തൃശ്ശൂർ: തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് നിർണ്ണായക നീക്കവുമായി പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ. വെടിക്കെട്ട് ഒഴിവാക്കി തൃശൂർ പൂരം നടത്താമെന്ന നിലപാടിലാണ് ഇരു ദേവസ്വങ്ങളും എത്തിയിരിക്കുന്നത്. ഇക്കാര്യം ദേവസ്വം മന്ത്രി വിളിച്ച യോഗത്തിൽ സർക്കാരിനെ ഔദ്യോഗികമായി അറിയിക്കും. വ്യാഴാഴ്ച വരെ ദുഃഖാചരണം നിലനിൽക്കുന്ന സാഹചര്യത്തിൽ വെള്ളിയാഴ്ച മുതൽ തൃശൂർ പൂരം പതിവുപോലെ നടത്താനാണ് ദേവസ്വങ്ങൾ തീരുമാനിച്ചിരിക്കുന്നത്.
വ്യാഴാഴ്ച വരെ ദുഃഖാചരണം തുടരുന്ന പശ്ചാത്തലത്തിൽ, വെള്ളിയാഴ്ച മുതൽ പൂരച്ചടങ്ങുകൾ പതിവുപോലെ തുടങ്ങാനാണ് ധാരണ. ഞായറാഴ്ചയാണ് പ്രധാന പൂരം വരുന്നത്. സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്ത് വെടിക്കെട്ട് വേണ്ടെന്നു വെക്കാൻ തയ്യാറാണെങ്കിലും ആചാരപരമായ ഒരു ചടങ്ങും ഒഴിവാക്കാൻ കഴിയില്ലെന്ന് ദേവസ്വങ്ങൾ വ്യക്തമാക്കി. എഴുന്നള്ളിപ്പും മേളങ്ങളും ഉൾപ്പെടെയുള്ള എല്ലാ പൂരക്കാഴ്ചകളും നിലനിർത്തിക്കൊണ്ട് തന്നെ പൂരം ആഘോഷിക്കാനാണ് ഭക്തരുടെയും സംഘാടകരുടെയും പൊതുവികാരം.
ശനിയാഴ്ച മുതൽ പൂരം വിളംബരം ഉൾപ്പെടെയുള്ള ചടങ്ങുകൾ കൃത്യമായി നടത്താനാണ് ദേവസ്വങ്ങളുടെ തീരുമാനം. നാളെ മന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന നിർണ്ണായക യോഗത്തിലെ സർക്കാരിന്റെ തീരുമാനത്തിനായാണ് ഇപ്പോൾ പൂരപ്രേമികൾ ഉറ്റുനോക്കുന്നത്. 2006-ലെ വെടിക്കെട്ട് അപകട സമയത്ത് പൂരച്ചടങ്ങുകൾ ഭംഗിയായി നടന്ന മാതൃക ഇക്കുറിയും പിന്തുടരണമെന്നാണ് പാറമേക്കാവ് ദേവസ്വം യോഗത്തിൽ ഉയർന്നുവന്ന പൊതുവികാരം. നാളെ രാവിലെ പത്തരയ്ക്ക് കളക്ടറേറ്റിൽ ചേരുന്ന യോഗത്തിൽ ദേവസ്വം ഇക്കാര്യം ഔദ്യോഗികമായി അറിയിക്കും.
2006-ൽ പാറമേക്കാവുമായി ബന്ധപ്പെട്ടുണ്ടായ വെടിക്കെട്ട് അപകടത്തിന് ശേഷവും കുടമാറ്റവും മറ്റ് എഴുന്നള്ളിപ്പുകളും തടസ്സമില്ലാതെ നടന്നിരുന്നുവെന്ന് ദേവസ്വം അധികൃതർ ചൂണ്ടിക്കാട്ടി. അന്ന് വെടിക്കെട്ട് രണ്ട് ദിവസം കഴിഞ്ഞാണ് നടത്തിയത്. സമാനമായ സാഹചര്യം ഇക്കുറിയും വേണമെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. ആചാരപരമായ എല്ലാ ചടങ്ങുകളും നടത്തണം. വെടിക്കെട്ട് പ്രതീകാത്മകമായി മാത്രം മതിയെന്നും ദേവസ്വം പ്രതിനിധികൾ പറഞ്ഞു.
വെടിക്കെട്ട് സാമഗ്രികൾ നിർമ്മിക്കുന്നതിനായി ഇതിനോടകം 75 ലക്ഷത്തോളം രൂപ ചെലവായിട്ടുണ്ട്. പല തൊഴിലാളികളുടെയും ഒൻപത് മാസത്തെ കഠിനാധ്വാനമാണിത്. നിർമ്മിച്ച പടക്കങ്ങൾ നശിപ്പിക്കുന്ന കാര്യത്തിൽ കൃത്യമായ നടപടി വേണമെന്നും ദേവസ്വം ആവശ്യപ്പെട്ടു. വ്യാഴാഴ്ച തൃശ്ശൂർ കളക്ടറേറ്റിൽ ചേരുന്ന ഉന്നതതല യോഗത്തിൽ ഉദ്യോഗസ്ഥരും ദേവസ്വം പ്രതിനിധികളും പങ്കെടുക്കും. ഇതിന് ശേഷമേ അന്തിമ തീരുമാനം ഉണ്ടാകൂ.
തിരുവമ്പാടി വിഭാഗത്തിനായി വെടിക്കെട്ട് സാമഗ്രികൾ ഒരുക്കിയിരുന്ന മുണ്ടത്തിക്കോട്ടെ ശാലയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി ഉയർന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള 12 പേരിൽ അഞ്ചുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇവർക്ക് 70 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെ ആരംഭിച്ച സ്ഫോടന പരമ്പര രണ്ട് മണിക്കൂറോളം നാടിനെ നടുക്കിയിരുന്നു.






Leave a comment