കുമരനല്ലൂർ : കുമ്പിടിയിൽ പകിട കളിയുടെ ആരവം വീണ്ടും. കേരളത്തിന്റെ ഗ്രാമീണ വിനോദങ്ങളിൽ ഒരുകാലത്തു മുൻപന്തിയിൽ നിന്നിരുന്നതാണു പകിട കളി. ഡിജിറ്റൽ യുഗത്തിൽ പകിടകളിയിൽനിന്നു പുതു തലമുറ അകന്നു. എങ്കിലും പ്രൗഢി ചോരാതെ കുമ്പിടിയിൽ പകിടകളി മത്സരമായി ഇപ്പോഴും നടത്തുന്നു. ടൗൺ ടീം കുമ്പിടിയാണ് കാൽ നൂറ്റാണ്ടായി ഇവിടെ അഖില കേരള പകിട കളി മത്സരം നടത്തുന്നത്. വിവിധ ജില്ലകളിൽ നിന്നായി 48 ടീമുകളാണ് ഇത്തവണ മത്സരത്തിനെത്തുന്നത്.
നാടിന്റെ ഒത്തൊരുമയും സൗഹൃദവും പുതുക്കുന്ന ഉത്സവം കൂടിയാണു പകിട കളി. ഓണം, വിഷു സമയത്ത് കുടല്ലൂരും കുമ്പിടിയിലുമെല്ലാം പകിടകളി നടക്കാറുണ്ട്. നാല് കൊമ്പുകളിലായി 96 കളങ്ങളിലാണു പകിട കളി നടക്കുന്നത്. ഭാഗ്യവും കൈവഴക്കവുമാണു വിജയത്തിനു പ്രധാനം. വീറും വാശിയും ആവോളം പ്രകടമാകുന്ന മത്സരം കാണാൻ വിവിധ സ്ഥലങ്ങളിൽ നിന്ന് ആളുകളെത്തും. ഒരു കളിയുടെ വിജയിയെ തീരുമാനിക്കാൻ ചിലപ്പോൾ ദിവസങ്ങൾ വേണ്ടിവരും.
ലോഹ നിർമിതമായ നാലു വശങ്ങളുള്ള അറ്റം ഉരുണ്ട ദീർഘ ചതുരാകൃതിയിലുള്ള പകിടകൾ കൈവെള്ളയിൽ ഉരുട്ടി വിടുമ്പോൾ കളിക്കാരിലും കാണികളിലും നിറയുന്ന ആവേശത്തിന് അതിരില്ല. കളി ദിവസങ്ങൾ നീളുമ്പോൾ, കളിക്കാർക്കും കാണാൻ എത്തുന്നവർക്കുമായി പ്രത്യേകം ചായക്കടയും കളിപ്പന്തലിനു സമീപം ഒരുക്കിയിട്ടുണ്ട്. രണ്ട് മാസത്തിലധികം ഇത്തവണ മത്സരം നീളുമെന്നാണു പ്രതീക്ഷിക്കുന്നത്.






Leave a comment