പോലീസ് സ്റ്റേഷനിൽവെച്ച് അപമാനിക്കപ്പെട്ടുവെന്നും അതിൽ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശന് പരാതിനൽകി നടി അൻസിബ ഹസൻ. തൃപ്പൂണിത്തുറ സ്റ്റേഷനിലെ വനിത എസ്.ഐ. രേഷ്മ മോശമായി പെരുമാറി എന്നാണ് പരാതിയിലുള്ളത്. തന്നെ സ്റ്റേഷനിൽ വിളിച്ചുവരുത്തി അപമാനിച്ചതിൽ എസ്.ഐ.യെ കൂടാതെ നടി ലക്ഷ്മിപ്രിയയ്ക്കും ഭർത്താവിനും പങ്കുണ്ടെന്നും പരാതിയിൽ ആരോപിക്കുന്നു.
ഈ വർഷം ജനുവരി 29-നാണ് പരാതിക്ക് ആസ്പദമായ സംഭവം. നടി ലക്ഷ്മിപ്രിയയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തന്നെ സ്റ്റേഷനിൽ വിളിച്ചുവരുത്തുകയും അവിടെവെച്ച് ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തുവെന്നാണ് അൻസിബയുടെ പരാതി. തന്നെ ഒരു കുറ്റവാളിയോടെന്നപോലെയാണ് പെരുമാറിയതെന്നും അൻസിബ ആരോപിക്കുന്നു.
വ്യാജപരാതിയിൽ തന്നെ വിളിച്ചുവരുത്തി അപമാനിക്കുകയായിരുന്നുവെന്നും തനിക്ക് അതിൽ മാനഹാനിയുണ്ടായെന്നും മറ്റ് പോലീസുകാരുടെ മുന്നിൽവെച്ചാണ് തന്നെ അപമാനിച്ചതെന്നും അതുകൊണ്ടുതന്നെ ഈ സംഭവത്തിൽ അന്വേഷണം വേണമെന്നും അൻസിബ പരാതിയിൽ ആവശ്യപ്പെട്ടു. ഈ പരാതിക്ക് പിന്നിൽ എസ്.ഐ.യും ലക്ഷ്മിപ്രിയയും ഭർത്താവും ഗൂഢാലോചന നടത്തിയെന്നും അൻസിബ പറയുന്നു.
ഇങ്ങനെയൊരു പരാതി സ്റ്റേഷനിൽ എത്താനും തന്നെ അപമാനിക്കാനുമുള്ള ശ്രമങ്ങളിൽ ‘അമ്മ’യുടെ പ്രസിഡന്റ് ശ്വേതാമേനോനും പങ്കുണ്ടെന്ന് ലക്ഷ്മിപ്രിയ പറഞ്ഞതായും അൻസിബ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നുണ്ട്. ഇതിൽ സ്വതന്ത്രമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാരെ കണ്ടെത്തണമെന്നും എസ്.ഐ.ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും അൻസിബ ആവശ്യപ്പെട്ടു. ഇതോടൊപ്പം ഒരു കോടി രൂപ നഷ്ടപരിഹാരവും അൻസിബ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
താരസംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ തർക്കങ്ങളെ തുടർന്ന് അൻസിബ ജോയിന്റ് സെക്രട്ടറി സ്ഥാനം രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ടിനി ടോമിനും ലക്ഷ്മിപ്രിയയ്ക്കുമെതിരെ ആരോപണങ്ങളുമായി അൻസിബ രംഗത്തുവന്നത്. ഇതേ തുടർന്ന് സംഘടനയിൽ വലിയ പൊട്ടിത്തെറികളും ചേരിതിരിവുമുണ്ടായി. വിഷയത്തിൽ ‘അമ്മ’യ്ക്കുള്ളിൽത്തന്നെ നിഷ്പക്ഷ സമിതി രൂപവത്കരിക്കണമെന്നും എല്ലാവരുടെയും പരാതി കേട്ട് ഉചിതമായ നടപടി സ്വീകരിക്കണമെന്നും അൻസിബ ആവശ്യപ്പെട്ടിട്ടുണ്ട്.






Leave a comment