല ദമ്പതികളുടെ മകളാണ് ജസ്‌നി.






Leave a comment