ആലുവ: ബുള്ളറ്റ് റൈഡ് മാത്രമല്ല കുതിര സവാരിയും തനിക്കു വഴങ്ങുമെന്ന് തെളിയിച്ച് നടി മഞ്ജു വാര്യർ. ആലുവ മണപ്പുറത്ത് ഒരു മാസം നീണ്ടുനിന്ന കുതിര സവാരി പരിശീലനം പൂർത്തിയാക്കി അവർ മടങ്ങി.
ആരാധകരുടെ ശല്യമില്ലാതിരിക്കാൻ ദിവസവും പുലർച്ചെ അഞ്ചുമുതലായിരുന്നു പരിശീലനം . ജാക്കറ്റും തൊപ്പിയും ധരിച്ച് ബൈക്കിലാണ് എല്ലാ ദിവസവും എത്തിയിരുന്നത്.
മണപ്പുറത്തിന് മറുതീരത്തായി സ്ഥിതിചെയ്യുന്ന മുൻ ഭർത്താവ് ദിലീപിന്റെ വീട് കാണാവുന്ന സ്ഥലത്തുനിന്നു തന്നെയാണ് മഞ്ജു വാര്യർ പരിശീലനം നടത്തിയത്. കുതിര ഉടമയും പരിശീലകനുമായ ആലപ്പാട്ട് ജോർജ് ഡയസിന്റെ വീടും മണപ്പുറത്തിനടുത്താണ്. കുതിരയെ എത്തിക്കാനുള്ള സൗകര്യം പരിഗണിച്ചാണ് ആലുവ മണപ്പുറം തന്നെ തെരഞ്ഞെടുത്തത്.
ചലച്ചിത്രതാരങ്ങളായ സണ്ണി വെയിൻ, സിജു വിൽസൺ, ചലച്ചിത്ര നിർമാതാവ് ബിനീഷ് ചന്ദ്രൻ എന്നിവരും കുതിര സവാരി പഠിക്കാൻ ഇതേസമയത്ത് വരുന്നുണ്ട്. ആലുവ സ്വദേശിയായ സിജു വിൽസൺ വഴിയാണു പരിശീലകനെ മഞ്ജു വാര്യർ പരിചയപ്പെടുന്നത്.
ട്രാക്ക് സ്യൂട്ടും ബനിയനും തൊപ്പിയും ധരിച്ചിരിക്കുന്നതിനാൽ പലർക്കും നടിയെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. ഇനി സ്വന്തം കുതിരയുമായി കടലോരത്തു പരിശീലനം നടത്താനാണ് പരിപാടി.
ജോർജിന്റെ രണ്ടു കുതിരകളിൽ ലോറ എന്ന പെൺകുതിരയിലാണ് മഞ്ജു വാര്യർ പരിശീലനം നടത്തിയത്. പ്ലസ് ടു കാലത്ത് ബൈക്കിനു പകരം കുതിര മതിയെന്ന ജോർജിന്റെ മോഹം മാതാപിതാക്കൾ സാധിച്ചുകൊടുക്കുകയായിരുന്നു.
ഈ കുതിരയ്ക്ക് ഹിന്ദി, ഇംഗ്ലീഷ്, മലയാളം എന്നീ മൂന്ന് ഭാഷകൾ അറിയാം.ഗുജറാത്തിൽനിന്ന് 70,000 രൂപയ്ക്കു വാങ്ങിയതാണ്. സമ്മർ ഇൻ ബത്ലഹേം എന്ന സൂപ്പർഹിറ്റ് സിനിമയിൽ മഞ്ജു വാര്യർ കുതിരപ്പുറത്ത് കയറുന്ന സീൻ ഇന്നും പ്രേക്ഷകരുടെ ഓർമയിലുണ്ട്.






Leave a comment