മാരകമായ രോഗങ്ങൾ ആർക്കും വരാം. പലരും രോഗാവസ്ഥയിൽ തളർന്ന്, വിധിയെ പഴിച്ച് ജീവിതം തള്ളിനീക്കാറാണ് പതിവ്. അപൂർവം ചിലരാണ് അതിനോട് പോരാടി നേട്ടങ്ങൾ കൈവരിക്കുന്നത്. അങ്ങനെ ചരിത്രം സൃഷ്ടിച്ച ഒരു പെൺകരുത്താണ് ബ്രിട്ടനിൽനിന്നുള്ള മെഗൻ ബോക്‌സൽ. തളർത്താൻ വന്ന രോഗത്തിനു മുന്നിൽ തോറ്റുകൊടുക്കാൻ മെഗൻ ബോക്‌സൽ തയാറായിരുന്നില്ല.
കേന്ദ്ര നാഡീവ്യവസ്ഥയായ തലച്ചോറ്, സുഷുമ്‌നാ നാഡി എന്നിവയെ ബാധിക്കുന്ന ഒരു ദീർഘകാല രോഗമായ മൾട്ടിപ്പിൾ സ്‌ക്ലിറോസിസാണ് മെഗനെ ബാധിച്ചിരിക്കുന്നത്. എന്നാൽ, ഗുരുതര രോഗ നിർണയത്തിന് പിന്നാലെ തളർന്നിരിക്കാതെ, ബ്രിട്ടന്റെ സമുദ്രതീരത്തിലൂടെ 5,420 മൈലുകൾ ഓടിത്തീർത്ത് ലോകറെക്കോർഡ് കുറിച്ചിരിക്കയാണ് ജേർണലിസ്റ്റു കൂടിയായ ഈ മുപ്പത്തിമൂന്നുകാരി. പരിമിതികളെ വെല്ലുവിളിച്ച് മെഗൻ നടത്തിയ ഈ കുതിപ്പ് ഇന്ന് ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് സ്ത്രീകൾക്ക് വലിയൊരു ഊർജമാണ്.
ഇംഗ്ലണ്ട്, വെയ്ൽസ്, സ്‌കോട്ട്‌ലൻഡ് എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളിലൂടെ ഏറ്റവും വേഗത്തിൽ ഓടിത്തീർക്കുന്ന വനിത എന്ന ലോകറെക്കോർഡാണ് മെഗൻ സ്വന്തമാക്കിയത്. 204 ദിവസങ്ങൾ കൊണ്ട് 200 മാരത്തണുകൾക്ക് തുല്യമായ ദൂരമാണ് മെഗൻ പിന്നിട്ടത്. 2016ൽ എലീസ് ഡൗണിങ് സ്ഥാപിച്ച റെക്കോർഡിനേക്കാൾ 97 ദിവസങ്ങൾ നേരത്തേ മെഗൻ ഈ ദൂരം പിന്നിട്ടു എന്നത് ഈ നേട്ടത്തിന്റെ തിളക്കം കൂട്ടുന്നു
2024ലാണ് മെഗന് മൾട്ടിപ്പിൾ സ്‌ക്ലിറോസിസ് സ്ഥിരീകരിക്കുന്നത്. കാഴ്ച നഷ്ടപ്പെട്ടും കൈകാലുകൾ തളർന്നും രോഗം ശാരീരികമായി തളർത്തിയപ്പോൾ മനസ്സിനെ കരുത്തുറ്റതാക്കാൻ മെഗൻ തീരുമാനിച്ചു. തന്റെ പ്രിയപ്പെട്ട നായ ‘ഷാഡോ’യും യാത്രയിൽ പലയിടങ്ങളിലും മെഗന് കൂട്ടായി. പാർക്കിൻസൺസ് രോഗം ബാധിച്ചതിനെത്തുടർന്ന് ബ്രിട്ടീഷ് തീരത്തിലൂടെ നടന്ന തന്റെ അമ്മാവൻ ടോം ഐസക്കിന്റെ പാത പിന്തുടർന്നാണ് മെഗൻ ഈ സാഹസത്തിന് മുതിർന്നത്
തന്റെ റെക്കോർഡ് നേട്ടത്തിനൊപ്പം തന്നെ മറ്റുള്ളവർക്ക് കൈത്താങ്ങാകാനും മെഗൻ മറന്നില്ല. മാനസികാരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന ‘സമരിറ്റൻസ്’ എന്ന സന്നദ്ധ സംഘടനയ്ക്കായി 50,000 പൗണ്ടിലധികം (ഏകദേശം 52 ലക്ഷം രൂപ) മെഗൻ സമാഹരിച്ചു. രോഗാവസ്ഥ അറിഞ്ഞ് താൻ മാനസികമായി തകർന്നുപോയപ്പോൾ തന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത് സമരിറ്റൻസിലെ വൊളന്റിയർമാരാണെന്ന് മെഗൻ നന്ദിയോടെ സ്മരിക്കുന്നു
ഒക്ടോബർ 18ന് സഫ്‌ലോക്കിലെ സൈസ്‌വെൽ ബീച്ചിൽ നിന്നാണ് മെഗൻ ഓട്ടം തുടങ്ങിയത്. ദിവസവും രാവിലെ 6 മണിക്ക് എഴുന്നേറ്റ്, കൃത്യമായ ഭക്ഷണക്രമം പാലിച്ച് 8 മണിക്ക് ഓട്ടം തുടങ്ങും. ഉച്ചയോടെ പകുതി മാരത്തണും വൈകിട്ട് 3 മണിയോടെ ബാക്കി ദൂരവും പൂർത്തിയാക്കുന്നതായിരുന്നു മെഗന്റെ രീതി. യാത്രയിലുടനീളം അപരിചിതരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ലഭിച്ച സ്‌നേഹവും പിന്തുണയുമാണ് തന്നെ മുന്നോട്ട് നയിച്ചതെന്ന് മെഗൻ പറയുന്നു. വരാനിരിക്കുന്ന ലണ്ടൻ മാരത്തണിലും റെക്കോർഡ് നേട്ടം ലക്ഷ്യമിടുകയാണ് ഈ കരുത്തുറ്റ വനിത






Leave a comment