തൊടുപുഴ: സിനിമയുടെ ലൊക്കേഷനിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന യുവനടിയുടെ പരാതിയെ തുടർന്ന് സംവിധായകൻ രഞ്ജിത് അറസ്റ്റിൽ. രഞ്ജിതിനെ പരാതിയുടെ അടിസ്ഥാനത്തിൽ തൊടുപുഴയിൽ പോലീസ് കാർ തടഞ്ഞ് അറസ്റ്റ് ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ.
പീഡനത്തിനിരയായ പെൺകുട്ടിയുടെ രഹസ്യമൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. പരാതിയെ തുടർന്ന് എറണാകുളം റേഞ്ച് ഐജിയുടെ നിർദേശത്തെ തുടർന്നായിരുന്നു അറസ്റ്റ്.
ബംഗാളി നടിയുടെ സമാനമായ പരാതിയെ തുടർന്നാണ് രഞ്ജിതിന് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം നഷ്ടമായത്.
ഉദയംപേരൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ നടന്ന ഷൂട്ടിംഗിനിടെയാണ് കേസിനാസ്പദമായ സംഭവം. തന്റെ പുതിയ സിനിമയുടെ ലൊക്കേഷനില്‍, കാരവനിനുള്ളില്‍ വെച്ച് രഞ്ജിത്ത് തന്നെ കയറിപ്പിടിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. കാരവാനില്‍ ക്രൂരത നടക്കുമ്പോള്‍ മറ്റാരും അകത്തേക്ക് വരാതിരിക്കാന്‍ മറ്റൊരു യുവതിയെ പുറത്ത് കാവല്‍ നിര്‍ത്തിയിരുന്നുവത്രേ! ഈ യുവതിയും കേസില്‍ പ്രതിയാണ്.
സംഭവത്തിന് പിന്നാലെ പെണ്‍കുട്ടി ബഹളം വെക്കുകയും ഉടന്‍ തന്നെ ഡിജിപിക്ക് പരാതി നല്‍കുകയും ചെയ്തു. പരാതി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കൈമാറിയതോടെ ഗൗരവ സ്വഭാവം കണക്കിലെടുത്ത് കമ്മീഷണര്‍ ഉടന്‍ തന്നെ ഒരു പ്രത്യേക സ്ക്വാഡിനെ അന്വേഷണത്തിനായി നിയോഗിച്ചു. കഴിഞ്ഞ മാസം 28-നാണ് കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇതിന് പിന്നാലെ പെണ്‍കുട്ടിയുടെ രഹസ്യമൊഴിയും പോലീസ് രേഖപ്പെടുത്തിയിരുന്നു.
പോലീസ് തനിക്കായി വലവിരിച്ചുവെന്ന് സൂചന കിട്ടിയ രഞ്ജിത്ത് സിനിമാ ശൈലിയിലാണ് രക്ഷപ്പെടാന്‍ ശ്രമിച്ചത്. എന്നാല്‍ പോലീസ് സംഘം മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. രഞ്ജിത്തിനെ തൊടുപുഴയില്‍ വെച്ച് തൊടുപുഴ പൊലീസാണ് പിടികൂടിയത്.
നേരത്തെ, ബംഗാളി നടി നല്കിയ ലൈംഗികാതിക്രമ പരാതിയില്‍ സംവിധായകന് രഞ്ജിത്തിനെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നടന്നു വന്നിരുന്ന നിയമനടപടികളാണ് കോടതി അസാധുവാക്കിയത്. 2009-ല്‍ നടന്നുവെന്ന് പറയപ്പെടുന്ന സംഭവത്തില്‍ 15 വര്‍ഷത്തിന് ശേഷം 2024-ലാണ് നടി പരാതി നല്‍കിയത്. ഇത്രയും ദീര്‍ഘമായ കാലതാമസം കണക്കിലെടുത്താണ് കോടതി നടപടികള്‍ റദ്ദാക്കിയത്.
സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റത്തിന് അന്നത്തെ നിയമപ്രകാരം പരമാവധി രണ്ടു വര്‍ഷം വരെയാണ് തടവുശിക്ഷ. ഇത്തരം കേസുകളില്‍ നിയമനടപടി സ്വീകരിക്കുന്നതിന് നിശ്ചിത സമയപരിധിയുണ്ടെന്നും (രണ്ടു വര്‍ഷത്തിനകം പരാതി നല്‍കണം) കോടതി ചൂണ്ടിക്കാട്ടി.ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് നടി പരാതിയുമായി രംഗത്തെത്തിയത്. തുടര്‍ന്ന് എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
തനിക്കെതിരെയുള്ള ആരോപണങ്ങള്‍ വ്യാജമാണെന്നും കേസ് റദ്ദാക്കണമെന്നുമുള്ള രഞ്ജിത്തിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. സിനിമയുടെ ചര്‍ച്ചയ്ക്കായി അപ്പാര്‍ട്ട്മെന്റിലേക്ക് വിളിച്ചുവരുത്തി ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചു എന്നതായിരുന്നു നടിയുടെ പരാതി. എന്നാല്‍ നിയമപരമായ സാങ്കേതിക കാരണങ്ങളാല്‍ കേസ് നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു






Leave a comment