പെൻസിൽവേനിയ: പെൻസിൽവേനിയയിലെ വിമാനത്താവളത്തിന് പുറത്ത് യുവാവ് നായ്ക്കുട്ടിയെ ഉപേക്ഷിച്ചു. നായക്കുട്ടിയുമായി വിമാനത്താവളത്തിലെത്തിയ ഒമർ പെരസ് (42) വിമാനത്താവളത്തിന് പുറത്ത് നായ്ക്കുട്ടിയെ ഉപേക്ഷിച്ച് യാത്ര നടത്താൻ ശ്രമിച്ചത്. ആവശ്യമായ രേഖകൾ കൈവശമില്ലാത്തതിനാൽ നായക്കുട്ടിയുമായി വിമാനത്തിൽ യാത്ര ചെയ്യാൻ സാധിക്കില്ലെന്ന് മനസ്സിലായതോടെയാണ് ഒമർ നായക്കുട്ടിയെ ഉപേക്ഷിച്ചത്.
ചോക്ലേറ്റ് നിറത്തിലുള്ള ലാബ്രഡോർ നായ്ക്കുട്ടി പിറ്റ്സ്ബർഗ് രാജ്യാന്തര വിമാനത്താവളത്തിന് പുറത്ത് ഓടി നടക്കുന്നത് കണ്ട അലെഗെനി കൗണ്ടി പൊലീസ് ഡിപ്പാർട്ട്മെന്റ് വിഷയത്തിൽ ഇടപെടുകയായിരുന്നു. മറ്റുള്ളവരുടെ സഹായത്തോടെ പൊലീസ് ഉദ്യോഗസ്ഥർ നായ്ക്കുട്ടിയെ പിടികൂടി. പിന്നീട് നായ്ക്കുട്ടിയുടെ ചിത്രങ്ങൾ സഹിതം ഈ വിവരം പൊലീസാണ് പുറത്തുവിട്ടത്.
നായ്ക്കുട്ടിയെ ഉപേക്ഷിച്ചതിന് ഒമർ പെരസിന്റെ മേൽ പൊലീസ് കുറ്റം ചുമത്തിയിട്ടുണ്ട്. ഇത് ആദ്യമായിട്ടല്ല വിമാനത്താവളത്തിൽ ഇത്തരം സംഭവങ്ങൾ നടക്കുന്നത്. വളർത്തുമൃഗങ്ങളുമായി യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി ഇതിനുള്ള പദ്ധതി തയാറാക്കണമെന്ന് പൊലീസ് അറിയിച്ചു.
ടെക്സസ് സ്വദേശിയായ ഒമർ പെരസിനെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടി അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടയച്ചതായി റിപ്പോർട്ടുണ്ട്. ശിക്ഷിക്കപ്പെട്ടാൽ, ഒമറിന് രണ്ട് വർഷം വരെ തടവും 5,000 ഡോളർ വരെ പിഴയും ലഭിക്കും.
നായ്ക്കുട്ടിയെ ദത്തെടുക്കാമെന്ന് വാഗ്ദാനം ചെയ്ത് ഒട്ടനവധി ആളുകൾ സമൂഹമാധ്യമത്തിലൂടെ പൊലീസിനെ സമീപിക്കുന്നുണ്ട്.






Leave a comment