പക്ഷികൾ എന്നാൽ സമാധാനത്തിന്റെയും സൗന്ദര്യത്തിന്റെയും ശാന്തിയുടെയുമൊക്കെ പ്രതീകമായി കണക്കാക്കുന്ന ജീവികളാണ്. കാടുകളിലും മരങ്ങളിലുമെല്ലാം കൂടുകൂട്ടുന്നതാണ് ഇവയുടെ പ്രകൃതം. ചെളിയോ കമ്പോ പുല്ലോ എല്ലാം ഉപയോഗിച്ച് ഇവ നിർമ്മിക്കുന്ന കൂടുകൾ കൗതുകമുണർത്തുന്നതും ആണ്. നൂറ്റാണ്ടുകളായി പക്ഷികൾ തുടർന്നുവന്ന ഈ ശീലം നഗരങ്ങളിലെത്തുമ്പോൾ ഇപ്പോൾ മാറുന്നതായാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. കൂടുകൂട്ടുന്നതും കുഞ്ഞുങ്ങളെ മുട്ടയിട്ട് വളർത്തുന്നതുമായ പക്ഷികളുടെ ശീലത്തിൽ കാര്യമായ വ്യത്യാസമാണ് കാണുന്നത്.
മനുഷ്യർ തിങ്ങിപ്പാർക്കുന്ന നഗരപ്രദേശങ്ങളിൽ പൊതുവെ ജീവികൾ കൂടുകൂട്ടാൻ തയ്യാറാകില്ല എന്നാണ് നാം കരുതിയിരുന്നത്. എന്നാൽ അവിടെയും മെല്ലെ ഇവ ജീവിതം കരുപ്പിടിപ്പിക്കുകയാണ്. തങ്ങളുടെ പ്രകൃതിക്കനുസരിച്ച് ജീവിതം അവർ മാറ്റുകയാണ്. നഗരവത്കരണം അതിവേഗം നടപ്പാകുന്ന ഇക്കാലത്ത് പക്ഷികൾ തങ്ങളുടെ കൂടുകളിലും കൂടൊരുക്കുന്ന സ്ഥലത്തിലും വലിയ മാറ്റങ്ങൾ വരുത്തി.
പൊരുത്തപ്പെടുന്ന പക്ഷികൾ
കെട്ടിടങ്ങളിലെ വശങ്ങളിലും കെട്ടിടങ്ങളിലെ ഇടുങ്ങിയ ഭാഗങ്ങളിലും പാലങ്ങളുടെ ചുവട്ടിലും വശങ്ങളിലും ഇവ കൂടുകൂട്ടുന്നു. ഇലകളും കമ്പുകളും പഞ്ഞിയുമൊന്നുമല്ല പ്ളാസ്റ്റിക്, പേപ്പർ, കമ്പി തുടങ്ങിയവയൊക്കെ കൊണ്ടാണ് ഇവ കൂട്‌കൂട്ടുന്നത്. സ്വാഭാവികമായി കൂട്‌കൂട്ടാൻ ലഭിക്കേണ്ട വസ്‌തുക്കളുടെ ക്ഷാമമാണ് ഇത്തരം പുതിയ പരീക്ഷണങ്ങളിലേക്കും മാറ്റങ്ങളിലേക്കും പക്ഷികളെ എത്തിച്ചത്.

നഗരങ്ങളിൽ കാണുന്ന കാക്കകൾ, മൈന, പരുന്ത്, പ്രാവുകൾ എന്നീ പക്ഷികൾ കട്ടികുറഞ്ഞ കമ്പികളും മനുഷ്യർ ഉപയോഗിക്കുന്നതോ ഉപേക്ഷിച്ചതോ ആയ വസ്‌തുക്കളൊക്കെ ഉപയോഗിച്ച് കൂട് നിർമ്മിക്കുന്നു. എന്ത് മാറ്റമുണ്ടായാലും അതിനെ പെട്ടെന്ന് സ്വീകരിക്കുന്ന പക്ഷികളുടെ കഴിവുതന്നെയാണ് ഇത് കാണിക്കുന്നത്. പലപ്പോഴും ഇത്തരം വസ്‌തുക്കൾ കെണികളാകുകയും അവ വിഴുങ്ങി പക്ഷികൾ ചത്തുപോകുകയുമെല്ലാം ഉണ്ടാകുമെങ്കിലും അവയെ ഉപയോഗിക്കാനുള്ള ബുദ്ധി പക്ഷികൾക്കുണ്ടായി. ഇങ്ങനെ നഗരജീവിതവുമായി വേഗം പൊരുത്തപ്പെടുന്ന പക്ഷികളുടെ കഴിവിനെ സിനർബൈസേഷൻ എന്ന് വിളിക്കുന്നു.
മാറിക്കൊണ്ടിരിക്കുന്ന ജീവിത സാഹചര്യത്തോടും പരിസ്ഥിതിയിലെ മനുഷ്യനിർമ്മിത ഘടനകളോടും പ്രതികരിക്കാൻ വന്യജീവികൾ സ്വീകരിച്ചുവരുന്ന പൊരുത്തപ്പെടൽ സാങ്കേതികതയാണ് സിനർബൈസേഷനെന്ന് ഗവേഷകർ. ഈ കഴിവ് ചില പക്ഷികളെ നഗര ജീവിതത്തിൽ അതിജീവിക്കാൻ സഹായിക്കുന്നു. മറ്റ് ചിലവ ഇതിനുകഴിയാതെ ചത്തുപോകുകയും ചെയ്യും.
ശബ്‌ദമലിനീകരണം എന്ന പ്രശ്‌നം
വാഹനങ്ങളുടെയും പണിസാധനങ്ങളുടെയും മുതൽ പാട്ട് കേൾപ്പിക്കുന്നതിനുള്ള വസ്‌തുക്കളുടെവരെ ഉഗ്ര ശബ്‌ദങ്ങൾ നഗരങ്ങളിൽ താമസിക്കുന്ന മനുഷ്യർക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്‌ടിക്കുന്നത്. നിരന്തരം ഇവ കേൾക്കേണ്ടിവരുമ്പോൾ കേൾവിക്കുറവ് മുതൽ പല പ്രശ്‌നങ്ങളും ഉണ്ടാകാം. ഇതേ പ്രശ്‌നം തന്നെ അൽപംകൂടി ഗുരുതരമായി പക്ഷികളെയും ബാധിക്കുന്നുണ്ട്. പക്ഷികൾ തമ്മിൽ സംസാരിക്കുന്നത് കേൾക്കാതെ വരികയോ, അവയുടെ സ്‌ട്രെസ് വർദ്ധിക്കുകയോ ചെയ്യാം. ഇത് പ്രത്യുൽപാദനത്തിന് വരെ അവയ്‌ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.
നഗരങ്ങളിൽ 42 ശതമാനം സ്ഥലങ്ങളിലും ശബ്‌ദമലിനീകരണം കാരണം പക്ഷികൾ ബുദ്ധിമുട്ടുന്നെന്ന് ഇസ്രയേലിൽ നടന്ന പരീക്ഷണങ്ങൾ സൂചിപ്പിക്കുന്നു. പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളിൽ പോലും ഇതാണവസ്ഥയെന്ന് തെളിഞ്ഞു.

നഗരത്തിലെ പച്ചപ്പിൽ കൂടുകൂട്ടില്ല
നിറയെ പച്ചപ്പുനിറഞ്ഞ ഇടങ്ങൾ സുരക്ഷിതമാണ് അവിടെ പക്ഷികൾ സുഖമായി കഴിയും എന്ന് കരുതിയാൽ തെറ്റി. ഇത്തരം ചില പ്രദേശങ്ങളിൽ അവയ്‌ക്ക് കെണിയാണ്. ഇവിടെ കൂടുകൂട്ടി മുട്ടയിട്ട്.കഴിയുന്ന പക്ഷികൾക്ക് കുഞ്ഞുങ്ങളെ നഷ്‌ടമാകാൻ സാദ്ധ്യത കൂടുതലാണ്. അമേരിക്കയിൽ ഒഹിയോയിൽ നോർത്തേൺ കർദിനാൾ എന്ന ചുവന്ന പക്ഷികളെ ഇതിനായി പഠിച്ചപ്പോൾ നഗരത്തിലെ പച്ചപ്പ് നിറഞ്ഞയിടങ്ങളിൽ പ്രത്യുൽപാദനം നടത്തുന്നത് തീരെ കുറവെന്ന് കണ്ടെത്തി. മനുഷ്യരുടെ പെരുമാറ്റം ഇല്ലാത്തതും ഇരപിടിയന്മാരെ പേടിക്കേണ്ടാത്തതുമായ അനുകൂലമായ ഇടങ്ങളിലാണ് പക്ഷികൾ ധാരാളമായി ഉണ്ടാകുക. പക്ഷെ മുൻപുള്ളതിലും കൂടുതൽ നഗരപ്രദേശങ്ങളിൽ പക്ഷികൾ ജീവിക്കാൻ പഠിച്ചു എന്ന മാറ്റവും ഗവേഷണങ്ങൾ തെളിയിക്കുന്നു.






Leave a comment