ഇന്നിപ്പോൾ ഏറ്റവും ചർച്ചചെയ്യുന്ന തൃശൂർ പൂരത്തിന്റെ ഉദ്ഭവത്തിനു പിന്നിൽ ഒരു അപമാനത്തിന്റെ കഥയും തുടർന്നുള്ള വാശിയുമാണെന്ന കാര്യം എത്രപേർക്കറിയാം ! ചുക്കാൻപിടിച്ചത് ചരിത്രത്തിൽ വീരപരിവേഷമുള്ള, കൊച്ചിരാജാവായിരുന്ന സാക്ഷാൽ ശക്തൻ തമ്പുരാനും.
എഡി 1751 മുതല്‍ 1805 വരെയാണ് സ്വന്തം പേരിനെ അന്വർഥമാക്കിയ ശക്തന്‍തമ്പുരാന്റെ ജീവിതകാലം. ശക്തന് തമ്പുരാന് മരിക്കുന്നതിന് ഏഴുവര്‍ഷം മുമ്പാണ് പൂരം ആരംഭിച്ചതെന്ന് പറയപ്പെടുന്നു. നഗരത്തെ വികസിപ്പിക്കാനുള്ള ശക്തന്റെ തന്ത്രമായും പൂരത്തെ കാണാം.
എതിർക്കാൻ വന്ന വെളിച്ചപ്പാടിനെവരെ കൊന്നു തേക്കിൻകാട് വെട്ടിവെളുപ്പിച്ചു പൊതുജനങ്ങൾക്ക് സൗകര്യംചെയ്തുകൊടുത്ത രാജാവാണ് ശക്തൻ. ഏകദേശം 200 വര്‍ഷത്തിലേറെ ചരിത്രമുള്ള തൃശൂര്‍ പൂരത്തിന് ആറാട്ടുപുഴ ദേവസംഗമമായും ബന്ധമുണ്ട്. അല്ലെങ്കിൽ ആറാട്ടുപുഴ പൂരത്തിൽ നിന്നാണ് എല്ലാത്തിന്റെയും തുടക്കം.
ശക്തന്റെ കാലത്ത് ദക്ഷിണകേരളത്തില്‍, മീനമാസത്തിൽ നടക്കുന്ന ആറാട്ടുപുഴ പൂരമായിരുന്നു ഏറെ പ്രശസ്തം. അന്ന് പൂരങ്ങളുടെ പൂരമായി കരുതിയിരുന്ന ആറാട്ടുപുഴ പൂരത്തിന് പല ദേശങ്ങളില്‍നിന്നും ദേവതകള്‍ എത്തുമായിരുന്നു. ലോകത്തെ എല്ലാ ദേവീദേവന്മാരും ആറാട്ടുപുഴ പൂരത്തില്‍ പങ്കെടുക്കാനെത്തുമെന്നാണ് വിശ്വാസം.
ശക്തമായ കാറ്റും പേമാരിയും നിമിത്തം 1796ലെ പൂരത്തിനു പാറമേക്കാവ്, തിരുവമ്പാടി, ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂർ, അയ്യന്തോൾ, ചൂരക്കാട്ടുകാവ്, നെയ്തലക്കാവ്, കണിമംഗലം എന്നീ ക്ഷേത്രങ്ങളിലെ സംഘങ്ങൾ ആറാട്ടുപുഴയിലെത്താൻ വൈകി.
അതുകൊണ്ട് അന്നത്തെ ആറാട്ടുപുഴ പൂരം നടത്തിപ്പുകാരായ പ്രമാണിമാർ ഇവരെ പൂരത്തിൽ പങ്കടുപ്പിച്ചില്ല. സംഭവമറിഞ്ഞ് കോപിഷ്ഠനായ തമ്പുരാൻ വടക്കുന്നാഥനെ ആസ്ഥാനമാക്കി അടുത്തമാസത്തെതന്നെ പൂരം നാളിൽ (971 മേടം / 1796 മേയ്) തൃശൂർ പൂരം ആരംഭിച്ചു.
തൃശൂർ പൂരം തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളായി തിരിഞ്ഞ് മത്സരാടിസ്ഥാനത്തിൽ നടത്തണമെന്നും തമ്പുരാൻ വ്യവസ്ഥചെയ്തു. അതിനുള്ള ചടങ്ങുകളും അദ്ദേഹം നിർദേശിച്ചു. ആവശ്യമായ ധനം ജനങ്ങളിൽനിന്നു പിരിച്ചെടുക്കണമെന്നു ഉത്തരവിട്ടതും ശക്തനാണത്രെ.
കാലം കഴിഞ്ഞപ്പോൾ ആറാട്ടുപുഴ പൂരത്തേക്കാൾ ആവേശവും ആകർഷണവും ജനത്തിരക്കും തൃശൂർ പൂരത്തിനായി എന്നത് വസ്തുത.






Leave a comment