തിരുവനന്തപുരം: കായംകുളം മണ്ഡലത്തിലെ എൽ.ഡി.എഫ്സ്ഥാ നാർത്ഥി യു. പ്രതിഭയ്ക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ ലീഗ് നേതാവ് ഇർഷാദ് ചക്കാലശേരിയെ യു.ഡി.എഫ് മണ്ഡലം കൺവീനർ സ്ഥാനത്തു നിന്ന് മാറ്റി. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എച്ച്. ബഷീർ കുട്ടിക്കാണ് പകരം ചുമതല. ഇർഷാദിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തതായി ലീഗ് സംസ്ഥാന കമ്മിറ്റി അറിയിച്ചു.
‘ഒരു ജനപ്രതിനിധിയെന്ന നിലയിൽ അവർക്ക് ഒന്നുംതന്നെ ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്ന യഥാർത്ഥ്യം മുന്നിൽ നിൽക്കുമ്പോഴാണ് വീണ്ടും അവരുടെ വാക്‌ചാതുര്യം കൊണ്ടും ശരീര അഴകുകൊണ്ടും അതൊക്കെ വിൽപനയ്ക്ക് വച്ചുകൊണ്ട് വീണ്ടും തിരഞ്ഞെടുപ്പിന് വരുന്നത്’- എന്നായിരുന്നു ഇർഷാദ് ചക്കാലശേരിയുടെ വിവാദപരാമർശം. യു പ്രതിഭയുടെ മകൻ ഉൾപ്പെട്ട കഞ്ചാവുകേസിനെക്കുറിച്ചും യുഡിഎഫ് നേതാവ് പ്രസംഗത്തിൽ പരാമർശിച്ചിരുന്നു. ഡിസിസി പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ വേദിയിലിരിക്കെയാണ് ഇർഷാദ് സ്‌ത്രീവിരുദ്ധ പരാമർശം നടത്തിയത്.
തനിയ്ക്കെതിരെ ഉണ്ടായ സ്ത്രീ വിരുദ്ധ പരാമർശത്തിൽ മനംനൊന്ത് മാദ്ധ്യമ പ്രവർത്തകരുടെ മുന്നിൽ യു.പ്രതിഭ വിതുമ്പി. ഇർഷാദിന്റെ പരാമർശം ഞെട്ടിച്ചെന്നും പൊലീസിനും തിരഞ്ഞെടുപ്പ് കമ്മിഷനും പരാതി നൽകുമെന്നും പ്രതിഭ പറഞ്ഞു. ഖേദം പ്രകടിപ്പിച്ചാൽ തീരുന്ന കാര്യമല്ല. കരണത്തടിച്ചിട്ട് തടവിയിട്ട് എന്തുകാര്യമെന്ന് പ്രതിഭ ചോദിച്ചു.
അതേസമയം പ്രതിഭയ്ക്കെതിരെയുള്ള പരാമർശത്തെ അംഗീകരിക്കുന്നില്ലെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി എം.ലിജു പറഞ്ഞു. വ്യക്തി അധിക്ഷേപം തന്റേയും പാർട്ടിയുടെയും നയമല്ല. തിരഞ്ഞെടുപ്പ് വ്യക്തിവിമർശനമല്ല. ആശയങ്ങളുടെ പോരാട്ടമാണെന്നും ലിജു കൂട്ടിച്ചേർത്തു.






Leave a comment