ന്യൂയോർക്ക്: വൻ വിമാനാപകടമാണ് ന്യൂയോർക്കിലെ ലാഗ്വാർഡിയ വിമാനത്താവളത്തിൽ അരങ്ങേറിയത്. മാർച്ച് 22 രാത്രി 11:30ഓടെ റൺവേയിൽ വെച്ച് എയർ കാനഡ എക്സ്പ്രസ് വിമാനവും അഗ്നിശമന സേനയുടെ ട്രക്കും തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു.
എയർ ട്രാഫിക് കൺട്രോൾ ടവറിൽ നിന്നുള്ള നിർദ്ദേശങ്ങളിലെ പിഴവാണ് അപകടത്തിന് കാരണമാണെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന് തൊട്ടുമുമ്പ് കൺട്രോൾ ടവറിൽ നിന്നും ‘ട്രക്ക് 1, നിർത്തൂ!’ എന്ന് ഉദ്യോഗസ്ഥൻ ഉച്ചത്തിൽ പറയുന്ന ഓഡിയോ റെക്കോർഡിങ്ങുകൾ പുറത്തുവന്നിട്ടുണ്ട്. തന്റെ ഭാഗത്തുനിന്നുണ്ടായ പിഴവ് ഉദ്യോഗസ്ഥൻ സമ്മതിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
നാഷനൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് സംഭവസ്ഥലത്തെത്തി വിശദമായ അന്വേഷണം ആരംഭിച്ചു. പൈലറ്റുമാർക്ക് റൺവേ ക്ലിയറൻസ് നൽകിയതിൽ വന്ന പാകപ്പിഴകളും ഗ്രൗണ്ട് സർവൈലൻസ് സംവിധാനങ്ങളുടെ പ്രവർത്തനവും പരിശോധിച്ചുവരികയാണ്. ലാഗ്വാർഡിയ വിമാനത്താവളം താൽക്കാലികമായി അടച്ചതിനെത്തുടർന്ന് നൂറുകണക്കിന് വിമാന സർവീസുകൾ റദ്ദാക്കി. വ്യോമയാന ചരിത്രത്തിലെ തന്നെ അത്യപൂർവ്വവും എന്നാൽ ഒഴിവാക്കാമായിരുന്നതുമായ ഒരു സുരക്ഷാ വീഴ്ചയായാണ് വിദഗ്ധർ ഇതിനെ വിലയിരുത്തുന്നത്.
മോൺട്രിയലിൽ നിന്നും 72 യാത്രക്കാരും 4 ക്രൂ അംഗങ്ങളുമായി എത്തിയ ബോംബാർഡിയർ സിആർജെ-900 വിമാനമാണ് അപകടത്തിൽപ്പെട്ടത്. റൺവേയിൽ ലാൻഡ് ചെയ്തതിന് തൊട്ടുപിന്നാലെയായിരുന്നു അപ്രതീക്ഷിതമായ ഈ കൂട്ടിയിടി.
അപകടത്തിൽ വിമാനത്തിന്റെ ക്യാപ്റ്റൻ അന്റോയിൻ ഫോറസ്റ്റ് (30), കോ-പൈലറ്റ് മക്കെൻസി ഗുന്തർ എന്നിവരാണ് മരിച്ചത്. കൂട്ടിയിടിയുടെ അതിശക്തമായ ആഘാതത്തിൽ വിമാനത്തിന്റെ കോക്ക്പിറ്റും മുൻഭാഗവും പൂർണ്ണമായും തകർന്നു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരിൽ 41 പേർക്ക് പരുക്കേൽക്കുകയും ഇതിൽ ഒൻപത് പേരുടെ നില അതീവ ഗുരുതരമായി തുടരുകയുമാണ്.
വിമാനത്തിനുള്ളിലുണ്ടായിരുന്ന ഒരു ഫ്ലൈറ്റ് അറ്റൻഡന്റ് തകർന്ന വിടവിലൂടെ പുറത്തേക്ക് തെറിച്ചുപോയെങ്കിലും അദ്ഭുതകരമായി രക്ഷപ്പെട്ടു. മറ്റൊരു വിമാനത്തിൽ പുക റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് അടിയന്തര സഹായത്തിനായി കുതിക്കുകയായിരുന്നു അഗ്നിശമന ട്രക്ക്. എന്നാൽ റൺവേ മുറിച്ചുകടക്കുന്നതിനിടെ എയർ കാനഡ വിമാനം ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
Report ജയിംസ് വർഗീസ്






Leave a comment