തിരുവനന്തപുരം: കേന്ദ്ര സർക്കാർ കൊണ്ടുവന്ന വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്സിആർഎ) ഭേദഗതി ബില്ലിൽ അടിയന്തരമായി പുനഃപരിശോധന നടത്തണമെന്ന് കർദിനാൾ മാർ ബസേലിയസ് ക്ലീമിസ് കാതോലിക്കാ ബാവ. സന്നദ്ധ സംഘടനകളുടെയും സഭയുടെ കീഴിലുള്ള ജീവകാരുണ്യ സ്ഥാപനങ്ങളുടെയും പ്രവർത്തനത്തെ ഈ നിയമം സാരമായി ബാധിക്കുമെന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
സേവന മേഖലകളിൽ നിസ്തുലമായ പങ്ക് വഹിക്കുന്ന സ്ഥാപനങ്ങൾക്ക് വിദേശത്തുനിന്ന് ലഭിക്കുന്ന സാമ്പത്തിക സഹായത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ദരിദ്രരും സാധാരണക്കാരുമായ ജനവിഭാഗങ്ങളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുകയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾക്കായി വിദേശ ഫണ്ട് വിനിയോഗിക്കുന്നത് നിയമം മൂലം തടസപ്പെടുന്നത് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കും.
നിയമങ്ങളിൽ സുതാര്യത ഉറപ്പാക്കാനുള്ള സർക്കാരിന്റെ നീക്കങ്ങളെ സ്വാഗതം ചെയ്യുന്നതോടൊപ്പം തന്നെ, സേവന പ്രവർത്തനങ്ങൾ സ്തംഭിപ്പിക്കുന്ന രീതിയിലുള്ള നിബന്ധനകൾ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സന്നദ്ധ സംഘടനകൾക്ക് ഡൽഹിയിലെ നിശ്ചിത ബാങ്ക് ശാഖയിൽ തന്നെ അക്കൗണ്ട് തുടങ്ങണമെന്നതടക്കമുള്ള വ്യവസ്ഥകൾ ഗ്രാമീണ മേഖലകളിൽ പ്രവർത്തിക്കുന്ന ചെറിയ സംഘടനകൾക്ക് വലിയ വെല്ലുവിളിയാണെന്നും കർദിനാൾ വ്യക്തമാക്കി.
ഭേദഗതിയിലെ പ്രായോഗിക തടസങ്ങൾ പരിഹരിക്കാനും ജീവകാരുണ്യ പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ട് കൊണ്ടുപോകാനും കേന്ദ്ര സർക്കാർ സന്നദ്ധമാകണമെന്ന് അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു. സഭാ നേതൃത്വങ്ങളും വിവിധ എൻജിഒകളും നേരത്തെ തന്നെ ഈ നിയമത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.






Leave a comment