കൊച്ചി : നേതൃത്വത്തിനെതിരെ ഉയർന്ന പൊട്ടിത്തെറികൾക്കു പിന്നാലെ താരസംഘടനയായ അമ്മയുടെ നിയമാവലി പൊളിച്ചെഴുതാൻ അന്തിമ തീരുമാനമായി. ഇന്ന് ചേർന്ന് അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലാണ് തീരുമാനം. ഇത് ജൂൺ 21ന് നടക്കുന്ന അമ്മ വാർഷിക ജനറൽ ബോഡിയുടെ അംഗീകാരത്തിന് സമർപ്പിക്കും. അമ്മ പ്രസിഡന്റിന് സംഘടനയിൽ കൂടുതൽ അധികാരം നൽകുന്ന വിധത്തിലാണ് നിയമാവലിയിൽ ഭേദഗതി വരുത്തിയിരിക്കുന്നത്.
അമ്മ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ, ട്രഷറർ എന്നിവർക്കെതിരെ ഓഫിസ് ജീവനക്കാരി തൊഴിൽ പീഡന പരാതി ഉയർത്തിയതിനു ശേഷം എക്‌സിക്യൂട്ടീവിലെ പല അംഗങ്ങളും നേതൃത്വത്തിനെതിരെ രംഗത്തുവന്നിരുന്നു. ഇരുവർക്കുമെതിരെ ഇപ്പോഴും പ്രതിഷേധം നിലനിൽക്കുന്നു എന്നാണ് വിവരം. പ്രസിഡന്റ് ശ്വേത മേനോൻ പല കാര്യങ്ങളും അറിയുന്നില്ലെന്ന് നടൻ ടിനി ടോം അടക്കമുള്ളവർ ആരോപിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നിയമാവലി ഭേദഗതി ചെയ്ത് പ്രസിഡന്റിന് കൂടുതൽ അധികാരം നൽകാൻ തീരുമാനിച്ചത്.
നേരത്തേ ജനറൽ സെക്രട്ടറി പിരിച്ചുവിട്ട ജീവനക്കാരിയെ പ്രസിഡന്റ് തിരിച്ചെടുത്തിരുന്നു. മാത്രമല്ല, ട്രഷററോട് അവധിയിൽ പോകാൻ നിർദേശിക്കുകയും ചെയ്‌തെന്ന് പ്രസിഡന്റ് പറഞ്ഞിരുന്നു.






Leave a comment